'മമ്മൂട്ടി രാജ്യസഭയിൽ എത്തിയേനെ, പിണറായി ആഗ്രഹിച്ചു...ഇല്ലാതാക്കാനായി കളിച്ചത് ഈ സ്നേഹിതൻ'; ആലപ്പി അഷ്‌റഫ്
മലയാള സിനിമയിലെ മെഗാസ്‌റ്റാർ മമ്മൂട്ടി രാജ്യസഭാ എംപിയാവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് ഇല്ലാതാക്കിയത് ചിലരുടെ ഗൂഢാലോചനയാണെന്നും ആരോപിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലായ 'ആലപ്പി അഷ്‌റഫ്: കണ്ടതും കേട്ടതും' പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. മമ്മൂട്ടിയോടുള്ള പിണറായിയുടെ താൽപര്യത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.
മമ്മൂട്ടിയെ രാജ്യസഭയിൽ എത്തിക്കാൻ പിണറായിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ഈ ഓഫർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തത ഇല്ലെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിച്ചു. കൈരളി ചാനലിന്റെ ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുത്തിയിട്ടില്ല ചുരുക്കം ചില സൂപ്പർതാരങ്ങളിൽ ഒരാൾ കൂടിയായിരുന്നു നടൻ മമ്മൂട്ടി.

മമ്മൂട്ടി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചെല്ലാം നമുക്ക് അറിയാവുന്നതാണല്ലോ. മമ്മൂട്ടിയെ രാജ്യസഭ മെമ്പറായി തിരഞ്ഞെടുക്കാൻ പിണറായി വിജയന് ഒരാഗ്രഹമുണ്ടായിരുന്നു. പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക വാത്സല്യവും സ്നേഹവും ഒക്കെയുണ്ടായിരുന്നു. ഞാൻ ഇവിടെ വെളിപ്പെടുത്തുന്ന ഈകാര്യം ചിലർക്കെങ്കിലും വിശ്വാസ്യയോഗ്യമായി തോന്നില്ല. എന്നാൽ സത്യത്തെ സ്വർണപാത്രം കൊണ്ട് മൂടിയാലും ഒരുനാൾ അത് മറനീക്കി പുറത്തുവരും; ആലപ്പി അഷ്‌റഫ് പറയുന്നു.
മുഖ്യമന്ത്രിയുടെ ഈ തീരുമാനം ചിലർ മണത്തറിഞ്ഞു. അതവരെ വല്ലാതെ അലോസരപ്പെടുത്തി. എന്നാലും ഈ ഓഫർ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. മമ്മൂട്ടി ഏറെ വിശ്വസിക്കുകയും സ്നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്നേഹിതർ പാർട്ടിയിൽ ഉണ്ടായിരുന്നു; അദ്ദേഹം തുടർന്നു.
ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്‌തനായ സ്നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിൽ ഇരിക്കുകയായിരുന്നു. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാനായിട്ട് അദ്ദേഹം മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. എന്നാൽ മമ്മൂട്ടി ആ വിഷയത്തിൽ ശരിക്കും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് ചെയ്‌തത്. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ സ്നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിലേക്ക് മാറ്റുകയായിരുന്നു; ആലപ്പി അഷ്‌റഫ് പറഞ്ഞു.
മമ്മൂട്ടി ഇതൊന്നും അറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു. എന്താണ് അദ്ദേഹം കാണിക്കുന്നത്, അദ്ദേഹത്തിന് ഇതൊന്നും മനസിലാവുന്നില്ലേ എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. ഇത് മുഖ്യമന്ത്രി നേരിട്ട് കേൾക്കുകയും ഇതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടാവുകയും ചെയ്‌തു. മമ്മൂട്ടി പറഞ്ഞതുകേട്ട് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനുമായി; അദ്ദേഹം പറയുന്നു.
മമ്മൂട്ടിയെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് പോലും ഇഷ്‌ടമില്ലാത്ത ആളാണ് മുഖ്യമന്ത്രി. ഒരിക്കൽ ഡൽഹിയിൽ കൈരളി ടിവിയുടെ ഒരു മീറ്റിംഗിൽ വച്ച് ആരോ മമ്മൂട്ടിക്കെതിരെ എന്തോ പറഞ്ഞപ്പോൾ ഇരിയട അവിടെ എന്ന് മുഖ്യമന്ത്രി ആക്രോശിച്ചത്. പിന്നീട് പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി.
എന്നാൽ പിന്നീട് ഈ വിവരം മറ്റാരോ മമ്മൂട്ടിക്ക് ചോർത്തി നൽകുകയുണ്ടായി. ഉടൻ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്തിയെ കണ്ടു. ശേഷം അത്തരത്തിൽ സംസാരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പിണറായിയെ ബോധ്യപ്പെടുത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് അവിടെ നിന്നും അദ്ദേഹം മടങ്ങിയത്; ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications