'അത്രയും വളരേണ്ട എന്ന് തീരുമാനിച്ചതാണ്, ഇപ്പോഴും പഴയ ഫോണ്‍ തന്നെ', ഇന്ദ്രന്‍സ് വണ്‍ ഇന്ത്യയോട്
ഓണക്കാലത്ത് മലയാളിക്ക് തിയേറ്ററിലിരുന്ന് ഒരു സിനിമ മുഖ്യമാണ്. മനസ്സും വയറും ഒരുപോലെ നിറയണമെങ്കില്‍ ഓണക്കാലത്ത് ഒരു സിനിമ വേണമെന്ന നിര്‍ബന്ധ ബുദ്ധി പണ്ട് മുതലേ ഉള്ളതാണ്. ഇത്തവണ തിയേറ്ററുകള്‍ അടച്ചിട്ടത് കൊണ്ട് മലയാളിയുടെ സിനിമാ മോഹങ്ങള്‍ മുഴുവന്‍ വീട്ടിനുള്ളിലായി. എന്നാല്‍ മനസ്സുനിറയ്ക്കുക എന്ന മോഹത്തിന് കോട്ടം തട്ടാതെ അവിടേക്ക് എത്തിയത് ഇന്ദ്രന്‍സിന്റെ ഹോം എന്ന ചിത്രമായിരുന്നു.
വലിയ താരമൂല്യമില്ലാതെ വന്ന കൊച്ചുചിത്രം ഇന്ന് മലയാളിയെ മുഴുവന്‍ വൈകാരികമായ തലത്തിലേക്ക് കൊണ്ടുപോകുകയാണ്. ഓഗസ്റ്റ് 19ന് ഒടിടിയില്‍ റിലീസ് ചെയ്ത ഹോം ലോകം മുഴുവന്‍ മലയാളിയുടെ ഓണചിത്രമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ് ഈ അവസരത്തില്‍ വണ്‍ ഇന്ത്യയോട് സംസാരിക്കുകയാണ്.
പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

ഹോം മലയാളി പ്രേക്ഷകർ സ്വന്തം വീട്ടിലുള്ള അനുഭവത്തിന് സമാന ചിത്രമായിട്ടാണ് കാണുന്നത്. ഇന്ദ്രന്‍സിന് പറയാനുള്ളത് ഇങ്ങനെയാണ്. കൊവിഡ് പ്രതിസന്ധി കാരണം തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് ഹോമെന്ന് ഇന്ദ്രന്‍സ് പറയുന്നു. എല്ലാവരും ഒരുമിച്ചിരുന്ന്, കുഞ്ഞുങ്ങളെ മടിയിലിരുത്തി ധൈര്യമായി കാണാവുന്ന ചിത്രമാണ് ഹോം. ചിത്രത്തിന്റെ മനോഹാരിതയ്ക്ക് മികവായി കാണുന്നത് സംവിധായകനും ക്യാമറാമാനും ആര്‍ട്ട് ഡയറക്ടറുമൊക്കെ അടങ്ങുന്ന ക്രൂവാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കോമഡി റോളുകള്‍ ചെയ്തിരുന്ന തന്റെ കരിയറില്‍ അപ്പോത്തിക്കിരിയിലെ റോള്‍ വഴിത്തിരിവായിരുന്നുവെന്ന് പറയാവുന്നതാണെന്ന് ഇന്ദ്രന്‍സ് പറയുന്നു. അതിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. അപ്പോത്തിക്കിരി ചെയ്ത ശേഷമാണ് ആളുകള്‍ കുറച്ച് കൂടെ സീരിയസ് വേഷങ്ങളിലേക്ക് എന്നെ പരിഗണിക്കാന്‍ തുടങ്ങിയത്. കരിയറില്‍ ചെയ്യാന്‍ ആഗ്രഹമുള്ള റോളുകളെ കുറിച്ചും ഇന്ദ്രന്‍സ് മനസ്സ് തുറന്നു. നമ്മള്‍ പ്രത്യേകതയുള്ള ഒരു വ്യക്തിയെ കണ്ടാലോ ഇനി അത്തരമൊരു പുസ്തകം വായിച്ചാലോ അതിലെ ഏറ്റവും മികച്ച കഥാപാത്രം ഞാനായിരുന്നെങ്കില്‍, അത് സിനിമയില്‍ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.

ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രത്തെ കുറിച്ചും ഇന്ദ്രന്‍സ് മനസ്സ് തുറന്നു. മുമ്പ് ചിത്രത്തിന് തിയേറ്റര്‍ കിട്ടാത്ത പ്രശ്‌നത്തെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. ആ ചിത്രം റിലീസായിരുന്നു. എന്നാല്‍ കാണാന്‍ പറ്റുന്ന സൗകര്യത്തിലല്ല ആ ചിത്രം റിലീസായത്. ഇത് എന്റെ ചിത്രത്തിന്റെ മാത്രം കാര്യമല്ല, ഒരുപാട് ചെറിയ മലയാളം സിനിമകള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വലിയ ചിത്രങ്ങള്‍ക്കാണ് അ ധികവും തിയേറ്റര്‍ ലഭിക്കുക. ചെറിയ ചിത്രങ്ങള്‍ക്ക് ഒരു ദിവസം ഒരു ഷോ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.

ചെറിയ സിനിമകളായത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ വേറെയുണ്ട്, ഈ സിനിമ നാളെ ഇത്ര മണിക്ക് ഷോയുണ്ടെന്ന് എനിക്ക് ആരോടും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബുദ്ധനും ചാപ്ലിനും വിചാരിച്ച പോലൊണോ തിയേറ്റില്‍ എത്തിയതെന്ന ചോദ്യത്തിനും ഇന്ദ്രന്‍സിന് മറുപടിയുണ്ട്. സിനിമ സംവിധായകന്റെ വിഷന്‍ അനുസരിച്ചാണ് ഉണ്ടാക്കുന്നത്. നമ്മള്‍ക്ക് ആ ചിത്രം അങ്ങനെ വരണമെന്ന് ഒന്നും പറയാന്‍ പറ്റില്ല. ഓരോ സംവിധായകനും ഓരോ രീതിയായിരിക്കും. അവര്‍ പറഞ്ഞ് തരുന്ന രീതിയില്‍ നമ്മള്‍ സന്തോഷത്തോടെ ചെയ്യുക എന്നതാണ് കാര്യമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

ഹോമിന്റെ സംവിധായകന്‍ റോജിന്‍ തോമസിനെയും ഇന്ദ്രന്‍സ് പ്രശംസിച്ചു. സിനിമാ മേഖലയില്‍ നല്ല പരിചയമുള്ള സംവിധായകനെ പോലെയായിരുന്നു റോജിന്‍. സിനിമയിലെ ഷോട്ടുകളെ കുറിച്ചും അത് എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുമെല്ലാം നല്ല ധാരണയുണ്ടായിരുന്നു റോജിന്. കഥാപാത്രങ്ങളുടെ ആഴവും പരപ്പും റോജിന്‍ തോമസിന് കൃത്യമായ ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്‌ക്രിപ്പ്റ്റായത് കൊണ്ട് കൂടുതല്‍ എളുപ്പമായെന്നും ഇന്ദ്രന്‍സ് പറഞ്ഞു. തനിക്ക് അതുകൊണ്ട് കൂടുതലായൊന്നും ചെയ്യേണ്ടി വന്നില്ല. സംവിധായകന്‍ പറഞ്ഞ് തരുന്നതിന് അനുസരിച്ച് ചെയ്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് വീട്ടിലുള്ള അതേ സാഹചര്യമായിരുന്നു ഹോമിന്റെ സെറ്റിലെന്നും ഇന്ദ്രന്‍സ് പറയുന്നു. കൊവിഡ് സാഹചര്യത്തിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും നടന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സത്യമാണ്. ഇപ്പോഴും പഴയ ഫോണ്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹോം സിനിമയില്‍ സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗത്തെ കുറിച്ചും അത് വ്യക്തിബന്ധങ്ങളില്‍ എത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നൊക്കെയാണ് സംസാരിക്കുന്നത്. അതിനെ കുറിച്ചും ഇന്ദ്രന്‍സ് മനസ്സ് തുറന്നു. പുതിയ കാലത്ത് മാറ്റം അനിവാര്യത തന്നെയാണെന്ന് ഇന്ദ്രന്‍സ് പറയുന്നു.

