പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ പാക്കേജ്... തുറന്നുനോക്കിയാല്‍ പാവപ്പെട്ടവന് എന്തുണ്ട്? കാണാം...
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 19 ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോള്‍ ഏവരും കാതോര്‍ത്തിരിക്കുകയായിരുന്നു. ലോകമെമ്പാടും കൊവിഡ് പ്രതിരോധനത്തിനും സാമ്പത്തിക ഉത്തേജനത്തിനും ആയി വന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. എന്നാല്‍ ജനത കര്‍ഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി മടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ മാര്‍ച്ച് 24 ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചു. പക്ഷേ, അപ്പോള്‍ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
പത്ത് ലക്ഷം പേർക്ക് വെറും 18 ടെസ്റ്റ്!!! ഇതാണ് ഇന്ത്യയുടെ സ്ഥിതി... ശരിക്കും പേടിപ്പിക്കുന്ന വിവരം
ഒടുവില്‍ മാര്‍ച്ച് 26 ന് കേന്ദ്ര ധനമന്ത്രി കൊറോണ വൈറസിനെ നേരിടാനുള്ള പാക്കേജ് പ്രഖ്യാപിച്ചു. 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ പാക്കേജ്!
ചൈനയെ വിറപ്പിച്ച് വീണ്ടും കൊറോണ!!! രോഗം മാറിയവരില്‍ വീണ്ടും പടർന്നുപിടിക്കുന്നു... ലോകം വലിയ ഭീതിയിൽ
ഇന്ത്യയെ പോലെ, വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്യരേഖയ്ക്ക് താഴെയുള്ള ഒരു രാജ്യത്ത് ഈ പാക്കേജ് അത്ര ചെറിയ ആശ്വാസം ഒന്നും അല്ല നല്‍കുക. അമേരിക്കയെ പോലെ ഓരോ പൗരനും 90,000 രൂപ നല്‍കാന്‍ ഒന്നും ഇന്ത്യക്ക് സാധിക്കില്ലല്ലോ. വിശദാംശങ്ങള്‍ നോക്കാം...
ഭക്ഷ്യധാന്യ വിതരണം
ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആണ് ഗരീബ് കല്യാണ്‍ യോജനയിലെ ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണായകമായതും ആയ കാര്യം. പൊതുവിതരണ സംവിധാനത്തിലൂടെ ഓരോ വ്യക്തിയും മാസം അഞ്ച് കിലോഗ്രാം ധാന്യം സൗജന്യമായി നല്‍കുന്നതാണ് ഇത്. കൂടാതെ ഒരുകുടുംബത്തിന് ഒരു കിലോ പരിപ്പ് (ഓരോ നാടിനും അനുസരിച്ച്) കൂടി മാസം സൗജന്യമായി നല്‍കും. മൂന്ന് മാസത്തേക്കാണ് ഇത്.
നിലവില്‍ പൊതുവിതരണ ശൃംഘല വഴി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത് എന്നതോര്‍ക്കണം. ഒരു കുടുംബത്തിന് ഒരുമാസം മുന്നോട്ട് പോകാനുള്ള വക റേഷന്‍ കടകള്‍ വഴി തന്നെ ലഭിക്കും എന്നര്‍ത്ഥം. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.
സംസ്ഥാനങ്ങള്‍ വിചാരിക്കണം
കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യമായില്ല. റേഷന്‍ കടകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ ആണല്ലോ. കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വളരെ കൃത്യമായി ഇവ നടപ്പിലാകും. എന്നാല്‍ ഉത്തര്‍ പ്രദേശ് പോലുള്ള സ്ഥലങ്ങളില്‍ കാര്യം കഷ്ടമാകും.
എന്തായാലും മൂന്ന് മാസം ഇത്തരത്തില്‍ ഒരാള്‍ക്ക് 15 കിലോ അരി/ഗോതമ്പ് വിതരണം ചെയ്യാന്‍ വരുന്ന ചെലവ് 36,000 കോടി രൂപ ആയിരിക്കും. എന്നാല്‍ ഇത്രയധികം ഭക്ഷ്യധാന്യങ്ങള്‍ അധികം കാലം സൂക്ഷിക്കാതെ മൂന്ന് മാസം കൊണ്ട് വിതരണം ചെയ്ത് തീര്‍ക്കുമ്പോള്‍ എഫ്‌സിഐയുടെ ചെലവ് ഇത്തിരി കുറയും. ഇത് ഏതാണ്ട് ആറായിരം കോടി രൂപയോളം വരും. അങ്ങനെ നോക്കുമ്പോള്‍ മൊത്തത്തില്‍ വരുന്ന ചെലവ് 30,000 കോടി രൂപ ആയിരിക്കും.
