സ്വർണ വില പൊള്ളിച്ചു; പക്ഷെ ലാഭം കൊയ്യുന്നത് ഇങ്ങനെ, യുഎഇയിൽ വിൽപന കുതിച്ചു
അബുദാബി: സ്വർണ വിലയിൽ അപ്രതീക്ഷിത കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. ആഗോളവിപണയിൽ സ്വർണം ഔൺസിന് ആദ്യമായി മൂവായിരം ഡോളർ കടന്നു. മാർച്ച് 14 നാണ് 3030 ഡോളർ എന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. ട്രംപിന്റെ താരിഫ് നയങ്ങളും യുഎസ് മാന്ദ്യ ചർച്ചകളുമെല്ലാം സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ അനിശ്ചിതത്വം തുടർന്നാൽ വൈകാതെ സ്വർണവില ഔൺസിന് 3200 ഡോളർ കടന്നേക്കുമെന്നാണ് പ്രവചനം.
ആഗോള വിപണിയിലെ ചലനങ്ങൾ യുഎഇയിലെ സ്വർണ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 364.5 ദിർഹമായിരുന്നു വില. 22 കാരറ്റിന് 33.5 ദിർഹവും 18 കാരറ്റിന് 277.25 ദിർഹവും രേഖപ്പെടുത്തി. പെരുന്നാൾ അടുത്തതോടെ സ്വർണം വാങ്ങാൻ എത്തിയവരെ പൊള്ളിക്കുകയാണ് സ്വർണ വില. എന്നിരുന്നാൽ പെരുന്നാളിന് സ്വർണം വാങ്ങാൻ ആരും മടിക്കുന്നില്ലെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. പക്ഷെ ലാഭകരമായ രീതിയിലാണ് വാങ്ങുന്നതെന്ന് മാത്രം. എങ്ങനെയെന്നല്ലേ? 22 കാരറ്റ് വിട്ട് 18 കാരറ്റ് സ്വർണത്തിന് പിറകെയാണ് ആളുകൾ എന്നാൽ ജ്വല്ലറിക്കാർ പറയുന്നത്.

ജ്വല്ലറിയിലെത്തുന്നവർ പ്രധാനമായും ചോദിക്കുന്നത് 18 കാരറ്റ് സ്വർണമാണത്രേ. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണെന്നത് മാത്രമല്ല വ്യത്യസ്തമായ ഡിസൈനിൽ ഇവ ലഭിക്കുന്നുവെന്നതും മിനിമലായി ഉപയോഗിക്കാമെന്നതുമെല്ലാം 18 കാരറ്റിന്റെ പ്രിയം ഉയർത്തുന്നുണ്ട്. ബൊട്ടീക്ക് സ്റ്റോറിലെത്തുന്നവരും യുഎഇയിൽ സ്ഥിരമായി താമസിക്കുന്നവരുമാണ് 18 കാരറ്റ് കൂടുതലായി വാങ്ങിക്കുന്നതെന്നും ജ്വല്ലറിക്കാർ പറയുന്നു. ഇവിടങ്ങളിൽ പെരുന്നാൾ കച്ചവടം എന്നത് 18 കാരറ്റ് ആഭരണങ്ങളാണെന്നും ഇവർ സമ്മതിക്കുന്നു. 1000 മുതൽ 1,800 ദിർഹം വരെയുളഅള കമ്മലുകൾ, ബ്രേസ്ലെറ്റുകൾ എന്നിവയാണ് കൂടുതലായി വിറ്റ് പോകുന്നത്.
പക്ഷെ ഗോൾഡ് സൂക്കിലെ പരമ്പരാഗത സ്വർണക്കടകളിലൊക്കെ എത്തുന്നവർ 22 കാരറ്റ് തന്നെയാണ് ചോദിച്ചുവാങ്ങുന്നത്. സ്വർണത്തെ നിക്ഷേപമായി കാണുന്നവരാണ് 24 കാരറ്റവും 22 കാരറ്റുമൊക്കെ ചോദിച്ചുവാങ്ങുന്നത്. ഇന്ത്യക്കാരാണ് 22 കാരറ്റ് സ്വർണം പ്രധാനമായും വാങ്ങുന്നത്. അതേസമയം അറേബ്യൻ പൗരൻമാർ വാങ്ങുന്നത് 21 കാരറ്റ് സ്വർണമാണ്. പക്ഷെ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് എമിറാത്തികളും അറേബ്യൻമാരും വാങ്ങുന്നത് ഡയമണ്ട് നെക്ലേസുകളാണത്രേ.
വില കുറഞ്ഞെന്നതെന്ന് ഡയമണ്ട് ജ്വല്ലറികളിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. എന്നിരുന്നാലും വില കുത്തനെ കുതിച്ചതോടെ ചെറിയൊരു വിലക്കുറവ് സംഭവിച്ചാലും അത് മുതലെടുക്കാൻ ഉപഭോക്താക്കൾ തയ്യാറാകുന്നുവെന്ന് ജ്വല്ലറിക്കാർ പറയുന്നു.
പണിക്കൂലി കുറച്ചോ?
പെരുന്നാൾ വിപണിയിലേക്ക് ആകർഷിക്കാൻ ചെറിയ ജ്വല്ലറികൾ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നുണ്ട്. എന്നാൽ പൂർണമായും പണിക്കൂലി ഇല്ലാതെ സ്വർണവിൽപ്പന പ്രായോഗികമല്ലെന്നാണ് വലിയ ജ്വല്ലറി ഉടമകൾ പറയുന്നത്. അതേസമയം പണിക്കൂലിയിൽ ഓഫറുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ ഈ സമയത്ത് ആളുകളെ ആകർഷിക്കാൻ കഴിയില്ലെന്ന് ഇവർ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ പെരുന്നാൾ കഴിയുന്നത് വരെ പണിക്കൂലിയിൽ ആകർഷകമായ ഓഫറുകൾ ചില ജ്വല്ലറികൾ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications