'വീട്ടിൽ താമസിപ്പിച്ചില്ലെങ്കിൽ മരിക്കും'; 16 കാരനായ കാമുകന്റെ വീട്ടിലെത്തി 25കാരി
ലഖ്നൗ: പ്രായപൂർത്തിയാകാത്ത കാമുകന്റെ വീട്ടിൽക്കയറി തമാസിച്ച യുവതിക്കെതിരെ പരാതി. ആത്മഹത്യ ചെയ്യും എന്ന് ഭീഷണി മുഴക്കിയാണ് യുവതി വീട്ടിൽ കയറി താമസിച്ചത്. 16 വയസ്സുകാരനായ കാമുകനൊപ്പം താമസിക്കണമെന്ന് നിർബന്ധംപിടിച്ച മീററ്റ് സ്വദേശിയായ 25 വയസ്സുകാരിക്കെതിരെ ആണ് 16 കാരന്റെ കുടുംബം പരാതി കൊടുത്തത്.
യുവതിക്കെതിരെ ഇവർ ജില്ലാ മജിസ്‌ട്രേറ്റിനാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ പോലീസ് ഇടപെട്ട് യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി. ഉത്തർപ്രദേശിലെ ഷംലി സ്വദേശിയായ16 കാരനൊപ്പം താമസിക്കാനാണ് മീററ്റിൽ നിന്ന് യുവതി എത്തിയത്.16 കാരനെ വിവാഹം കഴിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നാലെയാണ് കാമുകനൊപ്പം ജീവിക്കണം എന്ന് പറഞ്ഞ് വീട് വിട്ടുപോയത്.

16 കാരന്റെ വീട്ടിൽ എത്തിയ യുവതി ഏതാനും ദിവസം ഇവിടെ താമസിച്ചുവെന്നാണ് 16 കാരന്റെ കുടുംബം പറയുന്നത്. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. ഇവർക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് തന്റെ മകൻ യുവതിയെ പരിചയപ്പെട്ടതെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. തന്റെ മകന് വിദ്യാഭ്യാസമില്ലെന്നും ജോലിക്ക് പോകുന്നില്ലെന്നും പിതാവ് പറയുന്നു. അവർ രണ്ട് പേരും സാമൂഹിക മാധ്യമത്തിലൂടെയാണ് സൗഹൃദത്തിലായത്. ഇപ്പോൾ യുവതി തന്റെ വീട്ടിൽ താമസമാക്കിയിരിക്കുകയാണെന്നും ഇവിടെ നിന്ന് ഇറക്കി വിട്ടാൽ ജീവൻ ഒടുക്കുമെന്നാണ് പറയുന്നതെന്നും പിതാവ് പറയുന്നു.
യുവതിയെ സ്വന്തം വീട്ടിലേക്ക് തിരികെ അയച്ചെങ്കിലും ഇവർ തിരികെ വന്നതാണെന്നാണ് പോലീസ് പ്രതികരിച്ചത്. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കി എന്ന് പറഞ്ഞ് കുടുംബം യുവതിയെ സ്വീകരിച്ചില്ലെന്നും തുടർന്ന് യുവതിയെ വനിതാ - ശിശു സംരക്ഷണ സമിതിയ്ക്ക് കൈമാറിയെങ്കിലും യുവതി അവിടെ നിന്ന് തിരികെ വരികയായിരുന്നു.
സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൈരാന എസ് എച്ച ഒ വീരേന്ദ്ര കുമാർ പറഞ്ഞു. മാതാപിതാക്കൾ യുവതിയെ തിരികെ കൊണ്ടുപോകാൻ സമ്മതിക്കുന്നില്ലെങ്കിൽ യുവതിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുമെന്നും എസ് എച്ച് ഒ അറിയിച്ചു.












Click it and Unblock the Notifications