'അനിയന്‍ മിഥുന്‍ സംസ്ഥാന ചാമ്പ്യന്‍ പോലുമല്ല': അതൊക്കെ നുണ, തെളിവുകള്‍ നിരത്തി വുഷു ജഡ്ജ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം മിഥുനെതിരെ രൂക്ഷ വിമർശനവുമായി അന്തർദേശീയ വുഷു ജഡ്ജും വുഷു അസോസിയേഷന്‍ ഭാരവാഹിയുമായ ഡോ. ആരിഫ് സിപി. ബിഗ് ബോസിന് മുമ്പ് വുഷു രംഗത്ത് ഇങ്ങനെ ഒരു വ്യക്തിയുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ആരിഫ് വ്യക്തമാക്കുന്നത്. ഇത്ര വലിയ നേട്ടമുണ്ടാക്കിയെന്ന് പറയുന്ന മിഥുനെ ഇതുവരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും അദ്ദേഹം പറയുന്നു.
വുഷു എന്ന കായികരംഗത്ത് മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് ഘട്ടങ്ങളുണ്ട്. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനേയുള്ള വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാണ് അന്തർദേശീയ തലത്തിലേക്ക് എത്തുന്നത്. സംസ്ഥാനതലത്തില്‍ തന്നെ സ്വർണമെഡല്‍ കിട്ടിയാല്‍ വുഷുവുമായി ബന്ധപ്പെട്ടവർക്കിടയില്‍ ആ താരം ശ്രദ്ധിക്കപ്പെടുമെന്നും വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആരിഫ് വ്യക്തമാക്കുന്നു.

സംസ്ഥാനതലത്തിലെ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ജഡ്ജസ് ഗ്രൂപ്പുണ്ട്. എനിക്ക് അവരുമായി നല്ല ബന്ധമാണ്. മിഥുന്റെ കാര്യം അവരുമായി അന്വേഷിച്ചെങ്കിലും ഇങ്ങനെ ഒരു താരത്തെ അവർക്ക് അറിയില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മിഥുന്‍ ഒന്നോ രണ്ടോ തവണ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കിയത്.
സംസ്ഥാന തലത്തില്‍ വിജയിച്ചാല്‍, ആ വ്യക്തിയെ ദേശീയ തലത്തിലേക്ക് അയക്കും. അവിടെ വിജയിച്ച് കഴിഞ്ഞാല്‍ പിന്നെ അത് വലിയ രീതിയില്‍ ആഘോഷിക്കപ്പെടും. മിഥുന്‍ ഏതെങ്കിലും ജില്ലാ മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ടോയെന്ന് അറിയണമെങ്കില്‍ തൃശ്ശൂരിലെ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ലോകചാമ്പ്യനെന്ന മിഥുന്റെ അവകാശവാദം പൂർണ്ണമായും തെറ്റാണ്. ഇന്ത്യയില്‍ വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയും, അന്താരാഷ്ട്ര തലത്തില്‍ ഇന്‍റർനാഷണ്‍ വുഷു ഫെഡറേഷനുമാണ് അംഗീകൃത സംഘടനകള്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ടൂർണ്ണമെന്റുകള്‍ നടത്തുന്നത് ഇന്‍റർനാഷണ്‍ വുഷു ഫെഡറേഷനാണ്. വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യ വഴി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് അന്തർദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുക.
സമാനമായ രീതിയില്‍ ദേശീയ തലത്തിലേക്ക് എത്തണമെങ്കില്‍ സംസ്ഥാന തലത്തിലെ അംഗീകൃത ബോഡിക്ക് കീഴിലെ മത്സരങ്ങളില്‍ വിജയിക്കണം. എന്റെ അറിവില്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു മത്സരം അദ്ദേഹം സംസ്ഥാന തലത്തില്‍ പോലും വിജയിച്ചതായി അറിയില്ല. ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു അന്താരാഷ്ട്ര മത്സരത്തിലും മിഥുന്‍ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമായി തന്നെ പറയാന്‍ സാധിക്കും.
