ട്രെയിന്‍ ശ്രീലങ്കയുടെത് ആയാലും അഭിമാനം ഇന്ത്യയ്ക്ക്!! മോദി സർക്കാരിനെ നാണം കെടുത്തി കിടിലൻ പരസ്യം
മോദി സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിലാണ് സർക്കാരിന് നാണക്കേടുണ്ടായ അബദ്ധം സംബവിച്ചത്
ദില്ലി: കേന്ദ്രസര്‍ക്കാരിനെ നാണം കെടുത്തി സര്‍ക്കാർ പരസ്യം. മോദി സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിലാണ് സർക്കാരിന് നാണക്കേടുണ്ടായ അബദ്ധം സംബവിച്ചത്. ഗതാഗത രംഗത്ത് മോദി സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ളതാണ് തിരിച്ചടിയായിട്ടുള്ള ഈ പരസ്യം.
ഭാരതത്തിന്‍റെ ഭാവി ഉജ്ജ്വലം എന്ന് കാണിച്ച് തീവണ്ടി സർവ്വീസ് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നൽകിയതാണ് സര്‍ക്കാരിനെ നാണം കെടുത്തിയത്. ശ്രീലങ്കയിൽ വച്ച് മോദി ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ ട്രെയിൻ സര്‍വ്വീസിന്‍റെ ചിത്രമായിരുന്നു പരസ്യത്തിൽ നൽകിയിരുന്നത്. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നുള്ള ചിത്രമാണിത്. ചിത്രത്തിൽ തലൈമന്നാർ പിയർ സ്റ്റേഷൻറെ പേരും വ്യക്തമായി കാണാം. രാജ്യത്തിന്റെ വികസനം ചൂണ്ടിക്കാണിക്കാൻ ഈ ചിത്രം ഉപയോഗിച്ച നീക്കത്തില്‍ പ്രതിഷേധമുയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന് വേണ്ടി ഡയറക്ടറേറ്റ് ഓഫ് അഡ്വൈർട്ടൈസിംഗ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയാണ് പരസ്യം സർക്കാറിയിട്ടുള്ളത്.
രണ്ട് വർഷം മുമ്പ് ശ്രീലങ്ക സന്ദർശിച്ച മോദി ട്രെയിൻ സർവ്വീസ് ഫ്ലോഗ് ഓഫ് ചെയ്തപ്പോഴുള്ള ചിത്രമാണ് സർക്കാർ ഇന്ത്യയുടെ നേട്ടമായി കാണിക്കാൻ ഉപയോഗിച്ചത്. 2015 മാർച്ച് 14നായിരുന്നു പരിപാടി. ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, ശ്രീലങ്കന്‍ ആഭ്യന്തര- ഗതാഗത മന്ത്രി രഞ്ജിത് മധുമ്മ ബാന്ദ്രെയും വ്യവസായി റിഷാദ് ബാദിയുദ്ദീനും മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫോട്ടോ ഉപയോഗിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും ഇത് ഫോട്ടോ ഷോപ്പ് വികസമനമാണെന്നുമുള്ള ആരോപണമുയരുന്നുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് എടുത്തുകാണിക്കാവുന്ന നേട്ടങ്ങൾ ഇല്ലാത്തതിനാലാണ് ഈ ചിത്രം ഉപയോഗിക്കേണ്ടിവന്നതെന്നും ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നു.