അമ്മയിൽ നിന്ന് പണം തട്ടാൻ സ്വയം തട്ടിക്കൊണ്ടുപോകൽ പ്ലാൻ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
ലഖ്നൗ: പല തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ സ്വന്തം അമ്മയെ ഇതുപോലെ പറ്റിച്ച മകനെ കുറിച്ച് ഒരുപക്ഷേ ഇതാദ്യമായിരിക്കും. സ്വന്തമായി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത ശേഷം അമ്മയിൽ നിന്ന് 33 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. സംഭവം ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിലെ പ്രൈമറി അധ്യാപകനായ 32 കാരനായ ഹർഷിത് ശർമ സംഭവത്തിൽ അറസ്റ്റിലായി.
കടം വാങ്ങിയ 33 ലക്ഷം രൂപ നൽകാൻ വേണ്ടിയാണ് ഇയാൾ തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശർമ പിടിയിലായത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇയാൾ തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് മകനെ തട്ടിക്കൊണ്ട് പോയ കാര്യം അമ്മ പോലീസിൽ അറിയിച്ചത്. മോചനദ്രവ്യവുമായി 33 ലക്ഷം രൂപ ആവശ്യപ്പെട്ടതായും അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കിലോ മീറ്റർ അകലെയാണ് ലൊക്കേഷനെന്ന് കണ്ടിത്തിയത്. അതേ സ്ഥലത്ത് തന്നെ ശർമയുടെ ഫോൺ ലൊക്കേഷനും കണ്ടു. പൂട്ടിയിട്ട ഒരു കോഴി ഫാമിൽ മദ്യപിച്ച നിലയിൽ ശർമയെ കണ്ടെത്തുകയായിരുന്നു.
കടം വീട്ടാൻ വേണ്ടി ആണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നും അമന്മയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബമാണെന്നും അച്ഛന്റെ മരണ ശേഷം സ്വത്തുക്കൾ അമ്മയുടെ പേരിലാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ സഹോദരിയും ഭാര്യയും സർക്കാർ സ്കൂളുകളിലെ അധ്യാപകരാണ്. മദ്യത്തിന് അടിമയായ ഇയാൾ ആളുകളിൽ നിന്ന് ധാരാളം പണം വാങ്ങിയിരുന്നു. പണം നൽകിയവർ തിരിച്ച് ചോദിച്ചപ്പോൾ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് സുഹൃത്ത് പറഞ്ഞത് പോലെ ഇയാൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്.












Click it and Unblock the Notifications