ലുലു സംഭാവനയായി നല്‍കിയത് 12000 ഖത്തർ റിയാല്‍; എല്ലാം ആ ലക്ഷ്യത്തിനായി: നിറയെ കയ്യടി
ദോഹ: ഖത്തർ കാൻസർ സൊസൈറ്റിക്ക് 125000 റിയാൽ സംഭാവനയുമായി ലുലു ഗ്രൂപ്പ്. ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റ് നടത്തിവരുന്ന 'ഷോപ്പ് ആൻഡ് ഡൊണേറ്റ്' കാമ്പെയിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ധനസഹായം വിതരണം ചെയ്തത്. സ്തനാർബുദ ബോധവൽക്കരണം കേന്ദ്രീകരിച്ചുള്ള ഈ വർഷത്തെ കാമ്പെയിന്‍. അഞ്ചാം വർഷവും കാമ്പെയിന്‍ വലിയ വിജയമായിരുന്നുവെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ നിന്നുള്ള വിൽപ്പന വരുമാനത്തില്‍ നിന്നുള്ള ഒരു ഭാഗം ഖത്തർ കാൻസർ സൊസൈറ്റിക്ക് (ക്യു സി എസ്) നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ സമാഹരിച്ച 125000 ഖത്തർ റിയാലാണ് കഴിഞ്ഞ ദിവസം ലുലു ഹൈപ്പർ മാർക്കറ്റ് ക്യു സി എസിന് കൈമാറിയത്. ക്യാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക, രോഗം ബാധിച്ചവരെ പിന്തുണയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിർത്തിയായിരുന്നു കാമ്പെയിന്‍.

ദോഹയിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ ഷൈജൻ എം ഒ ക്യുസിഎസ് ജനറൽ മാനേജർ മോന അഷ്‌കനാനിക്ക് ചടങ്ങിൽ ചെക്ക് സമ്മാനിച്ചു. ക്യാൻസറിനെ ചെറുക്കുന്നതിൽ ലുലു പോലുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് ചെക്ക് സ്വീകരിച്ചുകൊണ്ട് മോന അഷ്‌കനാനി അഭിപ്രായപ്പെട്ടു. ലുലു ഖത്തർ ഹൈപ്പർമാർക്കറ്റ് വർഷങ്ങളായി തുടരുന്നു അചഞ്ചലമായ ഈ പിന്തുണക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായും അവർ കൂട്ടിച്ചേർത്തു.
സാമ്പത്തികമായ സംഭാവനയ്ക്ക് പുറമെ, ആരോഗ്യകരമായ ഭക്ഷണക്രമത്തെയും രോഗ പ്രതിരോധത്തെയും കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളും ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്നുണ്ട്. ക്യാൻസർ പോലുള്ള രോഗങ്ങൾ തടയുന്നതിൽ പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി റീട്ടെയിൽ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ 'ഹെല്‍ത്തി കുക്കിങ് ഷോ' കള്‍ക്കും ലുലു അടുത്തിടെ തുടക്കമിട്ടിരുന്നു.
കാൻസർ ബോധവൽക്കരണത്തിനും പ്രതിരോധത്തിനും പ്രത്യേക ഊന്നൽ നൽകുന്ന പരിപാടികളോടുള്ള ലുലുവിൻ്റെ അചഞ്ചലമായ സമർപ്പണമാണ് ഈ കാമ്പെയ്നിലൂടെ വ്യക്തമാക്കുന്നതെന്ന് ഷൈജനും അഭിപ്രായപ്പെട്ടു. ലുലു ഖത്തർ ഹൈപ്പർമാർക്കറ്റ് തങ്ങളുടെ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ സമൂഹത്തിൻ്റെ ക്ഷേമം വർധിപ്പിക്കുന്നതിനും ആരോഗ്യകരവും കൂടുതൽ അറിവുള്ളതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങളുടെ പുതിയ സംരഭമായ 'ലോട്ട്' ലുലു ആദ്യമായി ആരംഭിച്ചത് ഖത്തറിലായിരുന്നു. വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ട് ബർവ മദീനത്‌നയിലാണ് പ്രവർത്തനം ആരംഭിച്ചു. ഒരു റിയാല്‍ മുതല്‍ 19 റിയാല്‍ വരെ നിരക്കിലുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നു എന്നതാണ് ലോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. അവിശ്വസനീയമാംവിധം കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നു എന്നതാണ് ലോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. സ്റ്റോറിലെ മിക്ക ഇനങ്ങളുടേയും പരമാവധി വില 19 ഖത്തർ റിയാലാണ്.












Click it and Unblock the Notifications