ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?
മലപ്പുറം: മലപ്പുറം ജില്ലയില്‍ സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പെരിന്തല്‍മണ്ണ. സിപിഎമ്മിന്റെ അനിഷേധ്യ നേതാവായ ഇഎംഎസിന്റെ തറവാട്ടുവീടിരിക്കുന്നതും പെരിന്തല്‍മണ്ണയില്‍ തന്നെ. എന്നാല്‍ ഇക്കാലത്തിനിടയില്‍ പെരിന്തല്‍മണ്ണ ഇടതിനൊപ്പം നിന്നത് വെറും നാല് തവണയാണ്. ആദ്യത്തെ രണ്ട് തവണ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍, അടുത്ത രണ്ട് തവണ സിപിഎം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം... പ്രതീക്ഷയോടെ ലീഗും കോണ്‍ഗ്രസും; സൗഹൃദ സന്ദര്‍ശനത്തിനപ്പുറം
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് നിലനിര്‍ത്തിയത് പഴയ സിപിഎം സ്വതന്ത്രന്‍ മഞ്ഞളാംകുഴി അലിയിലൂടെ ആയിരുന്നു. കഴിഞ്ഞ തവണ വെറും 579 വോട്ടുകള്‍ക്കായിരുന്നു അലിയുടെ വിജയം. ഇത്തവണ പെരിന്തല്‍മണ്ണയില്‍ എന്ത് സംഭവിക്കും. പരിശോധിക്കാം...
ലീഗ് കോട്ട തകര്‍ത്ത അലി
സിനിമ നിര്‍മാതാവും വ്യാപാരിയും ഒക്കെ ആയിരുന്ന മഞ്ഞളാംകുഴി അലി തിരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യമായിറങ്ങുന്നത് 1996 ലെ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് ലീഗിന്റെ കോട്ടയായ മങ്കടയില്‍ കരുത്തനായ കെപിഎ മജീദിനോടായിരുന്നു പോരാട്ടം. വെറും ആയിരത്തില്‍ പരം വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അലി അന്ന് തോറ്റത്.
വിജയ പരമ്പര
2001 ലെ തിരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലി ശരിക്കും കണക്ക് തീര്‍ത്തു. സിറ്റിങ് എംഎല്‍എ ആയ കെപിഎ മജീദിനെ മൂവായിരത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു അലി അന്ന് തകര്‍ത്തത്. 2006 ല്‍ ശക്തനായ എംകെ മുനീറിനെ ആണ് അലിയെ തോല്‍പിക്കാന്‍ ലീഗ് രംഗത്തിറക്കിയത്. എന്നാല്‍ അയ്യായിരത്തില്‍പരം വോട്ടുകള്‍ക്ക് അലിയ്ക്ക് മുന്നില്‍ അടിയറവ് പറയാനായിരുന്നു എംകെ മുനീറിന്റെ വിധി.
ലീഗിന്റെ കോട്ട കാക്കാന്‍
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ മഞ്ഞളാംകുഴി അലി സ്വാഭാവികമായും മുസ്ലീം ലീഗിന്റെ പാളയത്തില്‍ തന്നെ എത്തിപ്പെട്ടു. ലീഗ് കോട്ടയായിരുന്ന പെരിന്തല്‍മണ്ണ 2006 ല്‍ സിപിഎം പിടിച്ചെടുത്തു. ആ കോട്ട തിരിച്ചുപിടിക്കാന്‍ ആയിരുന്നു 2011 ല്‍ അലിയെ ലീഗ് നിയോഗിച്ചത്. സിറ്റിങ് എംഎല്‍എ ആയിരുന്ന വി ശശികുമാറിനെ 9,589 വോട്ടുകള്‍ക്ക് അടിയറവ് പറയിച്ച് മഞ്ഞളാംകുഴി അലി ലീഗിന് കൊടുത്ത വാക്ക് പാലിച്ചു.
