കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റത് ആര്? മുര്‍സിയോ ജനാധിപത്യമോ....

  • By Soorya Chandran
Google Oneindia Malayalam News

ഈജിപ്തില്‍ പ്രസിഡന്ററ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെടുമ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത്. ജനാധിപത്യമോ അതോ മുസ്ലീം ബ്രദര്‍ഹുഡോ?

പാടിപ്പുകഴ്ത്തിയ അറബ് വസന്തമാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതോടെ വാടിപ്പോയത്. ടുണീഷ്യയില്‍ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഈജിപ്തിലെത്തിയപ്പോള്‍ പൂത്തുതളിര്‍ത്തു. പക്ഷേ രണ്ടുവര്‍ഷം കൊണ്ട് ഇപ്പോള്‍ കരിഞ്ഞുപോവുകയും ചെയ്തു.

Egypt March

ഗാന്ധിയന്‍ സമരങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈജിപ്തില്‍ അന്നത്തെ പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിനെതിരെയുള്ള ജനകീയ സമരങ്ങള്‍. പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളും പണിമുടക്കുകളും അക്രമാസക്തമാകാതെ കാക്കാന്‍ ഒരുപരിധിവരെ നേതാക്കള്‍ക്ക്കഴിയുകയും ചെയ്തു. സോഷ്യല്‍ മീഡിയകള്‍ക്ക് പുതുസമരങ്ങളുടെ ചരിത്രത്തില്‍ ആശയ സംവേദനത്തിന്റെ വായുവേഗമുണ്ടെന്ന് ഈജിപ്തിലേയും ടുണീഷ്യയിലേയും ജനകീയ സമരങ്ങള്‍ തെളിയിച്ചു. ചത്വരങ്ങളിലേക്ക് ജനങ്ങള്‍ പ്രതിഷേധവുമായി ഇരച്ചുകയറി.

ഹൊസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ അവസാനമായിരുന്നു എല്ലാ പ്രതിഷേധക്കാരുടേയും ലക്ഷ്യം. ശരിയത്ത് രാഷ്ട്രം സ്വപനം കണ്ട മുസ്ലീം ബ്രദര്‍ഹുഡ് മുതല്‍ ഫെമിനിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും വരെ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി. തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും മനുഷ്യാവകാശ ലംഘനങ്ങളും അടിയന്തരാവസ്ഥയും അഴിമതിയും എല്ലാം ജനങ്ങളെ അത്രകണ്ട് പൊറുതി മുട്ടിച്ചിരുന്നു.

സമാധാനത്തിന്റെ പാതയില്‍ തുടങ്ങിയ സമരം ഒടുവില്‍ അക്രമങ്ങളിലേക്കും തെരുവ് കൊള്ളയിലേക്കും വരെ എത്തി. 2011 ജനവരി 25 ന് തുടങ്ങിയ സമരങ്ങള്‍ ഫെബ്രുവരി 11 ഓടെ ഏതാണ്ട് സമാപിച്ചു. ഭരണം കൈയ്യാളാന്‍ മുബാറക് നടത്തിയ പൊടിക്കൈകളൊന്നും വിജയിച്ചില്ല. ഒടുവില്‍ മുപ്പത് വര്‍ഷം നീണ്ട ഹൊസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന് അവസാനമായി.

ഹൊസ്‌നി മുബാറക്കിന്റെ അവസ്ഥക്ക് സമാനം തന്നെയായിരുന്നു മുര്‍സിയടെ സ്ഥിതിയും. രാജി ആവശ്യപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെ മുബാറക് തള്ളിക്കളഞ്ഞതുപോലെത്തന്നെ മുര്‍സിയും തള്ളി. ഒടുവില്‍ തന്റെ പട്ടാളം തന്നെ തിരിഞ്ഞ് കുത്തുന്ന കാഴ്ചയും കാണേണ്ടിവന്നു മുര്‍സിക്ക്. മുബാറക്കിനെതിരെയുള്ള സമരത്തിന്റെ അവസാനഘട്ടത്തിലും സൈന്യം ജനകീയ സമരങ്ങള്‍ക്ക് അനുകൂല നിലപാടാണ് എടുത്തിരുന്നത്.

മുബാറക്കിന്റെ കിരാത ഭരണത്തില്‍ നിന്ന് മോചനം തേടിയ ഈജിപ്ത് ജനതയെ ഒരു തരത്തിലും തൃപ്തിപ്പെടുത്താന്‍ മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡിന് കഴിഞ്ഞില്ലെന്നതാണ് സത്യം. സ്ഥാപിത താത്പര്യക്കാര്‍ ഭരണ കേന്ദ്രങ്ങള്‍ കയ്യടക്കിയതും, സാമ്പത്തികത്തകര്‍ച്ചയും മുര്‍സി ഭരണത്തേയും ബാധിച്ചു. ജനാധിപത്യപരമെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മുര്‍സിക്ക് മുന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ തലവനും പ്രതിപക്ഷത്തിന്റെ നേതാവുമായ മുഹമ്മദ് എല്‍ബറാദിയടക്കമുള്ളവര്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. മുര്‍സിയുടെ ഓരോ നീക്കങ്ങളും വിമര്‍ശിക്കപ്പെട്ടു. വീണ്ടും ജനകീയ പ്രക്ഷോഭം.

രണ്ട് വര്‍ഷത്തിനിടെ രണ്ടു രാഷ്ട്രത്തലവന്‍മാര്‍ക്കെതിരെ ജനകീയ പ്രക്ഷോഭം എന്ന ചരിത്രത്തിനും ഈജിപ്ത് സാക്ഷിയായി. ജനകീയ സമരത്തിനൊടുവില്‍ ജനാധിപത്യത്തിന്റെ വഴിയില്‍ അധികാരത്തിലെത്തിയ ഭരണാധികാരിയെ സൈന്യം ജനങ്ങള്‍ക്കൊപ്പം നിന്ന് പുറത്താക്കിയെന്ന വിശേഷ സാഹചര്യവും....

സത്യം ഇത് തന്നെയാണ്. മുസ്ലീം ബ്രദര്‍ഹുഡ് തോറ്റു...ജനാധിപത്യം തന്നെ ജയിച്ചു. നാളെ ഒരുപക്ഷേ എല്‍ബറാദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയാലും ഗതി ഇതു തന്നെയായിരിക്കും.

English summary
What is the state of democracy in Egypt now? After the Arab Spring, What happened to the democratic government leaded by Muhammed Morsi ? The current situation again showcase the victory of democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X