കേരളത്തിലെ നദികള്‍ മരിക്കുന്നു3
ജനകീയസമരത്തിലൂടെ കേരളമെങ്ങും ശ്രദ്ധേയമാവുകയായിരുന്നു ചാലിയാര്‍. തങ്ങള്‍ സ്നേഹിക്കുന്ന പുഴയ്ക്കുവേണ്ടി, വരും തലമുറയുടെ ജീവിതത്തിന് വേണ്ടി ഗ്രാമീണര്‍ ഒന്നടങ്കം സമരരംഗത്തിറങ്ങുകയായിരുന്നു.
ഗ്രാസിം കമ്പനി പുഴയിലേക്ക് ഒഴുക്കിവിട്ട മാലിന്യങ്ങള്‍ മൂലം ചാലിയാറിന്റെ തീരത്ത് വസിച്ചവര്‍ക്ക് അര്‍ബുദമടക്കമുള്ള മാരകരോഗങ്ങള്‍ പിടിപെട്ടു. അര്‍ബുദം ബാധിച്ച് റഹ്മാന്‍ എന്ന തദ്ദേശവാസി മരിച്ചതോടെ നാട്ടുകാര്‍ ഉണര്‍ന്നു.
ഗ്രാമീണര്‍ക്ക് കുടിവെള്ളവും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും നിഷേധിക്കുന്ന തരത്തിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. ത്വക്രോഗികളായി തീര്‍ന്ന ഗ്രാമീണര്‍ രണ്ടും കല്‍പ്പിച്ചുകൊണ്ടുള്ള പോരാട്ടമാണ് നടത്തിയത്. മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പകരം അനേകം പേര്‍ക്ക് ജോലി നല്‍കിയിരുന്ന കമ്പനി പൂട്ടുകയാണ് ഗ്രാസിം ചെയ്തത്.
വ്യവസായ മലിനീകരണമാണ് പെരിയാറും നേരിടുന്ന പ്രശ്നം. ഏലൂര്‍, എടയാര്‍ മേഖലയിലെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യമാണ് പെരിയാറിനെ വിഷലിപ്തമാക്കുന്നത്.
പെരിയാറിന്റെ ഇരുകരകളിലുമായി 250ല്‍ അധികം വ്യവസായശാലകളാണുള്ളത്. ഈ പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കുമ്പോള്‍ മാലിന്യം ഊറിയെത്തുന്നു. പെരിയാറിന് സമീപമുള്ള ചില ആശുപത്രികളിലെ മാലിന്യങ്ങളും പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതിനും പുറമെ നഗരത്തിന്റെ മാലിന്യങ്ങള്‍ വഹിച്ചെത്തുന്ന നിരവധി കനാലുകളും പുഴയിലേക്ക് തുറന്നിരിക്കുന്നു.
ഇതിനും പുറമെയാണ് മണല്‍വാരല്‍ ഉയര്‍ത്തുന്ന ഭീഷണി. ചേരാനല്ലൂര്‍ മുതല്‍ പെരുമ്പാവൂര്‍, കോടനാട് വരെയുള്ള പ്രദേശങ്ങളില്‍ അനധികൃത മണല്‍വാരല്‍ യാതൊരു തടസവുമില്ലാതെ നടക്കുന്നു. കടുത്ത മണല്‍വാരല്‍ മൂലം ഓരുവെള്ളം പുഴയില്‍ കടന്നുകയറിയേക്കുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയാണ്.
കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജലശുദ്ധീകരണ പദ്ധതിക്ക് സമീപം വരെ ഓരുജലം കയറിയിരുന്നു. ഇത് മൂലം പല ദിവസങ്ങളിലും പമ്പിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. മുപ്പത്തടം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഭാഗത്ത് ശേഖരിച്ച വെളത്തിന്റെ സാമ്പിളില്‍ 380 പിപിഎം വരെ ലവണാംശത്തിന്റെ തോത് കണ്ടെത്തിയിരുന്നു.
3