മംഗളം മാത്രം മാപ്പ് പറഞ്ഞാൽ മതിയോ പീപ്പിൾ ടീവി എന്നാ സുമ്മാവാ? പിണറായി പോലീസ് പറയൂ!!
നടിയെ ആക്രമിച്ച കേസിൽ അപകീർത്തികരവും ജുഗുപ്സാവഹവുമായ വാർത്ത പ്രസിദ്ധികരിച്ച മംഗളം വാർത്ത പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് വാർത്ത പിൻവലിച്ചത്. - കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മംഗളം ടി വി നൽകിയ ബിഗ് ബ്രേക്കിങ് കണ്ട ആരും പറയുന്ന കാര്യം തന്നെയാണിത്, ആ വാർത്ത പിൻവലിക്കേണ്ടത് തന്നെ.
വാർധക്യത്തിലെത്തിയ ഒരു മന്ത്രിയെ ഹണി ട്രാപ്പിൽ പെടുത്തി ഇക്കിളി സംഭാഷണം പരസ്യമായി കേൾപ്പിച്ച് തുടങ്ങിയ ചരിത്രമുള്ള ചാനലാണ് മംഗളം. ഈ മംഗളത്തിന് നേരെ ആളുകൾ ഇന്നലെ ഒരേ സ്വരത്തിൽ തിരിഞ്ഞത് സ്വാഭാവികം. എന്നാൽ ഇതിലും താഴേക്ക് പോയ ചാനലുണ്ട്, ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളി പീപ്പിൾ. മിണ്ടുമോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും പോലീസും?

മംഗളം ചോദിച്ച ചോദ്യം
ആക്രമണത്തിന് ഇരയായ നടിയുടെ വസ്ത്രത്തിൽ കാണപ്പെട്ടത് ആരുടെ സ്രവം എന്ന ചോദ്യമായിരുന്നു മംഗളം ചോദിച്ചത്. അതിന് അവരുടേതായ രീതിയിൽ ഒരു മറുപടിയും മംഗളം പറഞ്ഞു. ഡി എൻ എ ടെസ്റ്റിനെ ഉദ്ധരിച്ച് രണ്ട് പേരുടേതല്ല എന്ന് മംഗളം പറഞ്ഞു. ഈ പറയുന്നത് ശരിയല്ല എന്ന് മംഗളം ചാനലിൽ ലൈവ് ചർച്ചയിൽ ഇരുന്നവർ പോലും പറഞ്ഞു

ഉറഞ്ഞുതുള്ളി സോഷ്യൽ മീഡിയ
മലയാളത്തിൽ മ വെച്ച് തുടങ്ങുന്ന ഏറ്റവും വലിയ തെറിവാക്കാണ് മംഗളം എന്ന് വരെ ആളുകൾ പറഞ്ഞു. മഞ്ഞ സംസ്കാരം ചാനലിലേക്കും കൊണ്ടുവന്നവർ എന്ന പഴയ കമൻറുകൾ നാലുപാടും ഉയർന്നുവന്നു. എന്തിനാണ് ഇങ്ങനെയൊരു ചാനൽ എന്നും പണമുണ്ടാക്കാൻ വേറെയും വഴി നോക്കാമല്ലോ എന്നും പറഞ്ഞവരുണ്ട്.

പോലീസ് ഇടപെട്ടു
ഇര കൂടിയായ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്ത് പ്രചരിപ്പിക്കാനുള്ള ശ്രമം ക്രിമിനല്‍ കുറ്റമാണെന്നും അത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും പോലീസ് മംഗളത്തെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചാനല്‍ പിന്‍തിരിഞ്ഞത്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ താക്കീത്
മാധ്യമത്തിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നത് കണ്ടിരിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മംഗളത്തെ താക്കീത് ചെയ്യുകയായിരുന്നു എന്നാണ് വിവരങ്ങൾ. വേണ്ടത് തന്നെ, മാധ്യമപ്രവർത്തനം എന്ന പേരിൽ ചാനലുകളും ചില ഓൺലൈൻ പോർട്ടലുകളും നടി ആക്രമിക്കപ്പെട്ട സംഭവം കവർ ചെയ്യുന്നത് കണ്ട് ആളുകൾക്ക് മടുത്തിരിക്കുകയാണ്.

മംഗളം മാത്രമാണോ
എന്നാൽ മംഗളം ടി വി മാത്രമാണോ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകിയത്. അല്ല എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട അന്ന് മുതൽ നിറംപിടിപ്പിച്ച കഥകൾ എഴുതുന്നവരും പറയുന്നവരും വേറെയും ഉണ്ട്. പോലീസ് ഭാഷ്യം എന്ന നിലയിലുള്ള റിപ്പോർട്ടുകൾ വേറെ. നടിയെ വീണ്ടും ആക്രമിക്കുന്നതിന് തുല്യമാണ് ഇവയിൽ പലതും.

കൈരളി പീപ്പിൾ ചെയ്തത്
ആക്രമണത്തിന് ഇരയായ നടിയുടെ വസ്ത്രത്തിൽ ഉണ്ടായിരുന്ന സ്രവം പൾസർ സുനിയുടേതാണ് എന്ന് കൈരളി പീപ്പിൾ പറഞ്‍ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മംഗളം പോലെ ഒരു ബിസിനസ് സ്ഥാപനം മാത്രമല്ല പീപ്പിൾ അത് ഒരു ജനതയുടെ ആത്മാവിഷ്കാരം കൂടിയല്ലേ എന്നാണ് ചോദ്യം. പീപ്പിളിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസോ പോലീസോ എന്തെങ്കിലും പറയുമോ എന്നും ചോദ്യമുയരുന്നുണ്ട്.

നടിയുടെ നാവടക്കാൻ ശ്രമം
ഓൺലൈൻ പോർട്ടലുകള്‍ക്ക് പണം വാരിക്കൊടുത്ത് നടിയെക്കുറിച്ച് ഇല്ലാത്ത കഥകൾ എഴുതിപ്പിടിപ്പിക്കാനും അങ്ങനെ നടിയുടെ നാവടക്കാനും ശ്രമങ്ങള്‍ നടക്കുന്നതായും സോഷ്യൽ മീഡിയയിൽ ആരോപണമുണ്ട്. സലിം കുമാർ, അജു വർഗീസ്, തുടങ്ങിയ നടന്മാരും അമ്മ ഭാരവാഹികളിൽ ഉളളവർ പോലും നടിക്കെതിരെ സംസാരിച്ചതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിൽ.












Click it and Unblock the Notifications