'വാലിബനിലെ ആ കാര്യം പറഞ്ഞതിന് ലിജോ ചേട്ടൻ എന്നെ വിളിച്ച് തെറി പറഞ്ഞു..'; വെളിപ്പെടുത്തി ടിനു പാപ്പച്ചൻ
മലയാളി സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹൻലാലിന്റെ മേക്ക് ഓവർ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വൈറലാണ്. ഇതിനിടയിൽ സംവിധായകൻ കൂടിയായ ടിനു പാപ്പച്ചൻ അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഇതിന് തനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ തെറി കേൾക്കേണ്ടി വന്നുവെന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. സ്വതന്ത്ര സംവിധായകനായി മാറുന്നതിന് മുൻപ് തന്നെ നേരത്തെ ടിനു പാപ്പച്ചൻ നിരവധി ചിത്രങ്ങളിൽ ലിജോ പെല്ലിശ്ശേരിയുടെ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനിലും ടിനു ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ആയി ലിജോയ്ക്ക് ഒപ്പം പ്രവർത്തിക്കുകയുണ്ടായി.

മുൻപ് ഒരു അഭിമുഖത്തിൽ ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോയെ കുറിച്ച് ടിനു വെളിപ്പെടുത്തിയത് ഏറെ വൈറലായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മോഹൻലാലുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ലിജോ വഴക്ക് പറഞ്ഞതിനെ കുറിച്ച് ടിനു മനസ് തുറന്നത്.
'ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ലിജോ ചേട്ടൻ എന്നെ വിളിച്ച് നല്ല തെറി പറഞ്ഞു. എന്തിനാണ് ഇങ്ങനയൊക്കെ പറയുന്നതെന്ന് ചോദിച്ചു.' ടിനു വെളിപ്പെടുത്തി.
'ഞാൻ പറഞ്ഞു അത് എനിക്ക് കണ്ടപ്പോൾ തോന്നിയ കാര്യമാണെന്ന്. നാട്ടുകാർക്ക് അങ്ങനെ തോനുന്നു എന്നല്ല. എനിക്ക് തോന്നിയ ഒരു ഇമ്പാക്‌ട് ആണത്' അജഗജാന്തരം, ചാവേർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ ടിനു ചൂണ്ടിക്കാട്ടി. 'ഞാൻ കാണുന്നത് അതിന്റെ മ്യൂസിക്, എഡിറ്റ് ഒക്കെ വെച്ചാണല്ലോ. ഒരു ഹീറോയെ അവതരിപ്പിക്കുക ആണല്ലോ. ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിലാണല്ലോ ഇത് കാണുന്നത്. ആ രീതിയിൽ എന്നെ സംബന്ധിച്ചു തോന്നിയ കാര്യങ്ങളാണ് ചെയർ ചെയ്‌തത്' ടിനു പറഞ്ഞു.
നേരത്തെ മോഹൻലാലിന്റെ ഇൻട്രോയെ കുറിച്ച് വെളിപ്പെടുത്തിയത് കൂടാതെ ചിത്രത്തെ ഏകദേശ സ്വഭാവം എങ്ങനെ ആയിരിക്കുമെന്നും ടിനു സൂചിപ്പിച്ചിരുന്നു. എല്ലാ സീനിലും അടി പ്രതീക്ഷിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബൻ കാണാൻ ടിക്കറ്റ് എടുക്കരുതെന്നാണ് ടിനു പാപ്പച്ചൻ അന്ന് പറഞ്ഞത്. ആക്ഷൻ രംഗങ്ങളുള്ള ഒരു ഇമോഷണൽ ഡ്രാമയാണ് 'വാലിബൻ' എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications