പന്നിയും ബീഫും വിളമ്പാത്ത 'ഹിന്ദു' ഹോട്ടലുകളോ.. എന്താണ് ബാംഗ്ലൂരിലെ 'നോൺ വെജ്' മിലിട്ടറി ഹോട്ടലുകൾ??
ബനശങ്കരി ബി എം ടി സി ബസ് സ്റ്റാൻഡിന് മുൻ ഭാഗത്തായി ഒരു ഹോട്ടലുണ്ട്. ശിവജി മിലിട്ടറി ഹോട്ടൽ. ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി. ചിക്കൻ ഫ്രൈ, കാൽ സൂപ്പ്... കഴിഞ്ഞു. ഇത്രേയുണ്ടാകൂ മെനുവില്‍. എന്നാലും ഒടുക്കത്തെ തിരക്കാണ്. ഇവിടത്തെ ബിരിയാണിക്കൊരു പ്രത്യേകതയുണ്ട്. ആ ബിരിയാണിയുടെ പേരാണ് ദൊണ്ണെ ബിരിയാണി. ഇരിക്കാനും നിൽക്കാനും സ്ഥലം കിട്ടാത്ത വിധം ശിവജി ഹോട്ടലിൽ ആള് കൂടുന്നതിന്റെ രഹസ്യം ഈ ബിരിയാണിയാണ്.
ശിവജി ഹോട്ടലുകളിൽ മാത്രമല്ല, ബാംഗ്ലൂരിലെ മിലിട്ടറി ഹോട്ടലുകളിലെയെല്ലാം സ്പെഷൽ വിഭവമാണ് ദൊണ്ണെ ബിരിയാണി. എങ്കിൽ എന്താണ് ഈ മിലിട്ടറി ഹോട്ടലുകള്‍. ബനശങ്കരിയിൽ മാത്രമല്ല മജസ്റ്റിക്കിലും കലാശിപ്പാളയത്തും അങ്ങനെ പലയിടത്തും നിങ്ങളും കണ്ടിട്ടുണ്ടാകും മിലിട്ടറി ഹോട്ടലുകൾ എന്ന്. എന്താണ് ഈ മിലിട്ടറി ഹോട്ടലുകൾക്ക് പിന്നിലെ കഥ.. അതൊന്ന് നോക്കാം, മിലിട്ടറി ഹോട്ടലിൽ കേറിയിട്ടില്ലാത്തവർക്കും നോക്കാം കേട്ടോ...
ഇത് അതല്ല എന്നാണ് തോന്നുന്നത്..
പട്ടാളം കഥകളിലെ കുക്കിന്റെ കഥ വളരെ പ്രശസ്തമാണല്ലോ. ഇനി അങ്ങനെ വല്ലതുമാണോ മിലിട്ടറി ഹോട്ടലുകളുടെ പിന്നിൽ. പട്ടാളത്തിൽ നിന്നും വന്ന വല്ല പാചകക്കാരനും തുടങ്ങിയ ഹോട്ടൽ - അല്ല. എന്തായാലും ഇത് അതല്ല. നഗരത്തിലുണ്ടായിരുന്ന ബ്രിട്ടീഷ്, ഇന്ത്യന്‍ സൈനികര്‍ക്ക് ഭക്ഷണം നൽകിയിരുന്ന ഹോട്ടലുകളായതുകൊണ്ടാണ് മിലിട്ടറി ഹോട്ടല്‍ എന്ന പേര് വന്നത് എന്ന് കരുതുന്ന ചിലരൊക്കെ ഇവിടെയുണ്ട്. ഇത് പൂർണമായും തള്ളിക്കളയാൻ പറ്റില്ല. (ചിത്രങ്ങൾ പ്രണവ്)
വിശ്വസിക്കാവുന്ന ഒരു ചരിത്രം
എന്താണ് മിലിട്ടറി ഹോട്ടൽ എന്ന് ചോദിച്ചാൽ കൃത്യമായി ഇതാണ് മിലിട്ടറി ഹോട്ടൽ എന്ന് പറയാൻ പറ്റുന്ന ഒരു ഉത്തരം ഇല്ല എന്നതാണ് സത്യം. മിലിട്ടറി ഹോട്ടലുകളെക്കുറിച്ച് പല കഥകളും ഉണ്ട് താനും. പതിനേഴാം നൂറ്റാണ്ടിൽ മറാത്ത ഭരിച്ചിരുന്ന ഷഹാജി ബോണ്‍സ്‌ലെ ബെംഗളുരു കീഴടക്കിയപ്പോൾ അദ്ദേഹത്തിന്റെ സൈന്യത്തിലെ ആളുകളെന്ന പേരിൽ ചിലർ തുടങ്ങിയ ഹോട്ടലുകളാണ് മിലിട്ടറി ഹോട്ടലുകൾ എന്നാണ് വിശ്വസനീയമായി തോന്നുന്ന ഒരു കഥ.
