"ആ മെമ്മറി കാർഡ് സൂക്ഷിച്ചത് ഇടവേള ബാബുവെന്ന് കുക്കു പറഞ്ഞു, അതുവച്ച് ഭീഷണിപ്പെടുത്തുമെന്ന് പേടിയുണ്ട്"
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭിന്നത മറനീക്കി പുറത്തുവരികയാണ്. വിവിധ ഭാരവാഹിത്വങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പല താരങ്ങളും പരസ്‌പരം പോരടിക്കുന്നതും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതും. ഓഗസ്‌റ്റ് പതിനഞ്ചിനാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്.
അതിനിടെ പല വിധത്തിലുള്ള വിവാദങ്ങളും അരങ്ങേറുന്നുണ്ട്. കഴിഞ്ഞ നടി ഉഷ അമ്മയിലെ മുൻ ഭാരവാഹിയായ കുക്കു പരമേശ്വരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. കുക്കു പരമേശ്വരൻ രണ്ട് പതിറ്റാണ്ട് കാലം ഭാരവാഹി ആയിരുന്നിട്ടും സ്ത്രീകൾക്ക് ഒരു ഗുണവും ഉണ്ടായില്ലെന്നും അവർക്ക് വേണ്ടി ശബ്‌ദിച്ചില്ലെന്നുമാണ് ഉഷ ആരോപിച്ചത്. കൂടാതെ നടിമാരുടെ പ്രശ്‌നങ്ങൾ പറയുന്ന ഒരു വീഡിയോ ഷൂട്ട് ചെയ്‌തെന്നും അവർ ആരോപിച്ചിരുന്നു.

എന്നാൽ ഈ വീഡിയോ ഇപ്പോൾ അവർ മുക്കിയെന്നും ഉഷ ആരോപിച്ചിരുന്നു. ഇതിനെ ശരിവയ്ക്കുകയാണ് ഇപ്പോൾ നടിയായ പൊന്നമ്മ ബാബു. തന്റെ പേര് കുക്കു പറയുന്നത് കേട്ടത് കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്ന് പൊന്നമ്മ ബാബു പറഞ്ഞു. കുക്കു ഷൂട്ട് ചെയ്‌ത വീഡിയോയുടെ മെമ്മറി കാർഡ് സൂക്ഷിച്ചിരുന്നത് കുക്കുവും ഇടവേള ബാബുവും ആണെന്നും അവർ അത് വച്ച് ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പൊന്നമ്മ ബാബു ആരോപിച്ചു.
പൊന്നമ്മ ബാബുവിന്റെ വാക്കുകൾ
പൊന്നമ്മ ബാബു പറഞ്ഞിട്ടാണ് കുക്കു പരമേശ്വരൻ എല്ലാരെയും വിളിച്ചു കൂട്ടിയതെന്ന് എന്നെ പരാമർശിച്ചു കൊണ്ട് ഒരു സാധനം ഞാൻ കണ്ടു. അതൊന്ന് ക്ലിയർ ചെയ്യണം എന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ ആളുകൾ വിചാരിക്കും ഞാനാണ് ഇതിന് പിന്നിലെന്ന്. നമ്മുടെ മീറ്റൂ ഇറങ്ങിയ സമയത്താണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. കുക്കുവാണ് എല്ലാവരെയും ഹോട്ടലിൽ വിളിച്ചുവരുത്തിയത്. ഞങ്ങൾ ഒരു പത്തോ പതിനഞ്ചോ സ്ത്രീകൾ ഉണ്ടായിരുന്നു.
അതിനകത്ത് കുക്കു പറയുന്നത് പൊന്നമ്മ ബാബു വിളിച്ചിട്ടാണ് അവർ വന്നതെന്നാണ്. പക്ഷേ ബാക്കി എല്ലാവരെയും വിളിച്ചേക്കുന്നത് കുക്കുവാണ്. അന്നും അങ്ങനെയൊരു മീറ്റിംഗ് വിളിച്ചപ്പോൾ നമ്മളൊരു സ്ത്രീ കൂട്ടായ്‌മ തുടങ്ങുകയാണ്, നിങ്ങൾ നിങ്ങളുടെ വിഷമങ്ങൾ എല്ലാം പറയാൻ പറഞ്ഞിരുന്നു. ഞങ്ങൾ വരുന്ന ദിവസം രണ്ട് ക്യാമറകൾ അപ്പുറവും ഇപ്പുറവും ഓണായി കിടക്കുന്നുണ്ടായിരുന്നു.
ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പറയാനാണ് പറഞ്ഞത്. അത് വേണ്ടപ്പെട്ടവരെ അറിയിച്ച് അതിന് വേണ്ട നീതി വാങ്ങിച്ചുതരും എന്നാണ് പറഞ്ഞത്. പാവങ്ങളായ അവർ അവരുടെ പരവേശം മൂലം എല്ലാം പറഞ്ഞു. അപ്പോൾ അത് ഷൂട്ട് ചെയ്‌ത സമയത്ത് ഉഷയും പ്രിയങ്കയും ഒക്കെ ചോദിച്ചു, എന്താണ് ഇതിങ്ങനെ ഷൂട്ട് ചെയ്യുന്നത് എന്ന്.
നമുക്കിത് കാണിക്കണ്ടവരെ കാണിക്കണ്ടേ എന്നാണ് പറഞ്ഞത്. അത് കഴിഞ്ഞ് വീഡിയോ ഷൂട്ട് ചെയ്‌ത് അവർ പോയി. പിന്നെ കൂട്ടായ്‌മ നടന്നതുമില്ല. പലപ്പോഴും പിന്നെ കുക്കുവിനോട് ചോദിക്കുമ്പോൾ മെമ്മറി കാർഡ് സേഫായിട്ട് കൈയിലുണ്ടെന്നാണ് പറഞ്ഞത്. അതിനിടയിൽ ഒരു പേര് കൂടി പറഞ്ഞു. ഇടവേള ബാബുവിനെ ഏൽപ്പിച്ചു എന്നാണ് പറഞ്ഞത്. പിന്നീട് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ല.
പാവം മരിച്ചുപോയ ലളിത ചേച്ചിയും അതിലുണ്ടായിരുന്നു. അവരുടെ കൈയിൽ ഉണ്ടാവുമെന്നാണ് ഇപ്പോൾ പറയുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ ലളിത ചേച്ചി അതിന് മറുപടി കൊടുത്തേനെ. അല്ലെങ്കിൽ പൊന്നമ്മ ബാബുവിന്റെയോ മഞ്ജു പിള്ളയുടെയോ കൈയിൽ ആയിരിക്കുമെന്നാണ് പറയുന്നത്. എല്ലാവർക്കും അറിയാം ഇത് കുക്കു പരമേശ്വരൻ എന്ന ആളുടെ കൈയിൽ തന്നെയാണ് കാർഡ് ഉള്ളതെന്ന്.
കുക്കു പരമേശ്വരൻ സെക്രട്ടറി ആവാൻ പറ്റുന്ന ഒരാളല്ല. അല്ലെങ്കിൽ മെമ്മറി കാർഡ് എവിടെ എന്നാണ് ചോദ്യം. നശിപ്പിച്ചിട്ടൊന്നും ഇല്ലെന്ന് ഉറപ്പാണ്. അതിന് ഒക്കെ ശേഷമാണ് ഹേമ കമ്മീഷൻ വന്നത്. അന്നൊന്നും അവർ അവിടെ കൊടുത്തില്ല. സ്ത്രീകൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത് എന്നാണ് ചോദിക്കുന്നത്. അവർ അത് വച്ച് ഭീഷണിപ്പെടുത്തുമോ എന്നാണ് പേടി.












Click it and Unblock the Notifications