'മുൻ ഭർത്താവ് ചെയ്ത ഒരേയൊരു നല്ല കാര്യം, വാലന്റൈസ് ഡേയ്ക്കായിരുന്നു അത്, വലിയ ആശ്വാസമായിരുന്നു ';ശോഭ വിശ്വനാഥ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് ശോഭ വിശ്വനാഥ് എന്ന സംരഭക മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. തുടക്കത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ലെങ്കിലും വളരെ പെട്ടെന്ന് തന്നെ സീസൺ 5 ലെ ശക്തയായ മത്സരാർത്ഥിയാകാൻ ശോഭയ്ക്ക് സാധിച്ചിരുന്നു. ഒടുവിൽ സീസണിലെ 4ാം സ്ഥാനവും സ്വന്തമാക്കിയായിരുന്നു ശോഭ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.
താനൊരു അയൺ ലേഡിയാണെന്ന് ശോഭ സ്വയം വിശേഷിപ്പിക്കാറുണ്ട്. തന്റെ മുൻ വിവാഹവും പ്രണയവുമെല്ലാമാണ് ഇത്തരത്തിൽ തന്നെ മാറ്റിയെടുത്തതെന്നും ശോഭ ബിഗ് ബോസ് ഹൗസിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്താനുള്ള കാരണവും അവർ ഹൗസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

മുൻ ഭർത്താവ് ഒരു മദ്യപാനിയാണെന്ന് താൻ ആദ്യരാത്രിയിലാണ് തിരിച്ചറിഞ്ഞതെന്നായിരുന്നു ശോഭ തുറന്ന് പറഞ്ഞത്. പിന്നീട് വളരേയെറെ താൻ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതോടെയാണ് ബന്ധം വേർപ്പെടുത്തിയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മുൻഭർത്താവ് ജീവിതത്തിൽ ചെയ്ത ഒരേയൊരു നല്ലകാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശോഭ. വളർത്തുമൃഗങ്ങളോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് ശോഭ മനസ് തുറന്നത്. 'ഇന്ത്യ ഗ്ലിറ്റ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശോഭ പറഞ്ഞത് വായിക്കാം
'4 പൂച്ചയും രണ്ട് പട്ടിയും അടക്കം നാല് വളർത്തുമൃഗങ്ങൾ തനിക്കുണ്ട്. ഓർമ്മ വെച്ച കാലം മുതൽ വീട്ടിൽ പെറ്റ്സ് ഉണ്ട്. കുഞ്ഞായിരിക്കുമ്പോൾ ടോമി എന്ന പേരിൽ ഒരു നായ ഉണ്ടായിരുന്നു. ഭയങ്കര ബുദ്ധിയായിരുന്നു. അവന്റെ കൂടെയാണ് ഞാൻ വളർന്നത്. അവനെ പിന്നെ കാണാതാവുകയായിരുന്നു. പിന്നീട് ഏട്ടൻ ഒരു ജെർമ്മൻ ഷെപ്പേഡിനെ വാങ്ങി. എന്നാൽ അവൻ താഴെ വീണ് കിടക്കുന്ന ഒരു കുപ്പിയിലെ മരുന്ന് കുടിച്ചതോടെ മരിച്ച് പോകുകയായിരുന്നു. ദാരുണമായിരുന്നു അത്. അതിന് ശേഷം ഏട്ടൻ ഒരിക്കൽ പോലും നായകളെ വാങ്ങുകയോ വളർത്തുകയോ ചെയ്തിട്ടില്ല.

പിന്നെ ഞാനാണ് നായകളെ വളർത്തി തുടങ്ങിയത്. എന്റെ അപ്പയും അമ്മയും മൃഗസ്നേഹികളാണ്. ഞാൻ മൃഗസ്നേഹിയായത് അല്ലെങ്കിൽ പ്രകൃതി സ്നേഹിയായത് അച്ഛനും അമ്മയും കാരണമാണ്. അവർ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. പുറത്തുള്ളവർ എന്ത് പറയുന്നുവെന്ന് നോക്കാതെയാണ് അവർ ചെയ്തത്.
വളർത്തിയ ഒരു പെറ്റിനേയും മറക്കാൻ പറ്റില്ല. എന്നാലും ഒരിക്കലും മറക്കാൻ കഴിയാത്തത് 'ട്വിങ്കിളിനെ'യാണ്. അവളുടെ ഓർമ്മയ്ക്കായി എനിക്ക് ഒരു ടാറ്റൂയുമുണ്ട് കാലിന്. 10 വർഷം മുൻപാണ്. എന്റെ മുൻ ഭർത്താവ് ചെയ്തിട്ടുള്ള ഒരേ ഒരു നല്ല കാര്യം അതായിരിക്കും. കാരണം ഫ്ലാറ്റിൽ ഒറ്റപ്പെട്ട് നിന്നിരുന്ന സമയത്ത് എനിക്ക് ഒരു നായയെ വേണമെന്ന് പറഞ്ഞിട്ടാണ് ട്വിങ്കിളിനെ എടുക്കുന്നത്.വാലന്റൈൻസ് ഡേക്ക് ആയിരുന്നു അത്.
അവൾ എന്റെ ജീവിതത്തിൽ ഒരു ട്വിങ്കിൾ തന്നെയായിരുന്നു. അതുകൊണ്ടാണ് അവൾക്ക് ഞാൻ അങ്ങനെ പേരിട്ടത്. ഒരുപക്ഷേ ആ സമയത്ത് ഞാനൊരു നെഗറ്റീവ് ചിന്തയിലേക്ക് പോകാതിരുന്നത് അവൾ ഉണ്ടായത് കൊണ്ടാണ്. കുഞ്ഞില്ലാത്ത എന്റെ സങ്കടം നികത്തിയത് അവളാണ്. ഭയങ്കരമായി ഞാൻ അറ്റാച്ച്ഡ് ആയിരുന്നു. മാർച്ച് 10 നാണ് അവൾ പോയത്', ശോഭ പറഞ്ഞു.












Click it and Unblock the Notifications