വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന് എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍
താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വമ്പന്‍ അട്ടിമറികളാണ് നടന്നിരിക്കുന്നത്. ഒരു പാനലിന്റെ ഭാഗമാകാതെ മത്സരിച്ച് ജയിച്ചതായിരുന്നു മണിയന്‍പ്പിള്ള രാജു. ഔദ്യോഗിക പാനലിലെ പ്രമുഖരായ രണ്ട് താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. നടന് നിവിന്‍ പോളിയും നടി ഹണി റോസുമാണ് പരാജയപ്പെട്ടത്.
അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു മണിയന്‍പ്പിള്ള രാജു. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് പലതും പറഞ്ഞിട്ടുണ്ടാവുമെന്നും, എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതെല്ലാം അവസാനിച്ചുവെന്നും രാജു പറഞ്ഞു. സംഘടനയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു.
അമ്മയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി ഇനി മുന്നോട്ട് പോകുമെന്ന് രാജു പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാ കാര്യങ്ങളും അവസാനിച്ചിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് ഒരു സഹായമെന്ന നിലയില്‍ സംഘടനയില്‍ നില്ക്കാന് കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണെന്നും രാജു പറഞ്ഞു. അതേസമയം മണിയന്‍പ്പിള്ള രാജുവിന് 224 വോട്ടാണ് ലഭിച്ചത്. അമ്മയിലെ ഒരു സ്ഥാനത്തേക്ക് ഞാന്‍ ഇതുവരെ മത്സരിച്ചിട്ടില്ല. രണ്ട് മൂന്ന് തവണ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് കൂടുതല്‍ സമയമുള്ളത് കൊണ്ട് ജോലി കൂടുതല്‍ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും മണിയന്‍പ്പിള്ള രാജു പറഞ്ഞു.
അമ്മയുടെ ഒരു കമ്മിറ്റിയിലും ഞാന്‍ ഇല്ലെങ്കിലും തിരുവനന്തപുരത്ത് എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ഇടവേള ബാബു എന്നെ വിളിക്കും. ആരെങ്കിലും മരിച്ചാലോ, മന്ത്രിയെ കാണാന്‍ വേണ്ടിയിട്ടോ അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇടവേള ബാബു എന്ന് വിളിച്ചിട്ടുണ്ട്. അതൊക്കെ ചെയ്തിട്ടുണ്ട്. ഒരു സ്ഥാനവും ഇല്ലാതെയാണ് അതൊക്കെ ചെയ്തത്. അതുകൊണ്ട് സ്ഥാനം ഇല്ലെങ്കിലും ഇതൊക്കെ ഞാന്‍ എപ്പോഴും ചെയ്യുന്നതാണെന്ന് രാജു പറഞ്ഞു. ഇപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണം എന്ന് എനിക്ക് തോന്നി. സ്ത്രീകള്‍ക്കാണ് ഈ സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നുവെങ്കില്‍ ഞാനൊരിക്കലും മത്സരിക്കാനായി നില്‍ക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണെന്നും രാജു പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിച്ചതോടെ എല്ലാവരും പഴയ കാര്യങ്ങളൊക്കെ വിട്ടു. ഇനി എല്ലാവരും ഒന്നിച്ച് തന്നെ നില്ക്കും. തിരഞ്ഞെടുപ്പ് മുമ്പ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം. അച്ഛനും മകനും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും അവര്‍ തമ്മിലുള്ള രീതികളില്‍ വ്യത്യാസമുണ്ടാകും. ഒരാളോടും നെഗറ്റീവായി ഞാന്‍ സമീപിച്ചിട്ടില്ല. എന്നെ ജയിപ്പിക്കണമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. എതിര് സ്ഥാനാര്‍ത്ഥിക്കെതിരെ ഒരിക്കലും മോശമായ പ്രചാരണം നടത്തിയിട്ടില്ല. ഇടവേള ബാബുവിന്റെ ജോലിക്കായി പത്ത് ലക്ഷം രൂപ തരാമെന്ന് പറഞ്ഞാലും എനിക്ക് ചെയ്യാന്‍ കഴിയില്ല. കാരണം അത്തരത്തില്‍ ജീവിതം ഇതിനായി ഹോമിച്ച് നില്‍ക്കുന്നയാളാണ് ഇടവേള ബാബുവെന്നും രാജു പറഞ്ഞു.
