'കുറച്ച് ഞരമ്പുരോഗികളും സ്ത്രീ വിദ്വേഷികളും മാത്രമാണ് ബോചെയുടെ കൂടെ'; രാഹുലിനെതിരെ ആലപ്പി അഷ്‌റഫ്
ഹണി റോസിനെ ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസമാണ് അറസ്‌റ്റിലായത്. കുറ്റ കൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വലിയ ചർച്ചയാണ് കേരളീയ സമൂഹത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. ബോബിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്.
സംഭവത്തിൽ ബോബി ചെമ്മണൂരിനെ തുടക്കം മുതൽ പിന്തുണച്ച വ്യക്തികളിൽ ഒരാളാണ് രാഹുൽ ഈശ്വർ. ധാർമ്മികമായി ബോബി ചെമ്മണ്ണൂർ ചെയ്‌തതിലോ പറഞ്ഞതിലോ യാതൊരു തെറ്റുമില്ലെന്നും അതുകൊണ്ട് പൂർണ പിന്തുണ അദ്ദേഹത്തിനാണ് എന്നുമാണ് രാഹുൽ പറഞ്ഞത്. ഹണി റോസിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ രാഹുലിനെതിരെ ആഞ്ഞടിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലായിരുന്നു ആലപ്പി അഷ്‌റഫിന്റെ വിമർശനം. രാഹുൽ ഈശ്വർ എല്ലാ കേസുകളിലും വേട്ടക്കാർക്കൊപ്പമാണെന്നും അദ്ദേഹത്തിന്റെ നിലപാട് ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാവുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. പൊതുസമൂഹം മുഴുവൻ ഹണിക്കൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ബോചെ-ഹണി റോസ് വിഷയമാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. കൂടാതെ ഇപ്പോൾ ഹണി റോസ് രാഹുൽ ഈശ്വറിനോടും ഏറ്റുമുട്ടൽ പ്രഖ്യാപിച്ചു കഴിഞ്ഞു. പൊതുസമൂഹം ഭൂരിഭാഗവും ആ പെൺകുട്ടിക്കൊപ്പം നിൽക്കുമ്പോൾ കുറച്ച് ഞരമ്പുരോഗികളും സ്ത്രീ വിരുദ്ധരും മാത്രമാണ് അയാൾക്ക് ഒപ്പമുള്ളത്.
ശീതികരിച്ച മുറിയിൽ പൂമെത്തയിൽ കിടന്നുറങ്ങുന്ന ബോചെയ്ക്ക് പോലീസ് സ്‌റ്റേഷനിലെ ഇരുട്ട് മുറിയിൽ കൊതുക് കടി കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നാണ് കേട്ടത്. ഒരുപക്ഷേ രാഹുൽ ഈശ്വറും ആ രാത്രിയിൽ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും പൂമുഖത്തിരുന്ന് നേരം വെളുപ്പിച്ചതാവും. വേദനിക്കുന്ന കോടീശ്വരന്മാരുടെ തന്റെ വേദനയായി കരുതുന്ന വിശാല മനസിന്റെ ഉടമയാണ് രാഹുൽ ഈശ്വർ.
അദ്ദേഹത്തിന് സ്ത്രീകളോട് വിരോധമാണ്. ആ പകയ്ക്ക് കാരണം ശോഭ ജോണുമാണ്. ഹണി റോസിനോടും ഉണ്ടായത് അത് തന്നെയാണ്. എവിടെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാലും വേട്ടക്കാരനൊപ്പം രാഹുൽ ഈശ്വർ ഉണ്ടാവും. നടി ആക്രമിച്ച കേസിലായാലും, വിജയ് ബാബു, സിദ്ദിഖ് എന്നിവരുടെ കേസുകളിൽ ആയാലും അദ്ദേഹം അങ്ങനെയായിരുന്നു.
അദ്ദേഹം ഇരകളെ തന്റെ സഹോദരിമാർ എന്നും താൻ ആരാധിക്കുന്നുവെന്നും ഇഷ്‌ടമാണെന്നും ഒക്കെ പറഞ്ഞാണ് തുടങ്ങുക. പിന്നെ ഇകഴ്ത്തിയും അപമാനിച്ചും ഇല്ലാതാക്കാൻ ശ്രമിക്കും. രാഹുൽ ഈശ്വറിന് ഗീബൽസിന്റെ കഴിവുണ്ട്. ഇതിനായി അദ്ദേഹം ആരുടെയൊക്കെയോ കൈയിൽ നിന്നോ കരാർ വാങ്ങിയിട്ടുണ്ടെന്ന് തോനുന്നു.
ഇനി ഹണി റോസ് ഏത് വസ്ത്രം ധരിക്കണമെന്ന് രാഹുൽ ഈശ്വർ തീരുമാനിക്കും. രാഹുൽ ഈശ്വർ ഹണി റോസിന്റെ വസ്ത്രധാരണം മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളോ. കേരളത്തിലെ മിക്ക പെൺകുട്ടികളും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ബോചെയെ ന്യായീകരിക്കാനുള്ള പദ്ധതി പക്ഷേ ഇവിടെ പാളിപ്പോയി. ആദ്യം അയാളെ മാന്യമായി വസ്‌ത്രം ധരിക്കാനും സംസാരിക്കാനും ഒക്കെ ഉപദേശിക്ക്.
ഇപ്പോൾ ബോചെ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കഴിഞ്ഞു. ഹണി റോസിന്റെ പോരാട്ടം മറ്റുള്ളവർക്ക് കൂടിയുള്ള മുന്നറിയിപ്പാണ്. സൈബർ ഇടങ്ങളിൽ സ്ത്രീകളെ പിച്ചി ചീന്തുന്നവർക്കുള്ള മുന്നറിയിപ്പാണ് അത്. ചെയ്‌ത തെറ്റ് മനസിലാക്കി ബോചെ തിരിച്ചുവരട്ടെ.












Click it and Unblock the Notifications