ദേശീയ അസോസിയേഷന്‍ ഭാരവാഹികള്‍ ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും എന്നോട് വ്യക്തമായിട്ടുണ്ട്. ഏത് സംസ്ഥാനത്തുള്ള വ്യക്തിയാണെങ്കിലും വുഷുവില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നമ്മള്‍ അങ്ങോട്ട് പോയി അംഗീകരിക്കും. എന്നാല്‍ അത് കൃത്യമായ മാർഗ്ഗത്തിലൂടെയുള്ള വിജയങ്ങളായിരിക്കണം. അത്തരത്തിലുള്ള വിജയങ്ങളല്ല ഇവിടെ ഉണ്ടായിരിക്കുന്നതെന്നും ആരിഫ് പറയുന്നു.

യാതൊരുവിധ അംഗീകാരവുമില്ലാതെ ചില രാജ്യങ്ങള്‍ ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ആർക്കും ആ മത്സരങ്ങളില്‍ പങ്കെടുക്കാം. അതിന് ഏതെങ്കിലും അംഗീകൃത സംഘടനങ്ങളുടെ അംഗീകാരവും ഉണ്ടാകുകയില്ല. അന്താരാഷ്ട്ര തലത്തില്‍ ഈ പറയുന്ന നേട്ടങ്ങളൊക്കെ അയാള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ തൃശ്ശൂർ ജില്ലയിലെ ഭാരവാഹികളെങ്കിലും അറിയേണ്ടതല്ലേ. മാധ്യമങ്ങളില്‍ ചില വാർത്ത വന്നൂ എന്നുവെച്ച് അതെല്ലാം അതേപോലെ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല.
തന്റെ പരിശീലകനെന്ന് മിഥുന്‍ അവകാശപ്പെടുന്ന കുല്‍ദീപ് ഹാന്‍ഡൂ സാറുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം എന്റെ അടുത്ത സുഹൃത്തുമാണ്. അടുത്തിടെ ഇന്തോനേഷ്യയില്‍ നടന്ന വേള്‍ഡ് വുഷു ജഡ്ജസ് സർട്ടിഫേക്കഷന്റെ ട്രെയിനിങ് കോഴ്സില്‍ എന്റെ ഫൈറ്റിങ് പാർട്ണറായി ഉണ്ടായിരുന്നത് അദ്ദേഹമാണ്. മിഥുന്‍ എന്നൊരു വ്യക്തി തന്റെ ശിഷ്യഗണത്തിലില്ലെന്നാണ് സർ വ്യക്തമാക്കിയത്.
ദേശീയ തലത്തില്‍ വിജയിച്ച വ്യക്തികള്‍ക്ക് ഒരു ആറ് മാസം ക്യാമ്പ് കൊടുക്കാറുണ്ട്. കേന്ദ്ര സർക്കാറായിരിക്കും ഇതിന്റെ എല്ലാ ചിലവുകളും വഹിക്കുക. അത്തരമൊരു ക്യാമ്പില്‍ മിഥുന്‍ പങ്കെടുത്തതായി അറിവില്ല. ഇത് അല്ലാതെ കുല്‍ദീപ് ഹാന്‍ഡു ചിലപ്പോഴൊക്കെ ഒരു ആഴ്ചയോ ഒരു മാസമോ നീണ്ട് നില്‍ക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. അവിടെ ആയിരക്കണക്കിന് ആളുകള്‍ വന്നുപോവാറുണ്ട്. അങ്ങനെ അവനും വന്നു പോയിട്ടുണ്ടാവും. പക്ഷെ കുല്‍ദീപ് സാറിന് ഇതുപോലെയുള്ള ഒരു വ്യക്തിയെ അറിയില്ലെന്നും ആരിഫ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications