ബാന്ദ്ര റിവ്യൂ; അശ്വന്ത് കോക്ക് അടക്കമുള്ള യുട്യൂബർക്ക് പണികിട്ടുമോ? 7 പേർക്കെതിരെ ഹർജി
ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുിക്കിയ ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ പങ്കുവെച്ച യൂട്യൂബർമാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ എഫ് എം കോടതി അഞ്ചിൽ പരാതി നല്‍കിയത്.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചത്. ചിത്രം റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് തന്നെ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ റിവ്യൂ നടത്തിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെക്കുറിച്ച് വ്യാജ പ്രചരണമാണ് ഇവർ നടത്തിയതെന്നും ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

സിനിമകൾ റിലീസ് ചെയ്യുന്നതിന് പിന്നാലെ തന്നെ റിവ്യൂ ബോംബിങ് ആണ് ചില യുട്യൂബർമാർ നടത്തുന്നതെന്നും വലിയ നഷ്ടമാണ് ഇത് തങ്ങൾക്ക് ഉണ്ടാക്കുന്നതെന്നുമാണ് സിനിമ പ്രവർത്തകർ ആരോപിക്കുന്നത്.നേരത്തേ ബാന്ദ്രയുടെ സംവിധായകൻ അരുൺ ഗോപിയും റിവ്യൂവർമാർക്കെതിരെ രംഗത്തെത്തിയിരുന്നു.
'പ്രേക്ഷകരുടെ അഭിരുചികള്‍ പല തരത്തിലാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലാവരും സിനിമ കാണുന്നതും. അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിപ്രായ വ്യത്യസങ്ങളുമുണ്ടാകും. സിനിമ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്.അത് അവരുടെ സ്വാതന്ത്രവും അവകാശവുമാണ്. എന്നാല്‍ അഭിപ്രായങ്ങള്‍ എന്ന തരത്തില്‍ പലതരം കോപ്രായങ്ങള്‍ കാണിക്കുന്ന ആളുകളെയാണ് നാം കാണുന്നത്.റിവ്യൂ എന്ന പേരിൽ കാണിക്കുന്ന ഈ പ്രഹസനങ്ങള്‍ വളരെ മോശമാണെന്നും അരുൺ ഗോപി പറഞ്ഞിരുന്നു.
നടൻ ദിലീപും രൂക്ഷമായ ഭാഷയിലായിരുന്നു റിവ്യൂവർമാർക്കെതിരെ തുറന്നടിച്ചത്.'കഷ്ടപ്പാടൊക്കെ സഹിച്ച് ഒരു സിനിമ ഒരാൾ കൊണ്ടുവരുമ്പോൾ ഇത്ര വൃത്തികെട്ട സിനിമ എന്നൊക്കെ പറഞ്ഞ് ഒരാൾ തുടങ്ങുകയാണ്. പറയുന്നവൻ ചെലവാക്കുന്നത് നൂറ് രൂപയാണ്. ഇയാള് ചെലവാക്കുന്നത് കോടി രൂപയും. എന്റെ ടേസ്റ്റിന്റെ പുറത്ത് ഒരാളോട് കാണരുതെന്ന് പറഞ്ഞാൽ. മോശമാണെന്ന് പറഞ്ഞൊരു സിനിമ കാണാൻ പോകുമ്പോ കളിയാക്കുമോയെന്ന് പേടിച്ചിട്ട് ചിലർ വലിയും.സിനിമ വരുന്നതിന് മുൻപേ റിവ്യൂ ഉണ്ട്. എല്ലാവരും തിരക്കുള്ളവരാണ് ഇപ്പോൾ.അപ്പോ ഏതാണ് നല്ല റിവ്യ ഉള്ള പടം എന്നാണ് പലരും നോക്കുന്നത്'. എന്നായിരുന്നു ദിലീപ് പറഞ്ഞത്.












Click it and Unblock the Notifications