എല്ലാം കൂടി കൂട്ടുമ്പോള്‍
അരി/ഗോതമ്പ് വിതരണത്തിന്റെ ചെലവാണ് ഇപ്പറഞ്ഞ 30,000 കോടി രൂപ. ഇതിന്റെ കൂടെയാണ് ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം വീതം പരിപ്പ് നല്‍കാനുള്ള പദ്ധതി. മൂന്ന് മാസത്തേക്കാകുമ്പോള്‍ 3 കിലോ പരിപ്പ്. 20 കോടി കുടുംബങ്ങള്‍ക്ക് ആകുമ്പോള്‍ 30 കോടി കിലോഗ്രാം! അങ്ങനെ നോക്കിയാലും മൊത്തം ചെലവ് 35,000 കോടിയ്ക്ക് മുകളില്‍ പോകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗജന്യ ഗ്യാസ് സിലിണ്ടര്‍
അരിയും ഗോതമ്പും പരിപ്പും മാത്രം കിട്ടിയാല്‍ ജീവിക്കാന്‍ ആവില്ലല്ലോ. പാചകം ചെയ്യാന്‍ പാചകവാതകവും വേണ്ടേ. ഇതിനാണ് 8 കോടി പാവപ്പെട്ട് കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുന്നത്. സബ്‌സിഡി ഇല്ലാത്ത ഒരു സിലിണ്ടറിന് 800 രൂപ വില കണക്കാക്കിയാല്‍, ഈ പ്രഖ്യാപനം നടപ്പിലാക്കാന്‍ മാത്രം 19,000 കോടി രൂപ വേണ്ടി വരും.
തൊഴിലുറപ്പ് പദ്ധതിയില്‍
യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വിപ്ലവാത്മകമായ ഭരണ നേട്ടം ആയിരുന്നു തൊഴിലുറപ്പ് പദ്ധതി. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി വേതനം 20 രൂപ കൂട്ടി 202 രൂപ ആക്കിയിരിക്കുകയാണ് ഗരീബ് കല്യാണ്‍ യോജന പ്രകാരം. തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് 13.65 കോടി കാര്‍ഡുകളാണ്. ഇതില്‍ 8.22 കോടി ആളുകള്‍ മാത്രമേ സജീവമായിട്ടുള്ളു. ഇവര്‍ക്കെല്ലാം തന്നെ ഈ ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മാവേതനം കിട്ടണം.
എന്നാല്‍ കൂലി കൂട്ടിയത് ഒരു കുടുംബത്തിന് 2000 രൂപ അധികവരുമാനം ഉണ്ടാക്കും എന്നാണ് ധനമന്ത്രി പറയുന്നത്. ഇതൊരു സൈദ്ധാന്തിക കണക്കുകൂട്ടല്‍ മാത്രമാണെന്നത് വേറെ കാര്യം. അതും , എല്ലാ തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്കും 100 ദിവസം ജോലി നല്‍കുമെങ്കില്‍ മാത്രം!
നേരിട്ട് പണം
പാക്കേജിലെ മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം നേരിട്ട് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോദന പ്രകാരം 20.4 കോടി ബാങ്ക് അക്കൗണ്ടുകളാണ് സ്ത്രീകള്‍ക്ക് മാത്രമായി ഉള്ളത്. ഈ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കും എന്നതാണ് ഒരു പ്രഖ്യാപനം. ഇത് മൂന്ന് മാസം തുടരും. അതോടൊപ്പം 8.7 കോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീത ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും എന്നും പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമായ ഗുണം ഗുണഭോക്താക്കള്‍ക്ക് ഉണ്ടാക്കാനിടയില്ലെന്നാണ് കരുതേണ്ടത്.
പണം തന്നെയാണ് പ്രശ്‌നം
സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പ്രധാന പ്രശ്‌നം കൈയ്യില്‍ പണമുണ്ടോ ഇല്ലയോ എന്നതാണ്. ദിവസക്കൂലിക്കാരായ ഇവരില്‍ മിക്കവരുടേയും കൈയ്യില്‍ പണമായി ഒന്നും കാണില്ല. ഓരോ ദിവസവും ജോലിയില്ലാതിരിക്കുക എന്ന് വച്ചാല്‍ ഓരോ ദിവസവും കൈയ്യില്‍ പണമില്ലാതെ ജീവിക്കുക എന്നത് തന്നെയാണ് ഇവരെ സംബന്ധിച്ചിടത്തോളം.അവരെ കൂടുതല്‍ കൂടുതല്‍ കടക്കാരാക്കുകയും ചെയ്യും.
സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ എന്നത് ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് സഹായകമാകും എന്നതില്‍ തര്‍ക്കമൊന്നും ഇല്ല. പക്ഷേ, അവരുടെ യഥാര്‍ത്ഥ പ്രശ്‌നം പണം തന്നെയാണ്. ഭക്ഷണം അല്ലാതെ മറ്റ് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് വേണ്ടത് പണം തന്നെയാണ്. എന്നാല്‍ മിക്കവരുടേയും കൈയ്യില്‍ ഇപ്പോള്‍ അത് അവശേഷിക്കുന്നുപോലും ഉണ്ടാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.