ദിലീപിന് വേണ്ടി സംസാരിച്ചത് മുതൽ എന്നെ ഒതുക്കാൻ തുടങ്ങി; 'അമ്മ' ചെയ്യുന്നത് പലർക്കും അറിയില്ല'; ലക്ഷ്മിപ്രിയ
നായികമാരായാലേ അഭിപ്രായം പറയാനാകൂ എന്ന അവസ്ഥയാണെന്ന് നടിയും ബിഗ് ബോസ് താരവുമായ ലക്ഷ്മിപ്രിയ. കോമഡി കഥാപാത്രം അഭിനയിച്ചവരായി മാത്രമാണ് ചിലരൊക്കെ തന്നെയൊക്കെ കാണുന്നതെന്നും താരം പറഞ്ഞു. 'ഴ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം. പാർവ്വതി തിരുവോത്തിനെ പോലെയൊക്കെയായാൽ മാത്രമേ ആളുകൾ നമ്മുടെ അഭിപ്രായം കേൾക്കൂ. സാമൂഹിക വിഷയത്തിലും പൊതുകാര്യങ്ങളിലുമൊക്കെയുള്ള നമ്മുടെ അറിവിനെ കുറിച്ചൊന്നും പലർക്കും അറിവില്ല', അവർ പറഞ്ഞു. താര സംഘടനയായ അമ്മയെ കുറിച്ചും ഇടവേള ബാബുവിനെ കുറിച്ചുമെല്ലാം അവർ സംസാരിച്ചു.
'അമ്മയിൽ വലിയ വിവാദങ്ങൾ ഉണ്ടായപ്പോൾ പ്രതികരിച്ച ഏക വ്യക്തി ഞാൻ മാത്രമായിരുന്നു. നടി വിഷയത്തിന്റെ പേരിൽ നമ്മുടെ അമ്മ സംഘടന ഇല്ലാതായിപ്പോകുമോ, ഞങ്ങടെ അമ്മമാരെ ആര് പോറ്റും പരിപാലിക്കുമെന്നൊക്കെയുള്ള ചിന്തയായിരുന്നു അന്ന് പ്രതികരിക്കാൻ കാരണമായത്. അതുകൊണ്ടാണ് താൻ ചാനലിലൊക്കെ വന്ന് സംസാരിച്ചിരുന്നത്. സത്യത്തിൽ അന്ന് തൊട്ടാണ് എന്റെ അവസരങ്ങൾ കുറയുന്നത്.

ദിലീപ് എന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ പക്ഷെ നമ്മളാണ് അദ്ദേഹത്തെ വിചാരണ ചെയ്യാൻ. ഞാൻ ചാനൽ ചർച്ചകളിൽ പറഞ്ഞോണ്ടിരുന്നത് ഇതിന്റെ പേരിൽ എന്തിനാ് സംഘടനയെ കുറിച്ച് മോശം പറയുന്നതെന്നാണ്. ദിലീപിനെ ഞാൻ എവിടേയും ന്യായീകരിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. അങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം. അങ്ങനെ കരുതുന്ന നിരവധി പേരുണ്ട്.
എന്റെ കുടുംബത്തിൽ എന്റെ മകനാണ് തെറ്റ് ചെയ്തതെങ്കിൽ ഞാൻ അവനെ പോലീസിന് പിടിച്ചുകൊടുക്കും, എന്താണ് ശിക്ഷയെങ്കിലും അവന് നൽകിക്കോളൂവെന്ന് പറയും. നടി കേസിൽ സംസാരിച്ചപ്പോൾ അമ്മയ്ക്ക് അനുകൂലമായി സംസാരിച്ച തന്നെ ദിലീപ് അനുകൂലിയാക്കി മാധ്യമങ്ങൾ മാറ്റി. ഏറ്റവും അധികം വിമർശനങ്ങൾ നേരിടുകയും കല്ലെറിയപ്പെടുകയും ചെയ്ത വ്യക്തി ഞാനാണ്. അതിന് ശേഷം എനിക്ക് പേടിയാണ്.
അമ്മ എന്ന സംഘടനയ്ക്കെതിരെ പുറത്ത് നിന്ന് കല്ലെറിയുന്നവർക്ക് എറിയാം. പക്ഷെ ഞങ്ങൾക്കേ അതിനുള്ളിലെ കാര്യങ്ങൾ അറിയൂ. ഞങ്ങളെ പോലെ കുറെ ആളുകൾക്ക് അമ്മ എന്ന സംഘടന വലിയ ആശ്രയമാണ്. ജനറൽ സെക്രട്ടറിയായിരിക്കെ ആ സംഘടനയ്ക്ക് വേണ്ടി ഇടവേള ബാബു എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അക്കമിട്ട് അദ്ദേഹം പറയുമ്പോൾ മനസിലെ നീറ്റൽ വലുതായിരുന്നു. അമ്മ പലർക്കും സഹായം ചെയ്തിട്ടുണ്ട്, വീട് വെച്ച് നൽകിയിട്ടുണ്ട്. എന്നാൽ ആരും തന്നെ ഈ സഹായങ്ങളെ കുറിച്ചൊന്നും പിന്നീട് പറയാറില്ല.
ബിഗ് ബോസ് ഷോ സ്ക്രിപ്റ്റഡ് ആണോയെന്ന് ചോദിക്കുന്നത് പോലെയാണ് അമ്മ സംഘടനയിൽ പുരുഷാധിപത്യം ഉണ്ടോയെന്ന് ചോദിക്കുന്നത്. അമ്മയ്ക്ക് ആൺ മക്കൾ പെൺമക്കൾ എന്ന വ്യത്യാസമുണ്ടോ. 15 വർഷമായി ഞാൻ ഈ സംഘടനയിൽ ഏതെങ്കിലും എക്സിക്യൂട്ടീവ് അംഗമല്ല. പക്ഷെ ഞാൻ പറയുന്ന മാറ്റങ്ങൾ ആവശ്യങ്ങൾ എല്ലാം സംഘടനയിൽ നടപ്പായിട്ടുണ്ട്. ജനറൽ ബോഡി യോഗത്തിൽ നമ്മുക്ക് നമ്മുടെ ആവശ്യങ്ങൾ പറയാമല്ലോ. അഭിപ്രായങ്ങൾ പറയണമെങ്കിൽ മിനിമം അഭിപ്രായം വേണം നമ്മുക്ക്', താരം പറഞ്ഞു.












Click it and Unblock the Notifications