യുഎഇയിൽ നിന്ന് എത്ര സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം? കണക്കിൽ പ്രശ്നം, വലഞ്ഞ് മലയാളികൾ അടക്കമുള്ള പ്രവാസികൾ
നികുതിയിളവുകൾ, ശുദ്ധമായ സ്വർണം, വൈവിധ്യമാർന്ന ഡിസൈനുകൾ, മികച്ച ഓഫറുകൾ ഇവയെല്ലാമാണ് യുഎഇയിൽ നിന്നും സ്വർണം വാങ്ങാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുമ്പോൾ അവിടെ നിന്ന് ഇന്ത്യക്കാർ സ്വർണം കൊണ്ടുവരുന്നത് പതിവാണ്. എന്നാൽ യുഎഇയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം?. തൂക്കം സംബന്ധിച്ചും മൂല്യം സംബന്ധിച്ചുമെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വർണ വില ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിൽ.
ഈ സാഹചര്യത്തിൽ സ്വർണാഭരണങ്ങളുടെ കസ്റ്റംസ് തീരുവ സംബന്ധിച്ച കാലഹരണപ്പെട്ട നിയമങ്ങൾ പുതുക്കണമെന്ന് ആവശ്യം ഉയർത്തുകയാണ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ. സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് നിരന്തരം ദുരനുഭവങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിനോട് ഇത്തരമൊരു ആവശ്യം ഇവർ ഉയർത്തുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷനാണ് ഈ വിഷയത്തിൽ മുൻകൈയെടുത്തിരിക്കുന്നത്. ഒരു വർഷത്തിന് മുകളിൽ വിദേശത്ത് താമസിക്കുന്ന എൻആർഐകൾക്ക് നാട്ടിലേക്ക് കൊണ്ടുവരാൻ അനുവദനീയമായ സ്വർണാഭരണങ്ങളുടെ അളവിനെക്കുറിച്ച് കസ്റ്റംസ് ബാഗേജ് പ്രഖ്യാപന ചട്ടങ്ങളിൽ വ്യക്തതയില്ലെന്നാണ് അസോസിയേഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നത്.

എത്ര സ്വർണം കൊണ്ടുവരാം
നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷന് 20 ഗ്രാമും ആണ് കൊണ്ടുവരാൻ അനുവാദം ഉള്ളത്. ഇതിന് യഥാക്രമം 1,00,000 രൂപയും 50,000 രൂപയുമാണ് മൂല്യപരിധി.ഈ പരിധിക്ക് മുകളിലുള്ള സ്വർണത്തിന് കസ്റ്റംസ് തീരുവ ബാധകമാണ്. പിഴ ഒഴിവാക്കാൻ യാത്രക്കാർ സ്വർണം വാങ്ങിയതിന്റെ ഇൻവോയ്‌സുകൾ കൈവശം വെക്കുകയും അധികമുള്ള സ്വർണ്ണം റെഡ് ചാനലിൽ പ്രഖ്യാപിക്കുകയും വേണം.
2016-ൽ ഈ നിയമം അവസാനമായി പുതുക്കിയപ്പോൾ ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 2,500 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഏകദേശം 7,180 രൂപയാണ് ഗ്രാമിന് വില. അതുകൊണ്ട് തന്നെ നിലവിലെ നിയമങ്ങൾ അപ്രായോഗികമാണെന്നാണ് നിവേദനത്തിൽ പറയുന്നത്.കാലഹരണപ്പെട്ട മൂല്യപരിധി കാരണം പലപ്പോഴും വിമാനത്താവളങ്ങളിൽ അനാവശ്യമായ ബുദ്ധിമുട്ടുകൾക്ക് വഴിവെക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി കെ പ്രദീപിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ ദുരനുഭവമാണ് ഇപ്പോൾ കാലഹരണപ്പെട്ട നിയമം വീണ്ടും ചർച്ചയാകാൻ കാരണമായത്.
മരുമകളുടെ വിവാഹത്തിന് നാട്ടിലേക്ക് വന്നതായിരുന്നു പ്രദീപ്. ഇദ്ദേഹം വിവാഹ ആവശ്യത്തിനായി 30 ഗ്രാം വരുന്ന രണ്ട് വളകൾ വാങ്ങിയിരുന്നു. എന്നാൽ കൊച്ചിയിൽ വെച്ച് പരിശോധിച്ചപ്പോൾ 17,000 പിഴയായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
സ്വർണം കടത്തുകയാണെന്ന രീതിയിലാണ് മലയാളി കൂടിയായ ആ ഉദ്യോഗസ്ഥൻ തന്നോട് പെരുമാറിയതെന്ന് പ്രദീപിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
താൻ യാത്രാകാരണം വിശദീകരിച്ചപ്പോൾ തുക 10,000 രൂപയായി കുറച്ചെന്നും എന്നാൽ പണം ഒടുക്കുന്നതിന് രേഖാമൂലമുള്ള കാരണം നൽകാനും രസീത് ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും പ്രദീപ് പറയുന്നു.
അതേസമയം അടുത്ത ഷിഫ്റ്റിലെത്തിയ രണ്ടാമത്തെ ഉദ്യോഗസ്ഥൻ നിയമം വിശദീകരിക്കുകയും 12,000 ദിർഹമിന്റെ ഇൻവോയ്സ് പ്രകാരം കസ്റ്റംസ് തീരുവ 1,07,000 രൂപയായി കണക്കാക്കുകയും ചെയ്തു. രസീത് നൽകുകയാണെങ്കിൽ പണമടയ്ക്കാമെന്ന് ഞാൻ സമ്മതിച്ചു. അദ്ദേഹം അത് അംഗീകരിച്ചതോടെയാണ് തനിക്ക് പണമടച്ച് വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചതെന്ന് പ്രദീപ് പറഞ്ഞു.
നിലവിലെ നിയം അനുസരിച്ചാണെങ്കിലും 50,000 രൂപ വിലമതിക്കുന്ന 20 ഗ്രാം സ്വർണ്ണം കൊണ്ടുവരാൻ അനുവാദമുണ്ടെങ്കിലും ഉദ്യോഗസ്ഥർ നിലവിലെ വിപണി വില പ്രകാരമാണ് തീരുവ കണക്കാക്കിയെന്നും പ്രദീപ് ആരോപിച്ചു. സ്വർണവില അടിക്കടി ഉയരുന്ന പശ്ചാത്തലത്തലത്തിൽ നിശ്ചിത അളവ് സ്വർണ്ണം കൊണ്ടുവരാൻ യാത്രക്കാരെ അനുവദിക്കുന്നതിനായി മൂല്യപരിധികൾ ഒഴിവാക്കണമെന്നാണ് ഇപ്പോൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications