മമ്മൂട്ടിയുടെ കയ്യിൽ ഞാൻ വെച്ചുകൊടുത്ത പ്രതിഫലം കണ്ട് അദ്ദേഹത്തിന്റെ കണ്ണുതള്ളി; അപ്പോൾ പറഞ്ഞത്: ശ്രീനിവാസൻ
മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ മോഹൻലാലും മമ്മൂട്ടിയും ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിൽ തന്നെ മമ്മൂട്ടിയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് മോഹൻലാൽ ആണെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇരു താരങ്ങളും സ്വന്തം നിർമ്മാണ കമ്പനികളുടെ സിനിമകളിൽ അഭിനയിക്കുന്നതിനാൽ അടുത്തകാലത്തായി പ്രതിഫല വിവരങ്ങൾ അങ്ങനെ പുറത്തുവന്നിട്ടില്ല.
കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും മോഹൻലാൽ ഒരു സിനിമയ്ക്ക് 10 മുതൽ 25 കോടി വരെ പ്രതിഫലം വാങ്ങുമ്പോൾ, മമ്മൂട്ടി 10 മുതൽ 20 കോടി വരെ വാങ്ങുന്നുവെന്നാണ് IMDb വെബ്സൈറ്റിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിക്ക് ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നത്. വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയുടെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

"പ്രഭാകരൻ, സിദ്ധാർഥ്, സെയ്ദ് മുഹമ്മദ് എന്നിവർ ചേർന്ന് ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചു. കെ.ജി. ജോർജാണ് സംവിധായകൻ. കഥ എന്റെ നാട്ടുകാരനായ ശ്രീധരൻ ചെമ്പാടിന്റേതാണ്. പ്രഭാകരൻ സർ നിർമാതാവായതിനാൽ തന്നെ ആ ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഞാനുണ്ടായിരുന്നു. ഒരു കഥ തിരക്കഥയാക്കുന്നത് എങ്ങനെയെന്ന വിദ്യയുടെ പ്രാരംഭ പാഠങ്ങൾ ഞാൻ ആ സിനിമയുടെ ഗുരുനാഥന്മാരിൽ നിന്നാണ് മനസ്സിലാക്കിയത്," എന്നും അദ്ദേഹം പറഞ്ഞു.
ഒരു സർക്കസ് കഥയാണ്. നായകൻ ഒരു കുള്ളനാണ്, സർക്കസിലെ ബഫൂൺ. ഉപനായകൻ ഒരു മോട്ടോർ ബൈക്ക് ജംബറാണ്. ആ റോളിലേക്ക് സ്മാർട്ടും മിടുക്കനും കാണാൻ ചന്തമുള്ള ഒരാളെ വേണം. അപ്പോൾ ഞാനാണ് പറഞ്ഞത്, എറണാകുളത്ത് മമ്മൂട്ടി എന്ന് പറയുന്ന ഒരാളുണ്ട്, അദ്ദേഹം വക്കീലാണെന്നും വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ടെന്നും. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അവിടെയുണ്ടായിരുന്നതിനാൽ അദ്ദേഹവും അതിനെ പിന്തുണച്ചു. ആ റോളിന് അങ്ങനെ മമ്മൂട്ടിയെ തീരുമാനിച്ചു. ആ ചിത്രമാണ് മേള.
ഞങ്ങളുടെ നാട്ടിലും എറണാകുളത്തുമായാണ് ഷൂട്ടിങ് നടന്നത്. എറണാകുളത്ത് വെച്ച് മമ്മൂട്ടി ജോർജ് സാറിനെ കണ്ടു. മേളയുടെ ഡബ്ബിങിനായി മമ്മൂട്ടി മദ്രാസിൽ വന്നു. തിരിച്ചുപോകുമ്പോൾ പ്രഭാകരൻ സർ എന്നെ ഏൽപ്പിച്ച മമ്മൂട്ടിയുടെ പ്രതിഫല തുക സെൻട്രൽ സ്റ്റേഷനിൽ വെച്ച് ഞാൻ അദ്ദേഹത്തിന് കൊടുത്തു. 800 രൂപയായിരുന്നു പ്രതിഫലം. അതുകണ്ട് മമ്മൂട്ടിയുടെ കണ്ണ് തള്ളിപ്പോയി. "800 രൂപയോ?" എന്ന് അദ്ദേഹം ചോദിച്ചു.
സത്യം പറഞ്ഞാൽ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 50 രൂപയായിരുന്നു. അങ്ങനെയുള്ള മമ്മൂട്ടി ഈ തുക കണ്ട് കണ്ണ് തള്ളിപ്പോകുന്നതിൽ അത്ഭുതമില്ലല്ലോ. അപ്പോൾ പുള്ളി എന്നോട് പറഞ്ഞു, "ഈ രൂപ കൊണ്ട് എറണാകുളത്ത് പോയി ഞാൻ ഒരു വിലസ് വിലസും" എന്ന്. എറണാകുളത്തെ വക്കീൽ പണിയിൽ നിന്ന് പുള്ളിക്ക് കാര്യമായി ഒന്നും കിട്ടില്ലെന്ന് എനിക്കപ്പോൾ മനസ്സിലായി.
മേള റിലീസായി. ചിത്രം ഒരു വൻ വിജയമായില്ലെങ്കിലും മമ്മൂട്ടി എന്ന നടനെ പ്രേക്ഷകർ ശ്രദ്ധിച്ചു. അങ്ങനെ കുറേ ചിത്രങ്ങളിലേക്കുള്ള അവസരങ്ങൾ മമ്മൂട്ടിയെ തേടിയെത്തി. പടയോട്ടം എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്തതോടെ മമ്മൂട്ടിയുടെ മൂല്യവും ഉയർന്നു. മേളയിൽ ചാൻസ് വാങ്ങിക്കൊടുത്ത വ്യക്തി എന്ന നിലയിൽ മമ്മൂട്ടി എന്നോട് പ്രത്യേക മമത കാണിക്കാൻ തുടങ്ങി. മമ്മൂട്ടിക്ക് വേണ്ടിയല്ല, മേള എന്ന സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂട്ടിയുടെ പേര് ഞാൻ പറഞ്ഞതെന്ന് എനിക്ക് അറിയാമായിരുന്നു എന്നും ശ്രീനിവാസൻ അന്ന് വ്യക്തമാക്കി












Click it and Unblock the Notifications