ദിലീപ് കാറില്‍ വെച്ച് അത് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി; വർഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്: നേമം പുഷ്പരാജ്
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും കലാസംവിധായകനുമാണ് നേമം പുഷ്പരാജ്. 80-ലധികം ചലച്ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന വർക്കുകളാണ് ഡാനി, മങ്കമ്മ, ശാന്തം, കണ്ണകി, പൈതൃകം തുടങ്ങിയവ . 2003-ൽ ഗൗരീശങ്കരം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ അഞ്ച് സംസ്ഥാന അവാർഡുകളും ആറ് ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടി.
ബനാറസ്, ക്രോസ്സ്റോഡ് എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
2017-ൽ കേരള ലളിതകലാ അക്കാദമി ചെയർമാനായി നിയമിതനായ അദ്ദേഹം ചിത്രകലയിലും സാഹിത്യത്തിലും മികച്ച സംഭാവനകൾ നൽകിയ കലാകാരനാണ്. ഇപ്പോഴിതാ ദിലീപ് ആദ്യമായി പ്രധാന വേഷത്തിലെത്തിയ മാനത്തെകൊട്ടാരം സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥാവശേഷന്‍ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത് കല്‍ക്കട്ടയിലാണ്. കൽക്കട്ടയിൽ നിന്ന് കാളികട്ടിലേക്ക് ഞാനും ദിലീപും ഒരുമിച്ചു പോവുകയായിരുന്നു. അന്ന് ആ കാറില്‍ ഞാനും ദിലീപും പിന്നെ അയാളുടെ ഒരു അസിസ്റ്റന്റും മാത്രമാണ് ഉണ്ടായിരുന്നത്. കുറേദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോഴത്തേക്കും ദിലീപ് എന്നോട് ചോദിച്ചു 'പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?' എന്ന്.
ഞാൻ അത്ഭുതപ്പെട്ടു ഏത് ഇന്റർവ്യൂ എന്ന് ചോദിച്ചപ്പോള്‍ മാനത്തെ കൊട്ടാരം എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ് അദ്ദേഹം പറയുന്നത്. എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്. അത്തരം ഒരു നിലയിലേക്ക് എത്തിയ ഒരു ആള്‍ ആദ്യകാലത്ത് നടന്ന ഒരു ഇന്റർവ്യൂവിനെ കുറിച്ച് ആലോചിക്കുക എന്ന് പറയുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
മാനത്തെ കൊട്ടാരം സിനിമയുടെ സംവിധായകന്‍ സുനിലായിരുന്നു. സിനിമയിലേക്ക് ഒരു നായകനെ വേണം. മിമിക്രി നന്നായിട്ട് ചെയ്യുന്ന ഒരാളെയാണ് വേണ്ടത്, പുതുമുഖമായിരിക്കണം. അങ്ങനെ ഇന്റർവ്യൂവിന് എല്ലാം പ്ലാൻ ചെയ്തു. എറണാകുളത്തെ ഓർഗിഡ് ഹോട്ടലിൽ വെച്ചിട്ടായിരുന്നു ഇന്റർവ്യൂ. കൂടുതലും ചെറുപ്പക്കാരായിരുന്നു. വന്നവരെല്ലാം തനിക്ക് അറിയുന്ന ആളാണെന്ന് പറഞ്ഞുകൊണ്ട് ഇന്റർവ്യൂ തുടങ്ങുന്നതിനു മുമ്പ് അതിൻറെ പ്രൊഡ്യൂസർ ഹമീദ്ക്ക പുറത്തേക്ക് പോയി.
സ്ക്രിപ്റ്റ് എഴുതിയവരില്‍ ഒരാളായ അൻസാർ കലാഭവനും ഉണ്ടായിരുന്നു. കലാഭവനിൽ നിന്നും ഒരുപാട് പേർ വന്നതിനാല്‍ അദ്ദേഹവും അഭിമുഖത്തിന് നില്‍ക്കാതെ പുറത്തേക്ക് പോയി. പിന്നെ ഞാനും സുനിലും ആണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളുടെ മുന്നിൽ വന്നിട്ടാണ് ഈ മിമിക്രി ആർട്ടിസ്റ്റുകൾ മുഴുവൻ സീൻ ആക്ട് ചെയ്ത് കാണിക്കുന്നത്. പിന്നീട് പ്രശസ്തരായ ഒരുപാട് പേർ അന്ന് അഭിമുഖത്തിന് വന്നിരുന്നു.
സിനിമയില്‍ മുഖം കാണിച്ച ചിലരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സുനില്‍ അതില്‍ നിന്നും ഒരാളെ സെലക്ട് ചെയ്തപ്പോഴാണ് ഞാന്‍ പറയുന്നത് അതിനേക്കാള്‍ ബെറ്റർ ആയിട്ടുള്ള ആ ഉയരം ആളാണെന്ന്. പേരൊന്നും കൃത്യമായി അറിയില്ലായിരുന്നു. എന്റെ വാക്കുകേട്ട സുനിലും അത് ശരിവെച്ച് അദ്ദേഹത്തെ വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും വിളിപ്പിച്ച് കുറേ കാര്യങ്ങളൊക്കെ ചെയ്യിപ്പിച്ച് നോക്കി സിനിമയിലെ നായകനായി തിരഞ്ഞെടുത്തു. അങ്ങനെയാണ് ഇദ്ദേഹം സിനിമയിലേക്ക് വരുന്നതും ദിലീപായി മാറുന്നത്. ആ ഒരു കാര്യമാണ് ദിലീപ് കല്‍ക്കട്ടയില്‍ വെച്ച് എന്നെ ഓർമ്മപ്പെടുത്തിയത്. അത് എനിക്ക് വലിയ അത്ഭുതമായി തോന്നിയെന്നും നേമം പുഷ്പരാജ് പറയുന്നു.












Click it and Unblock the Notifications