മോഹന്‍ലാലിന്റെയും ബാബുവിന്റെയും കൂടെ ഞങ്ങളെല്ലാം ഇനിയുണ്ടാവും. അമ്മയെ ശക്തമായി മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. പരാതികള്‍ ഒന്നുമില്ല. പാനല്‍ എന്നൊരു പരിപാടി ഒന്നും ആരും പറഞ്ഞിരുന്നില്ല. ആര്ക്ക വേണമെങ്കിലും സ്വന്തമായി നില്ക്കാം. സിദ്ദിഖ് പറഞ്ഞത് പോലെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഓരോരുത്തരും ഓരോ ടാക്ടിക്സും തന്ത്രങ്ങളും ഉപയോഗിക്കും. അത് അവിടെ കഴിഞ്ഞു. ഇവിടെയാരു പാകിസ്താനില്‍ നിന്ന് വന്നതൊന്നുമല്ലല്ലോ എന്നും മണിയന്‍പ്പിള്ള രാജു പറഞ്ഞു. അതേസമയം അമ്മയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആവശ്യത്തിന് സ്ത്രീ പ്രാതിനിധ്യം അമ്മയിലുണ്ട്. സംഘടനയുടെ പേര് പിന്നെ അച്ഛന് എന്നൊന്നുമല്ലല്ലോ എന്നും രാജു ചോദിച്ചു.
അതേസമയം സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്കി നിയമാവലി പുതുക്കി താരസംഘടനയായ അമ്മ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും. ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തല്‍. സ്ത്രീകല്ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാള്‍ കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി നിലവില്‍ വരും.
അതേസമയം ലഹരിക്കേസുകളില്‍പ്പെടുന്ന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവും. അമ്മയില്‍ നിന്ന് രാജിവെച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരക്കാര്‍ ഡീഗ്രേഡിംഗിനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ആരാണ് ഇത് ചെയ്യുന്നതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഇത്തരം വലിയ സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവണം. താരസംഘടനയായ അമ്മയ്ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സിനിമ ചെയ്തിട്ട് നല്ലതാണെങ്കില്‍ മാധ്യമങ്ങള്‍ നല്ലതാണെന്ന് പറയണം. അങ്ങനെ വാനോളം പുകഴ്ത്തിയവരുണ്ട്. ഒരുപാട് സിനിമയ്ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നുണ്ട്. ഒരു സിനിമ ഇറങ്ങി വൈകീട്ട് ആവുമ്പോഴേക്ക് അതിന്റെ വ്യാജന് ഇറങ്ങുക എന്ന് പറയുന്നത് ഇന്‍ഡസ്ട്രിയെ കൊല്ലുന്നതിന് തുല്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ശ്വേത മേനോനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷം അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു ശ്വേത. താന്‍ ഇന്നുവരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. സന്തോഷത്തോടെയാണ് ഇപ്പോള്‍ മത്സരിച്ചത്. അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് ഞാന്‍. അതിന്റെ സന്തോഷമുണ്ട്. ലാലേട്ടന്റെ നേതൃത്വത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. കൊവിഡ് കാരണം പലതും സാധിച്ചില്ല. പെട്ടെന്ന് തിരഞ്ഞെടുപ്പ് വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യമായിട്ടാണ് 317 അംഗങ്ങളോളം വന്ന് വോട്ട് ചെയ്യുന്നത്. സ്ത്രീകളുടെ സാന്നിധ്യം കൂടുതലായി ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ശ്വേത പറഞ്ഞു.
ഇത്രയും ഓളം തിരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ കാരണം ലാലേട്ടനാണ്. അദ്ദേഹത്തിന്റെ വിഷനാണിത്. സോഷ്യല്‍ മീഡിയയില്‍ സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കും. ഇനിയുള്ള മീറ്റിംഗുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതായിരിക്കുമെന്നും ശ്വേത വ്യക്തമാക്കി. കൊവിഡിന്റെ സമയത്ത് പലര്‍ക്കും സഹായം അമ്മ ചെയ്തെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഓണത്തിന്റെ സമയത്ത് ഓണക്കിറ്റുകള്‍ കൊടുക്കാന്‍ സാധിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ വിളിച്ച് ചോദിച്ച് സഹായിച്ചു. വാക്സിനേഷന് ഡ്രൈവ് നടത്തി. വീടുവെച്ച് കൊടുത്തിട്ടുണ്ട്. പണം ആവശ്യമുള്ളവര്‍ക്ക് അയച്ച് നല്കി. ഈ സംഘടന ഉള്ളത് കൊണ്ടാണ് അതെല്ലാം നടന്നത്. സംഘടനയ്ക്കുള്ളിലും പുറത്തും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതിനുള്ള ശ്രമത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Recommended Video
രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന് രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