'മഞ്ജു വാര്യർ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളല്ല'; മതം മാറാൻ 100 കോടി നൽകിയെന്ന ആരോപണം,മറുപടി
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ വിജി തമ്പി അടുത്തിടെ ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. മലയാളത്തിൽ ഒരു നടിക്ക് ഇസ്ലാം മതം സ്വീകരിക്കാൻ 100 കോടി ഓഫർ ചെയ്തു എന്നതായിരുന്നു അത് . ആരോപണത്തിൽ നിരവധി പേർ സംവിധായകനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'വിജി തമ്പി എന്ന സംവിധായകൻ ഈയിടെ ഒരു ബോംബ് പൊട്ടിച്ചു. മലയാളത്തിൽ ഒരു നടിക്ക് ഇസ്ലാം മതം സ്വീകരിക്കാൻ 100 കോടി ഓഫർ ചെയ്തു എന്നതായിരുന്നു അത്. ഒരുകാലത്ത് പ്രശസ്ത സംവിധായകനായിരുന്ന വിജി തമ്പി വിശ്വഹിന്ദു പരീക്ഷത്തിന്റെ അധ്യക്ഷനായതിൽ പിന്നെ സിനിമയെക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ജാതിമത വർഗ്ഗ രാഷ്ട്രീയ കാര്യത്തിലാണ്.

സംവിധാന രംഗത്ത് തിരക്കു കുറഞ്ഞപ്പോഴാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് ചുവടുമാറ്റുന്നത്. രാഷ്ട്രീയത്തിലേക്കുള്ള ഒരു കടന്നുവരവ് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. കടന്നുവരവ് യാദൃശ്ചികമായിരുന്നു എന്നും അതിനുള്ള കാരണം 2018ലെ ശബരിമല ഇഷ്യൂ ആയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. എട്ടു വയസ്സു മുതൽ മുടങ്ങാതെ ശബരിമലയിൽ പോയിക്കൊണ്ടിരിക്കുന്ന കടുത്ത ഒരു അയ്യപ്പ ഭക്തനാണ് താൻ. സ്ത്രീകളെ അവിടെ കയറ്റി അശുദ്ധമാക്കിയപ്പോൾ പഴയ എസ്എഫ്ഐക്കാരന്റെ ഉള്ളിലെ ബിജെപിക്കാരൻ ഉണർന്നു .അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തീരുമാനിച്ചുറച്ചു, അങ്ങനെയാണ് വിശ്വഹിന്ദു പരിഷത്തിലേക്ക് എത്തപ്പെട്ടത്.
പിന്നീട് അങ്ങോട്ടുള്ള അദ്ദേഹത്തിൻറെ മാനസിക പരിവർത്തനം പെട്ടെന്നായിരുന്നു. എട്ടു വയസ് മുതൽ ശബരിമലയിലെ എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിച്ച് മല ചവിട്ടിയിരുന്ന ഒരു അയ്യപ്പ ഭക്തൻ പറയുന്നു വാവരുനട അവിടെനിന്നും പൊളിച്ചു നീക്കണമെന്ന്. വാവരുമായി അയ്യപ്പന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. ഇതിനെതിരെ ഹൈക്കോടതി അഭിഭാഷകനായ വി ആർ അനൂപ് കേസ് ഫയൽ ചെയ്തു എന്നും കേട്ടിരുന്നു.
വിജി തമ്പി പൊട്ടിച്ച ബോംബിൽ ആ നടി ആരാണെന്നുള്ളതിനെ കുറിച്ച് ചില സൂചനകളും നൽകുന്നുണ്ട്. അദ്ദേഹം പറയുന്നു ഇപ്പോൾ കുടുംബമില്ലാതെ കഴിയുന്ന മലയാളത്തിലെ ഒരു പ്രശസ്ത നടിയാണ് അവരെന്ന്. ഇങ്ങനെ വ്യക്തമായ സൂചനകൾ നൽകി ചൂണ്ടികാണിക്കുന്നതിലും നല്ലത് ആ പേരങ്ങ് വെളിപ്പെടുത്തുന്നതല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. ഈ നടിയുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് സംവിധായകൻ എംഎ നിഷാദ് വിജയ് തമ്പിക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു.കുടുംബമില്ലാതെ ജീവിതം നയിക്കുന്നതും നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചതുമായ നടി മഞ്ജു വാര്യർ എന്ന നിഗമനത്തിൽ അവർക്ക് നേരെയാണ് എല്ലാവരും വിരൽ ചൂണ്ടിയത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു നടിയല്ല മഞ്ജു വാര്യർ എന്ന് ആദ്യം മനസ്സിലാക്കുക. തന്റെ പേരിൽ ഉണ്ടായിരുന്ന കോടികൾ ഒരു വിഷമവും കൂടാതെ വിട്ടുകൊടുത്തുകൊണ്ട് അല്ലെങ്കിൽ ഉപേക്ഷിച്ചുകൊണ്ട് വെറും കൈയോടെ കുടുംബജീവിതത്തിൽ നിന്നും പടിയിറങ്ങിയവരാണ് മഞ്ജു വാര്യർ. ഇന്നവർ ഇച്ഛാശക്തി കൊണ്ടും സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും കോടിക്കുമേൽ നേടിയെടുത്തു എന്നാണ് കേൾക്കുന്നത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ മഞ്ജു വാര്യർ വളരെ വലിയ ഭാഗ്യമുള്ള ഒരു നടിയാണ്. ആ ഭാഗ്യം അവരുടെ കൂടെ ജീവിച്ചവർക്കും ആവോളം ലഭിക്കുകയുണ്ടായി.അവരെന്ന് പടിയിറങ്ങിയോ അന്നു മുതൽ തുടങ്ങിയ ചിലരുടെ സർവ്വനാശവും നമ്മൾ കണ്ടതല്ലേ. മഞ്ജു വാര്യരെ പോലെ തന്നെ ഭാഗ്യമുള്ള ഒരു നടിയാണ് ലിസി. ലിസിയോടൊപ്പമുള്ള ജീവിതം പ്രിയദർശന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. അന്ന് ലിസിയുടെ ഭാഗ്യമാണ് പ്രിയദർശന്റെ എല്ലാവിധ ഉയർച്ചകൾക്കും കാരണമായതെന്ന് പറയാതെ വയ്യ. എന്നാൽ ലിസിയുമായിട്ടുള്ള ബന്ധം വേർപെടുത്തിയ ശേഷം വൻ പരാജയത്തിലേക്ക് പ്രിയൻ മൂക്കുകുത്തുകയാണ് ഉണ്ടായത്. മലയാളത്തിൽ കുഞ്ഞാലി മരക്കാർ പോലുള്ള വമ്പൻ ചിത്രങ്ങൾ പോലും തകർന്നടിഞ്ഞു. എന്നാൽ വീണ്ടും പ്രിയനും ലിസിയുമായി കൂടുതൽ അടുക്കുകയും ബന്ധപ്പെടുകയും ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോൾ അത്ഭുതം എന്ന് പറയട്ടെ പ്രിയന്റെ ജീവിതത്തിലും കരിയറിലും വീണ്ടും ഉയർച്ചകൾ ഓരോന്നായി കടന്നുവരാനും തുടങ്ങി. ഇപ്പോൾ പ്രിയൻ സംവിധാനം ചെയ്ത അക്ഷയകുമാർ നായകനായ ബൂത് ബംഗ്ലാവ് എന്ന ഹിന്ദി ചിത്രം വമ്പൻ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഒരാഴ്ച പിന്നിട്ടപ്പോൾ ചിത്രം 300 കോടി കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രിയൻ ബിജെപിക്കാരനാണെന്ന് എന്ന് പറയുന്നുണ്ടെങ്കിലും തീവ്രമായ രാഷ്ട്രീയ നിലപാടൊന്നും വെച്ചു പുലർത്തുന്ന ആളല്ല. മാത്രമല്ല പണ്ടത്തെ പ്രിയനെ അപേക്ഷിച്ച് സ്വഭാവത്തിൽ പ്രകടമായ നല്ല മാറ്റം സംഭവിച്ചിരിക്കുന്നു. ഒരുപാട് പോസിറ്റീവായ ചിന്തകളും അഭിപ്രായങ്ങളും ഒക്കെയാണ് പ്രിയനിൽ നിന്നും കേൾക്കുവാനും അനുഭവിക്കുവാനും ഇടയായത്. ഇത്തരം നല്ലൊരു മാറ്റം വിജയ് തമ്പിയിലും ഉണ്ടാകട്ടെ. ഇല്ലാത്തരങ്ങളും പൊള്ളത്തരങ്ങളും പറഞ്ഞ് മനുഷ്യരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കരുത്', ആലപ്പി അഷ്റഫ് പറഞ്ഞു.












Click it and Unblock the Notifications