മലൈക്കോട്ടെ വാലിബനും മോഹന്‍ലാലിനെ രക്ഷിച്ചില്ലേ? പൂർണ്ണ തൃപ്തിയില്ലാതെ പ്രേക്ഷകർ, പ്രതികരണം അറിയാം
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിനായുള്ള തിയേറ്റർ ബുക്കിങ്ങുകള്‍ ഇന്നലെ തന്നെ ഫുള്ളായിരുന്നു. ഇന്ന് രാവിലെ തന്നെ വന്‍ ആഘോഷങ്ങളുമായി പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുകയും ചെയ്തു.
ആദ്യ ഷോ കണ്ട് കഴിഞ്ഞ പ്രേക്ഷകർ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. പതിവ് ലിജോ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ സമ്മിശ്ര പ്രതികരമാണ് മലൈക്കോട്ടെ വാലിബനും ലഭിക്കുന്നത്. എന്നാല്‍ വന്‍ മാസ്സ് പടം പ്രതീക്ഷിച്ച് പോകുന്നവർ നിരാശപ്പെടേണ്ടി വരും എന്ന അഭിപ്രായവുമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്ന് വരുന്ന ഒരു ക്ലാസ് പടമായി കണ്ടാല്‍ പൂർണ്ണ തൃപ്തി നല്‍കുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

'മലൈക്കോട്ടെ വാലിബൻ ക്ലാസും മാസ്സും ചേർന്ന ദൃശ്യാനുഭവം ലിജോ ജോസിന്റെ കിടിലൻ ഫ്രൈമുകളാൽ സമ്പന്നമാണ് വാലിബൻ....വാലിബനായി നിറഞ്ഞാടി മോഹൻലാൽ' എന്നാണ് ഭാസ്കർ എന്നയാള്‍ കുറിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി സിനിമകൾക്ക് ഒരു ശൈലിയുണ്ട്, അതിന്റെ ഏറ്റവും പീക് ലെവലിൽ നിൽക്കുന്ന ചിത്രം എന്ന് പറയാം, ഒരു സൈഡിലൂടെ ക്ലാസിക്കായും, മറ്റൊരു സൈഡിലൂടെ രോമാഞ്ചവും നൽകുന്ന ചിത്രം, മികച്ച ശബ്ദ സാന്നിധ്യമുള്ള തിയേറ്ററിൽ തന്നെ കാണുക , 100 ശതമാനം ലിജോ സിനിമ' എന്ന് സിജോ ജോസ് എന്നയാളും അഭിപ്രായപ്പെടുന്നു.
'മലയ്ക്കോട്ടെ വാലിബൻ ഒരു നാടോടിക്കഥ പോലെ മുന്നോട്ട് പോകുന്ന സിനിമ, ഇപ്പോൾ കാണുന്നതാണ് ഈ ചിത്രത്തിന്റെ കാമ്പ് എന്ന് വിശ്വസിപ്പിച്ച് മുന്നോട്ട് നീങ്ങുന്ന ഒരു ഭ്രാന്തൻ സഞ്ചാരം. സഞ്ചാരിയായി കേന്ദ്രകഥാപാത്രം ഏത് കാലത്തെന്നോ എവിടെയെന്നോ അറിയാത്ത ഒരു അസാധാരണത്വം ഓരോ രംഗങ്ങളിലുമുണ്ട്. മോഹൻലാൽ പറഞ്ഞത് പോലെ ഇത് പോലൊരു സിനിമ മുമ്പ് കണ്ടു കാണില്ല. മുമ്പ് കാണാത്തത് കൊണ്ട് തന്നെ ഇതിന്റെ ജോണർ എന്താണെന്ന് സിനിമ കണ്ട് കഴിഞ്ഞും നിർവചിക്കാൻ ബുദ്ധിമുട്ടുണ്ട്.' എന്നാണ് സിജോ തോമസ് എന്ന പ്രേക്ഷകന്‍ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിക്കുന്നത്.
വെസ്റ്റേണ്‍ സിനിമകളിലെ പശ്ചാത്തല സംഗീതവും, എംജിആർ സിനിമകളിലെ സംഭാഷണങ്ങളും റഫറൻസുമൊക്കെയായി ഒരു ഭ്രാന്തൻ പടം. സമൂറായി എന്നോ യോദ്ധാവെന്നോ അമാനുഷികൻ എന്നോ ഒക്കെ വിളിക്കാവുന്ന നായകനും സംഘവും. ഈ സിനിമയുടെ സാമ്പത്തിക വിജയത്തെ പറ്റി എന്ത് പ്രതീക്ഷിക്കാം എന്ന് അറിയില്ല. പക്ഷെ ഒരു കാര്യം ഇങ്ങനെയുള്ള സിനിമകൾ ശ്രദ്ധ നേടാതെ പോകുമ്പോൾ മോഹൻലാൽ എന്ന നടൻ പഴയ ആറാട്ടും മോൺസ്റ്ററും പോലുള്ള നാടൻബോംബുകളിലേക്ക് തിരിച്ചു ചേക്കേറിയാൽ മോഹൻലാൽ കാലഘട്ടത്തിനനുസൃതമായി മാറുന്നില്ല.
പുതിയ സിനിമകളിലും ഫ്രെയിമുകളിലും കാണുന്നില്ല എന്നുള്ള വിലാപങ്ങൾക്ക് ഇനിയും അർത്ഥമുണ്ടെന്നു തോന്നുന്നില്ല. തിയേറ്ററിൽ ചെന്ന് കാണുക നിങ്ങളെ ഇംപ്രസ് ചെയ്യിക്കാൻ താല്പര്യമില്ലാത്ത സംവിധായകന്റെ ഈ സിനിമ ചിലപ്പോൾ നിങ്ങളെ ഇംപ്രസ് ചെയ്യിച്ചേക്കാമെന്നും സിജോ ജോസ് കുറിക്കുന്നു.
അതേസമയം, വാലിബന്‍ പ്രതീക്ഷകള്‍ കാത്തില്ലെന്നാണ് സ്ഥിരമായ സിനിമാ റിവ്യൂ പങ്കുവെക്കുന്ന നാരായണന്‍ എന്നയാള്‍ സിനി ഫിലെ എന്ന ഗ്രൂപ്പില്‍ കുറിക്കുന്നത്. 'ലിജോ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നത് തന്നെ ഒരു എക്സൈമെന്റ് ആണ്. ഫാന്റസി ജോണറില്‍ ൽ വന്ന ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്ന് തന്നെ പറയേണ്ടിവരും. വമ്പൻ ഫ്രയിമികളും ഷോട്ടുകളും നിറഞ്ഞ ചിത്രത്തിന്റെ കഥ ശരാശരി നിലവാരത്തിൽ ഉള്ളതാണ്. അത് തന്നെയാണ് സിനിമയുടെ തിരിച്ചടിയും.
ഒരു എക്സൈറ്റ്മെന്റ് നിലനിർത്തിയ ഫ്രഷ് ആയ ആദ്യ പകുതിയും സ്ലോപ്പി ആയ രണ്ടാം പകുതിയും തരക്കേടില്ലാത്ത ഒരു ക്ലൈമാക്സും ആണ് ചിത്രത്തിനുള്ളത്. രണ്ടാം പകുതിയുടെ ചില ഭാഗങ്ങളിൽ കഥയിൽ തന്നെ നല്ല ഇഴച്ചിൽ അനുഭവപ്പെട്ടു.'












Click it and Unblock the Notifications