'പറ്റിച്ചതാണെന്ന് കരുതി, സത്യം അറിഞ്ഞപ്പോഴും വിശ്വസിച്ചില്ല'; ബിഗ് ടിക്കറ്റിൽ 34 കോടി അടിച്ച മലയാളി
കോഴിക്കോട്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 34 കോടി സ്വന്തമാക്കിയ പ്രവാസിയായ മുഹമ്മദ് അലി മൊയ്്തീന്‍ കോഴിക്കോട് സ്വദേശി. തനിക്കാണ് സമ്മാനം എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. 'ആദ്യം കൂട്ടുകാര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വിളിച്ച് പറ്റിച്ചു. യഥാര്‍ത്ഥത്തില്‍ കിട്ടിയപ്പോള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല'- മുഹമ്മദ് അലിക്ക് വേണ്ടി ടിക്കറ്റെടുത്ത മകളുടെ ഭര്‍ത്താവ് നിഹാല്‍ പറമ്പത്ത് പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി മുഹമ്മദ് അലി യു എ ഇയിലാണ്. ഒരു കമ്പനിയിലെ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അദ്ദേഹം വേനലവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ വിളികള്‍ മുഴുവന്‍ കമ്പനിയിലെ പര്‍ച്ചേസ് മാനേജരായ നിഹാലിനായിരുന്നു. മൂന്ന് വര്‍ഷത്തോളമായി മുഹമ്മദ് അലി ബിഗ് ടിക്കറ്റ് എടുക്കുന്നു. വിമാനത്താവളങ്ങളില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നുമാണ് ടിക്കറ്റെടുത്തത്.

നിഹാലായിരുന്നു ഓണ്‍ലൈനിലൂടെ ടിക്കറ്റെടുക്കുന്നതിന് തുടക്കമിട്ടത്. അതിന് ശേഷം നിഹാല്‍ തന്നെയായിരുന്നു ടിക്കറ്റെടുക്കാന്‍ ടിക്കറ്റെടുത്തിരുന്നത്. ആദ്യം ഒറ്റയ്ക്കും ഒന്നോ രണ്ടോ സുഹൃത്തുക്കളുമായാണ് ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് സംഘം ചേര്‍ന്ന് ടിക്കറ്റെടുക്കാന്‍ തുടങ്ങി.
ഇത്തവണ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന പത്തംഗ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടും. നിഹാല്‍ തത്സമയ നറുക്കെടുപ്പ് കാണാറില്ലെങ്കിലും കൂട്ടുകാര്‍ മിക്കയാളുകളും കാണുമായിരുന്നു. 'കൂട്ടുകാര്‍ കഴിഞ്ഞ ദിവസം വിളിച്ച് അടിച്ചെടാ മോനെ എന്ന് പറഞ്ഞ് വിളിച്ചിരുന്നു, ആ സമയത്ത് ഒന്ന് ഞെട്ടി. ഉടനെ നറുക്കെടുപ്പ് കണ്ടെങ്കിലും അഞ്ചാമത്തെയും ആറാമത്തെയും വിജയികളെ മാത്രമായിരുന്നു ആ സമയത്ത് പ്രഖ്യാപിച്ചത്.'
'നിരാശയോടെ കാറുമായി പുറത്തിറങ്ങിപ്പോള്‍ വീണ്ടും കൂട്ടുകാര്‍ വിളിക്കുന്നു. ഇത്തവണ ശരിക്കും അടിച്ചെടാ മോനെ എന്ന് വിളിച്ചു കൂവി. എന്നാല്‍ വീണ്ടും പറ്റിക്കുകയാണെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ പിന്നീട് പല ഭാഗത്ത് നിന്ന് ഫോണ്‍ വിളികള്‍ വന്നതോടെ സംശയം തോന്നിത്തുടങ്ങി'.
'അവസാനം ബിഗ് ടിക്കറ്റില്‍ നിന്ന് റിചാര്‍ഡിന്‍ന്റെയും ബുഷ്‌റയുടെയും ഫോണ്‍ വന്നപ്പോള്‍ അവിടുത്തെ ബഹളവും കാരണം കേള്‍ക്കാനായില്ല. ഇതോടെ കാര്‍ നിര്‍ത്തി നറുക്കെടുപ്പ് വീഡിയോ വീണ്ടും പരിശോധിച്ചു. സമ്മാനം അടിച്ചത് സത്യമാണെന്ന് മനസിലാക്കി. ഉടന്‍ നാട്ടിലെ ഭാര്യാ പിതാവിനെ വിളിച്ച് കാര്യം അറിയിച്ചു. എല്ലാവര്‍ക്കും ഏറെ സന്തോഷമായി'- നിഹാല്‍ പറഞ്ഞു.
തന്റെ വിഹിതം ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദലി പറഞ്ഞു. വിവിധ നറുക്കെടുപ്പുകളുടെ 8 ടിക്കറ്റുകളെങ്കിലും മുഹമ്മദലിയും സംഘവും ആഴ്ചയില്‍ എടുക്കാറുണ്ട്. മാസം 25 മുതല്‍ 30 ടിക്കറ്റുകള്‍ വരെ. ഇനിയും ഭാഗ്യ പരീക്ഷണം തുടരുമെന്നാണ് ഇവര്‍ പറയുന്നത്. സംഘത്തിലുള്ളവര്‍ സെയില്‍സ്, പി ആര്‍ഒ, മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ്.












Click it and Unblock the Notifications