തൃഷ,ഖുശ്ബു, ചിരഞ്ജീവി എന്നിവർക്കെതിരെ മൻസൂർ അലി ഖാൻ; മാനനഷ്ടക്കേസ്..'അപമാനിച്ചു
ചെന്നൈ: നടി തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടൻ മൻസൂർ അലി ഖാൻ. മൂവരും തന്നെ അപമാനിച്ചെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തന്നെ സോഷ്യൽ മീഡിയ പ്ലാഫ്ഫ്ഫോമായ എക്സിലൂടെ അപമാനിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് മൻസൂർ അലി ഖാന്റെ ആവശ്യം.
തൃഷയും മറ്റുള്ളവരും തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും താൻ തമാശയായി പറഞ്ഞ കാര്യത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രതികരിച്ചുവെന്നും മൻസൂർ അലി ഖാൻ ഹർജിയിൽ പറയുന്നു.

ഞാൻ വ്യക്തിപരമായി ആർക്കെതിരേയും തെറ്റായ ഒരു പ്രസ്താവനയും പറഞ്ഞിട്ടില്ല. താൻ അഭിനയിച്ച നെഗറ്റീവ് കഥാപാത്രങ്ങളെ കുറിച്ച് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഈ പറയുന്ന സ്ത്രീകൾക്കെതിരെ വ്യക്തിപരമായി ഒരു പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. എന്നാൽ ഇവർ തന്നെ മനഃപൂർവം തന്നെ അപമാനിച്ചു', മൻസൂർ അലി ഖാൻ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരേ മൻസൂർ അലി ഖാൻ നടത്തിയ പരാമർശമായിരുന്നു വിവാദമായത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോ സിനിമയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നുവെന്നുമായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്.
'തൃഷക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ ഞാൻ കരുതി എനിക്ക് ഈ ചിത്രത്തിലും ഒരു ബെഡ് റൂം സീൻ ഉണ്ടായിരിക്കുമെന്ന്. എന്റെ മുൻ ചിത്രങ്ങളിൽ നടിമാരായ റോജയേയും ഖുശ്ബുവിനെയുമെല്ലാം എടുത്ത് കട്ടിലേലേക്ക് ഇടുന്നത് പോലെ തൃഷയേയും എടുക്കാൻ പറ്റുമെന്ന് കരുതി. ഞാൻ എന്റെ പല സിനിമകളിലും റേപ്പ് സീൻ അഭിനയിച്ചിട്ടുണ്ട്. അതൊരിക്കലും എനിക്ക് പുതിയ അനുഭവം അല്ല. എന്നാൽ കാശ്മീർ ഷെഡ്യൂളിന്റെ സമയത്ത് തൃഷയെ ഇവർ എന്നെ കാണിച്ചത് പോലുമില്ല', എന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്.
പരാമർശത്തിനെതിരെ തൃഷ, ഖുശ്ബു അടക്കമുള്ളവർ രംഗത്തെത്തി. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു.












Click it and Unblock the Notifications