മാറ്റം നല്ലതിനാണെങ്കിലും, ഒരുപാട് പേര്‍ സ്മാര്‍ട്ട് ഫോണിലേക്ക് ആഴ്ന്ന് പോകുന്നത് താന്‍ കണ്ട് മടുത്തതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അവരുടെ ജീവിതം മുഴുവന്‍ ഫോണിനുള്ളിലാണ്. അത് കണ്ടാണ് താന്‍ മാറേണ്ടതില്ല എന്ന് തോന്നിയത്. അത്രയും എനിക്ക് വളരേണ്ട എന്ന് തീരുമാനിച്ചതാണെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തി. എനിക്ക് പത്രം വായിക്കണമെങ്കില്‍ പത്രം തന്നെ വായിക്കണം. അത് ഫോണിലൂടെ നടക്കില്ല. പുസ്തകം വായിക്കണമെങ്കിലും അങ്ങനെ തന്നെയാണ്. അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമുള്ളത് കൊണ്ട് അത് തന്നെ തുടരുന്നു. ഓരോരുത്തര്‍ ഉറങ്ങുമ്പോഴും എണീക്കുമ്പോഴുമൊക്കെ മെസേജ് അയക്കും. അതിന് സമാധാനം പറയേണ്ടി വരും. തിരിച്ച് മെസേജ് അയച്ചില്ലെങ്കില്‍ പിന്നെ പിണക്കമായി. ഇത്തരം കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് മടുപ്പ് തോന്നിയതെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

ഒരുപരിധി വരെ സാങ്കേതിക വിദ്യയൊക്കെ ജീവിതത്തിലാവാമെന്ന് ഇന്ദ്രന്‍സ് പറയുന്നു. എന്റെ കൈയ്യിലുള്ള സാധാരണ ഫോണായത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം ഈ ഫോണില്‍ ചാര്‍ജ് ചെയ്താല്‍ മതി. ഫോണ്‍ മൂന്ന് നാല് തവണയൊക്കെ കൈയ്യില്‍ നിന്ന് വീഴാറുണ്ട്. ഈ ഫോണാണെങ്കില്‍ ആ പ്രശ്‌നമില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണാവുമ്പോള്‍ വീണാല്‍ പ്രശ്‌നമാണ്. അധികം സാങ്കേതിക വളര്‍ച്ച നേടാതിരുന്നാല്‍ ഒരുപാട് ഗുണങ്ങളുണ്ടെന്നും സ്വതസിദ്ധമായ ചിരിയോടെ ഇന്ദ്രന്‍സ് പറഞ്ഞു.
Recommended Video

വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ഇന്ദ്രന്‍സ് വണ്‍ ഇന്ത്യ മലയാളത്തോട് മനസ്സ് തുറന്നു. നാരദന്‍, മലയന്‍കുഞ്ഞ്, മധുരം, മേപ്പടിയാന്‍, പുള്ളി തുടങ്ങിയ ചിത്രങ്ങള്‍ വരാനിരിക്കുന്നവയാണെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ഇതില്‍ ലീഡ് റോളില്‍ അഭിനയിക്കുന്ന ചിത്രങ്ങളൊന്നും ഇല്ലെന്ന് ഇന്ദ്രന്‍സ് പറയുന്നു. പുതുമുഖങ്ങളുടെ പടം എല്ലാം നല്ല രീതിയില്‍ വരണമെന്നില്ല. പക്ഷേ പരിമിതമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്തിട്ടും ഹോം വളരെ മികച്ച രീതിയില്‍ വന്ന ചിത്രമാണ്. അത്തരം മികച്ച ചിത്രങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.. മേപ്പടിയാനിലെ റോള്‍ ഒരു ഹാജിയാരുടെ റോളാണ്. അത് നല്ലൊരു കഥാപാത്രമാണെന്നും, മേപ്പടിയാന്‍ നല്ല ഉദ്ദേശമുള്ള ചിത്രമാണെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ഇത്തവണ ഓണത്തിന് വീട്ടില്‍ പോകാന്‍ പറ്റിയില്ലെന്നും തൊടുപുഴയില്‍ ഷൂട്ടിംഗിലാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.












Click it and Unblock the Notifications