ഇഞ്ചോടിഞ്ച്... ജസ്റ്റ് പാസ്
എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ കണ്ടത് അതി ശക്തമായ പോരാട്ടമായിരുന്നു. അഞ്ചാം മന്ത്രി വിവാദത്തിന് ശേഷം അലി വീണ്ടും ഏറ്റുമുട്ടിയത് ശശികുമാറുമായിത്തന്നെ. വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയ അലിയ്ക്ക് ആ തവണ വെറും 579 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. തോറ്റതിനൊക്കുന്ന വിജയം എന്ന് പോലും അത് പരിഹസിക്കപ്പെട്ടു.
ഇത്തവണയും?
ഇത്തവണയും മഞ്ഞളാംകുഴി അലി മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ അത് പെരിന്തല്‍മണ്ണയില്‍ ആകുമോ എന്നതില്‍ സംശയമുണ്ട്. കൂടുതല്‍ സുരക്ഷിതമായ മങ്കടയിലേക്ക് മാറാന്‍ അലി അഗ്രഹിക്കുന്നുണ്ട് എന്നാണ് വിവരം. നിലവില്‍ മലപ്പുറം ജില്ലക്കാരനല്ലാത്ത ടിഎ അഹമ്മദ് കബീര്‍ ആണ് മങ്കടയിലെ എംഎല്‍എ.
സിപിഎം പ്രതീക്ഷകള്‍
ഇത്തവണ പെരിന്തല്‍മണ്ണയില്‍ വലിയ പ്രതീക്ഷയിലാണ് സിപിഎം. പെരിന്തല്‍മണ്ണ നഗരസഭ ഭരണം ഇടതുമുന്നണിയുടെ കൈയ്യിലാണ്. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ എല്‍ഡിഎഫിന് 30,67 വോട്ടുകളുടെ ലീഡുമുണ്ട്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത് എന്നതും ഇടത് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
ശശികുമാര്‍ തന്നെ?
നാല് തവണ പെരിന്തല്‍മണ്ണയില്‍ നിന്ന് ജനവിധി തേടിയ ആളാണ് വി ശശികുമാര്‍. മൂന്ന് തവണയും പരാജയപ്പെട്ടെങ്കിലും അരനൂറ്റാണ്ടിനിടെ ആദ്യമായി പെരിന്തല്‍മണ്ണയില്‍ ചെങ്കൊടി പാറിച്ചത് ശശികുമാര്‍ ആയിരുന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കൂടി ആയിരുന്നു ഹമീദ് മാസ്റ്ററെ പതിനാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് വി ശശികുമാര്‍ അട്ടിമറിച്ചത്. ഇത്തവണയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ശശികുമാറിന്റെ പേര് തന്നെയാണ് മുന്നില്‍.
വിപി സാനു?
എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനുവിന്റെ പേരും പെരിന്തല്‍മണ്ണയില്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. കഴിഞ്ഞ തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ സാനു മത്സരിച്ചിരുന്നു. മലപ്പുറം ജില്ലക്കാരനായ സാനുവിന് യുവാക്കള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.
അലിയല്ലെങ്കില്‍ പിന്നെ...?
മഞ്ഞളാംകുഴി അലി മത്സരിക്കാനില്ലെങ്കില്‍ യുവ നേതാക്കളെ രംഗത്തിറക്കാനായിരിക്കും മുസ്ലീം ലീഗ് ശ്രമിക്കുക. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറല്ല. എംഎസ്എഫ് ദേശീയ നേതാവ് ടിപി അഷറഫ് അലിയുടേതടക്കമുള്ള പേരുകള്‍ ലീഗിന്റെ പരിഗണനയില്‍ ഉണ്ട്.
സിപിഎമ്മിനും അഭിമാന പോരാട്ടം
സിപിഎമ്മിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനാണ് നീക്കം. അതിനുള്ള സംഘടനാശേഷി പെരിന്തല്‍മണ്ണയില്‍ തങ്ങള്‍ക്കുണ്ട് എന്ന വിശ്വാസത്തിലാണ് സിപിഎം.
അമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനം
Recommended Video
ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു