സ്വർണ വില യുഎഇക്കാരുടെ കൈ പൊളിച്ചു: ആഭരണങ്ങളോട് മാത്രമല്ല, നാണയങ്ങളോടും ഗുഡ്ബൈ പറയുന്നു
സ്വർണ വിലയിലെ തുടർച്ചയായ വർധനവ് ഇന്ത്യയിലുള്‍പ്പെടെ സ്വർണവില്‍പ്പനയുടെ തോത് വലിയ തോതില്‍ കുറയുന്നതിന് ഇടയാക്കി. ലോകത്ത് ഏറ്റവും കുടുതല്‍ സ്വർണ വില്‍പ്പന നടക്കുന്ന രാജ്യങ്ങളിലൊന്നായ യു എ ഇയിലെ സ്വർണാഭരണ വിൽപ്പനയും ഇക്കാലയളവില്‍ റെക്കോർഡ് നിരക്കില്‍ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് യു എ ഇയിലെ സ്വർണ വില്‍പ്പന ഇപ്പോള്‍.
2025 ഏപ്രിൽ-ജൂൺ കാലയളവിൽ ആകെ 7.7 ടൺ ആഭരണങ്ങളാണ് വിറ്റുപോയത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16% കുറവാണെന്നും ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ലും 2024-ലുമായി യു എ ഇയിൽ ഓരോ പാദത്തിലും ശരാശരി 9-10 ടൺ സ്വർണാഭരണങ്ങൾ വിറ്റിരുന്നു. 2025-ന്റെ ആദ്യ പാദത്തിൽ ഇത് 7.9 ടൺ ആയിരുന്നു എന്നതാണ് ശ്രദ്ധേയം.

യു എ ഇയില്‍ മാത്രമല്ല സൗദി അറേബ്യയിലും സ്വർണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞു. മുൻ പാദത്തിലെ 14.6 ടണ്ണിൽ നിന്ന് 11.2 ടണ്ണായാണ് ഇടിവ് രേഖപ്പെടുത്തിയത്. സ്വർണാഭരണങ്ങൾക്ക് വൻ വിലക്കിഴിവുകളും പണിക്കൂലിയിൽ ഇളവുകളും നൽകിയിട്ടും വിൽപ്പന വർദ്ധിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
"സ്വർണവില ഉയർന്നതാണ് വിൽപ്പന കുറയാൻ പ്രധാന കാരണം. യു എ ഇയെ ഇത് കൂടുതൽ ബാധിക്കാൻ കാരണം വിനോദസഞ്ചാരികളെയും പ്രാദേശിക ഉപഭോക്താക്കളെയും ആശ്രയിച്ചാണ് ഇവിടുത്തെ കച്ചവടം എന്നതിനാലാണ്," വേൾഡ് ഗോൾഡ് കൗൺസിലിലെ പൊതുനയ വിഭാഗം മേധാവി ആൻഡ്രൂ നെയ്‌ലർ പറഞ്ഞു. സൗദി അറേബ്യയിലെ സ്വർണവിപണി സാധാരണക്കാരെ കൂടുതലായി ആശ്രയിക്കുന്നതിനാൽ അവിടെയും വിൽപ്പന കുറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപുതന്നെ യു എ ഇയിലെ പ്രമുഖ സ്വർണവ്യാപാരികൾ വിൽപ്പനയിലെ ഇടിവിനെക്കുറിച്ച് സൂചന നൽകിയിരുന്നു. "പ്രത്യേക വിലക്കുറവുകളോ ഡിസ്കൗണ്ടുകളോ ഉള്ളപ്പോൾ മാത്രമേ ഉപഭോക്താക്കൾ ആഭരണം വാങ്ങാന്‍ എത്തുന്നുള്ളു. പുതിയ ശേഖരങ്ങൾക്ക് പോലും അവരെ ആകർഷിക്കാന്‍ കഴിയുന്നില്ല." ഒരു വ്യാപാരി പറഞ്ഞു.
റെക്കോർഡ് വില സ്വർണനാണയങ്ങളുടെ വിൽപ്പനയിലും ഇടിവുണ്ടാക്കി എന്നുള്ളതാണ് ഈ റിപ്പോർട്ടിലെ ഒരു അപ്രതീക്ഷിത കണ്ടെത്തൽ. നിക്ഷേപമെന്ന നിലയിൽ സ്വർണനാണയങ്ങൾ വാങ്ങുന്നത് കുറഞ്ഞു. അടുത്തിടെയായി സ്വർണാഭരണങ്ങളുടെ വിൽപ്പന കുറയുമ്പോഴും സ്വർണനാണയങ്ങളുടെയും ബാറുകളുടെയും വിൽപ്പന വർധിച്ചിരുന്നു.
"ആഗോളതലത്തിൽ നടക്കുന്ന ഒരു മാറ്റമാണിത്. ഉയർന്ന വില കാരണം സ്വർണാഭരണങ്ങൾക്ക് മാത്രമല്ല, സ്വർണനാണയങ്ങൾക്കും ആവശ്യം കുറഞ്ഞു. ചെറിയ തൂക്കത്തിലുള്ള നാണയങ്ങൾ പോലും സാധാരണ നിക്ഷേപകർക്ക് വാങ്ങാൻ കഴിയാതെയായി," നെയ്‌ലർ പറഞ്ഞു. സ്വർണബാറുകൾക്കുള്ള ആവശ്യം ഇപ്പോഴും വർധിക്കുന്നുണ്ട്. യു എ ഇയിലെ ഉയർന്ന വരുമാനമുള്ള നിക്ഷേപകർ ഇപ്പോഴും സ്വർണബാറുകൾ വാങ്ങുന്നു. അതുപോലെ, 'ഫ്രാക്ഷണൽ' രീതിയിൽ സ്വർണബാറുകളിൽ നിക്ഷേപിക്കുന്നവരും ഉണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന സ്വർണബാറുകളുടെ കച്ചവടവും വേൾഡ് ഗോൾഡ് കൗൺസിൽ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, കേരളത്തില്‍ ഇന്നലെ സ്വർണ വില 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 40 രൂപയുടെ കുറവ് ഉണ്ടായി. ഗ്രാമിൻ്റെ വില 9170 രൂപയും ഒരു പവന് 73360 രൂപയുമായി . ഒരു പവന് 320 രൂപ താഴ്ന്ന് 73360 രൂപയിലെത്തി. 18 കാരറ്റ് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7525 രൂപ എന്ന നിരക്കിലുമാണ് വില്‍പ്പന. 14 കാരറ്റിന് 5860 രൂപയും 9 കാരറ്റിന് 3775 രൂപയുമാണ് ഇന്നത്തെ ഗ്രാം വില.












Click it and Unblock the Notifications