പോര്‍ക്കും ബീഫുമില്ലാത്ത 'ഹിന്ദു ഹോട്ടൽ'
കാര്യം നോൺ വെജ് ഭക്ഷണത്തിനാണ് പേര് കേട്ടതെങ്കിലും മിലിട്ടറി ഹോട്ടലുകളിൽ പോര്‍ക്കും ബീഫും വിളമ്പാറുണ്ടായിരുന്നില്ല. ഇതിന് വേണ്ടി മാത്രമായിട്ടാണ് ഹിന്ദു എന്ന് മിലിട്ടറി ഹോട്ടലിന്റെ പേരില്‍ ചേർക്കുകയും ചെയ്തിരുന്നത്രെ. സൈന്യത്തിലെ ആളുകള്‍ നടത്തുന്നതിനാലാണ് മിലിട്ടറി ഹോട്ടലെന്ന പേര് വന്നത് എന്ന വിശ്വാസവും പ്രസിദ്ധമാണ്.
ബനശങ്കരിയിലെ ശിവജി മിലിട്ടറി ഹോട്ടൽ
ബനശങ്കരിയിലെ ശിവജി മിലിട്ടറി ഹോട്ടലാണ് ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും പഴയ മിലിട്ടറി ഹോട്ടലുകളിലൊന്ന്. 1924ലാണ് ഇത് തുടങ്ങിയത്. പട്ടാളക്കാർ ഭക്ഷണം കഴിക്കാൻ കൂട്ടമായി എത്തുകയും തങ്ങളുടെ പ്ലാൻ ആവിഷ്കരിക്കുകയും ചെയ്തിരുന്നത് ഈ ഹോട്ടലുകളിൽ വെച്ചാണെന്ന് ശിവജി മിലിട്ടറി ഹോട്ടൽ ഉടമ രാജീവ് പറയുന്നു. നഗരത്തിലെ പ്രശസ്തമായ മിലിട്ടറി ഹോട്ടലുകളിൽ ഒന്നായ ശിവജി ഹോട്ടലിൽ പ്രമുഖരായ ഒരുപാട് പേർ കഴിക്കാനായി എത്താറുണ്ട്.
എന്താണ് മിലിട്ടറി സ്പെഷൽ വിഭവങ്ങൾ?
നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് പേര് കേട്ട ഇടങ്ങളാണ് മിലിട്ടറി ഹോട്ടലുകൾ. ദൊണ്ണെ ഇലകൊണ്ടുള്ള പാത്രത്തിൽ വിളമ്പുന്ന ദൊണ്ണെ ബിരിയാണിയാണ് മിലിട്ടറി ഹോട്ടലുകളിലെ സ്പെഷൽ. ബിരിയാണി ചിക്കനും മട്ടനുമുണ്ടാകും. മട്ടൻ ചാപ്സ്, കീമ, ചിക്കൻ ഫ്രൈ, റാഗി മുദ്ദെ എന്നിങ്ങനെ പോകുന്നു ഇവിടത്തെ മെനു.
മിലിട്ടറി ഹോട്ടലിന്റെ 'ഹിന്ദു' കണക്ഷൻ
പഴയകാലത്ത് രണ്ട് തരത്തിലുള്ള ഹിന്ദു ഹോട്ടൽ സെറ്റപ്പുകള്‍ മാത്രമാണ് ബാംഗ്ലൂരിൽ ഉണ്ടായിരുന്നത്. വെജ് ഭക്ഷണത്തിന് പേരുകേട്ട ഉഡുപ്പിയും നോൺ വെജ് ഭക്ഷണത്തിനായി മിലിട്ടറി ഹോട്ടലുകളും. അതിൽ തന്നെ നോൺ വെജിൽ പോർക്കും ബീഫും ഇവിടെ ഉണ്ടാക്കാറില്ല. ഹലാൽ കട്ട് എന്ന് കേട്ടാൽ എങ്ങനെ ഒരു മതവിശ്വാസം അനുശാസിക്കുന്ന തരത്തിൽ പാകം ചെയ്തത് എന്ന് മനസിലാകുമോ, അതുപോലെ തന്നെ മിലിട്ടറി ഹോട്ടലുകൾ എന്ന് കേട്ടാൽ പോർക്കും ബീഫും ലഭ്യമല്ലാത്ത ഹിന്ദു ഹോട്ടലുകൾ എന്നാണത്രേ മനസിലാക്കേണ്ടത്.