'മാധവ് സുരേഷിന് പൃഥ്വിരാജിന്റെ വ്യക്തിത്വം': എന്തുകൊണ്ട് അദ്ദേഹം ഒരു മാതൃകയാകുന്നു
സുരേഷ് ഗോപിയുടെ ഇളയമകനായ മാധവ് സുരേഷും സിനിമ മേഖലയിലേക്കുള്ള തന്റെ കടന്നുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. വിൻസെന്റ് സെൽവ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് കുമ്മാട്ടിക്കളി. ചിത്രത്തിന്റെ പ്രമോഷന്‍ വർക്കുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വലിയ തിരക്കിലാണ് മാധവ് സുരേഷ്.
തന്റെ നിലപാടുകള്‍ ഉറക്കെ പറയുന്ന സുരേഷ് ഗോപിയുടെ പ്രകൃതം തന്നെയാണ് മാധവിന്റേത് എന്നാണ് അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിലരാകട്ടെ പൃഥ്വിരാജിന്റെ വ്യക്തിത്വവുമായും മാധവ് സുരേഷിന്റെ വ്യക്തിത്വത്തെ ചേർത്ത് കാണുന്നവരുണ്ട്. അത്തരത്തിലുള്ള കമന്റുകള്‍ താന്‍ നേരത്തേയും കണ്ടിട്ടുണ്ടെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നമ്മുടെ ജനറേഷന്റെ സൂപ്പർ സ്റ്റാറാണ് പൃഥ്വിരാജ്. അദ്ദേഹവുമായി സാമ്യത കാണുന്നു, ആളുകള്‍ താരതമ്യം ചെയ്യുന്നു എന്നൊക്കെയുള്ളത് തീർച്ചയായും എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. അതില്‍ വളരെ സന്തോഷമുണ്ട്. പൃഥ്വിരാജുമായി ഇടക്കൊക്കെ സംസാരിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആകണം, ഒരു സെലിബ്രിറ്റി എങ്ങനെ ആകണം എന്നൊക്കെ പല രീതിയില്‍ തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കരിയർ എന്റെ തലമുറയിലുള്ള ആളുകള്‍ക്ക് പ്രചോദനമാണെന്നും മാധവ് സുരേഷ് പറയുന്നു.
പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയും. ഞാന്‍ ആരേയും അബ്യൂസ് ചെയ്യുകയോ ഇന്‍സല്‍ട്ട് ചെയ്യുകയോ ചെയ്യാറില്ല. എന്റെ അഭിപ്രായങ്ങള്‍ തുറന്ന പറയാനുള്ള അവകാശം ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്കുണ്ട്. അത് ഞാന്‍ പറയും. അമ്മക്ക് അച്ഛന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടമായത് ഇന്നലെ, മണിച്ചിത്രത്താഴ് എന്നീ സിനിമകളാണ്. ജനകന്‍, അപ്പോത്തിക്കിരി എന്നീ സിനിമകളും അമ്മക്ക് വലിയ ഇഷ്ടമാണ്.
കശ്മീരിന്റെ ഭാഗങ്ങളില്‍ ഷൂട്ട് ചെയ്ത രണ്ട് സിനിമകളുണ്ടായിരുന്നു. ന്യൂഡല്‍ഹിയും നായർ സാബുമാണെന്ന് തോന്നുന്നു. വളരെ മോശം കാലാവസ്ഥയിലായിരുന്നു ഷൂട്ടിങ്. ഇക്കാലത്ത് ഷൂട്ടിങിന് പോകുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നമുക്ക് ലഭിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ അന്ന് അതൊന്നും ഇല്ല.
നേരെ മഞ്ഞിലേക്ക് എടുത്ത് ചാടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അച്ഛന് ഇന്നും ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ട്. അത്തരത്തില്‍ റിസ്ക് എടുത്ത് ചെയ്ത ഒരുപാട് സീനുകള്‍ പണ്ട് ഉണ്ടായിട്ടുണ്ട്. അതൊക്കെ അതിന്റെ ഒരു ഭാഗമാണ്. ക്യാമറയില്‍ എല്ലാം ചീറ്റ് ചെയ്ത് കാണിക്കാന്‍ സാധിക്കില്ല. ഒരു ബോംബ് പൊട്ടുന്ന സീന്‍ ആണെങ്കില്‍ മിനിമം ഒരു പടക്കം എങ്കിലും അവിടെ പൊട്ടിക്കേണ്ടി വരും.
രാഷ്ട്രം എന്ന സിനിമയില്‍ സ്പിരിറ്റ് ലോറിയിലേക്ക് ബോംബ് എറിയുന്ന ഒരു സീനുണ്ട്. അത് ചിത്രീകരിക്കുന്നതിനിടെ കൈയുടെ തൊട്ടടുത്ത് നിന്ന് പടക്കം പൊട്ടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊക്കെ സ്വാഭാവികമാണ്. എആർഎം, നടികർ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെ ടൊവിനോ ചേട്ടനും പരിക്കേറ്റതായി വാർത്തകളുണ്ടായിരുന്നല്ലോ? അതായത് ഇത്തരം റിസ്കുകളൊക്കെ ഇതിന്റെ ഭാഗമാണെന്നും മാധവ് സുരേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications