സൗദിയേയും യുഎഇയേയും മറികടന്ന ഖത്തർ: അറബ് ലോകത്തെ കേമന്‍ ഇവരൊന്നും ആയിരുന്നില്ല; പക്ഷെ പിന്നെ സംഭവിച്ചത്
പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കിയ ഇസ്രായേൽ-ഹമാസ് യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്ന പ്രധാന രാജ്യമാണ് കേവലം 2.7 മില്യണ്‍ ജനസംഖ്യയുള്ള ഖത്തർ. ഹമാസിൻ്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് സൗദി അറേബ്യയേയും യു എ ഇയേക്കാളുമൊക്കെ ഏറെ ചെറിയ രാജ്യമായ ഖത്തർ ചുക്കാന്‍ പിടിക്കുന്നത്. ഖത്തറിന്റെ നേതൃത്വത്തില്‍ നടത്തിയ ചർച്ചകള്‍ക്കൊടുവില്‍ അടുത്തിടെ അമേരിക്കക്കാരായ രണ്ട് ബന്ധികളെ മോചിപ്പിച്ചിരുന്നു.
അടുത്ത കാലത്തായി ഖത്തർ പശ്ചിമേഷ്യയില്‍ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിന് നിരവധി വ്യക്തമായ ഉദാഹരണങ്ങളുണ്ട്. എല്‍ എന്‍ ജി വിതരണത്തിലൂടെ വലിയ തോതില്‍ സമ്പത്ത് ആർജ്ജിച്ച രാജ്യം ലോകകപ്പ് ഫുട്ബോള്‍ ഉള്‍പ്പെടെ വിജയകരമായി നടത്തി. ഒരു കാലത്ത് മേഖലയില്‍ ഇറാഖും ഖത്തറിന് സമാനമായ സ്ഥാനം വഹിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം അതിജീവിതത്തിനായി പോരാടുകയാണ് ഇറാഖ്.

15-ാം നൂറ്റാണ്ട് വരെ അബ്ബാസി ഖിലാഫത്തിൻ്റെ കേന്ദ്രമായിരുന്ന ഇറാഖ് വ്യാപാരം, സംസ്കാരം എന്നീ മേഖലയിലെല്ലാം വലിയ പുരോഗതി കൈവരിച്ചിരുന്നു. വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റമുണ്ടായി. തലസ്ഥാനമായ ബാഗ്ദാദ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സമ്പന്നവും ശക്തവുമായ നഗരമായിരുന്നു. ഇറാഖിൻ്റെ ജി ഡി പിയും പ്രതിശീർഷവരുമാനവും മറ്റെല്ലാ മിഡിൽ ഈസ്റ്റേൺ രാഷ്ട്രങ്ങളേക്കാളും ബഹുദൂരം മുന്നിലായിരുന്നു.
1534 മുതൽ 1918 വരെ ഇറാഖ് ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാർ ഓട്ടോമൻസിനെ പരാജയപ്പെടുത്തി ബാഗ്ദാദ് പിടിച്ചടക്കിയതോടെയാണ് ഇറാഖിന്റെ പതനം ആരംഭിച്ചത്. 1921-ൽ ബ്രിട്ടീഷുകാർ മക്കയിലെ ഷരീഫ് ഹുസൈൻ്റെ മകൻ ഫൈസലിനെ ഇറാഖിൻ്റെ ആദ്യത്തെ രാജാവായി നിയമിച്ചു. ഇതോടെയാണ് ഇറാഖ് അശാന്തിയുടെയും സംഘർഷങ്ങളുടേയും കാലഘട്ടത്തിലേക്ക് നീങ്ങുന്നത്.
1932-ൽ ഇറാഖ് ഔപചാരിക സ്വാതന്ത്ര്യം നേടിയെങ്കിലും രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ബ്രിട്ടൻ വീണ്ടും രാജ്യം പിടിച്ചടക്കിയപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങി. ബ്രിട്ടീഷുകാർ പോയതിനുശേഷവും രാഷ്ട്രീയ അസ്ഥിരത തുടർന്നു. 1962-ൽ ബ്രിഗേഡിയർ അബ്ദുൾ കരീം ഖാസിം രാജവാഴ്ചയെ അട്ടിമറിച്ചെങ്കിലും ആഭ്യന്തര കലഹങ്ങൾ തുടർന്നു. ഇതിന് പിന്നാലെയാണ് സദ്ദാം ഹുസൈൻ ഒരു പ്രധാന നേതാവായി ഉയർന്നുവരുന്നത്. വർഷങ്ങളുടെ നീക്കങ്ങള്‍ക്ക് ശേഷം 1979-ൽ അദ്ദേഹം ഇറാഖിൻ്റെ പ്രസിഡൻ്റായി.
സദ്ദാമിന്റെ ഭരണ കാലത്ത് ഇറാഖ് തുടക്ക കാലത്ത് സാമ്പത്തികപരമായും സൈനികപരമായുമൊക്കെ സ്ഥിരത കൈവരിച്ചിരുന്നു. എന്നാല്‍ 1980-ൽ, അയൽരാജ്യമായ ഇറാനെതിരെ ഇറാഖ് യുദ്ധം ആരംഭിച്ചതോടെ മേഖല വീണ്ടും സംഘർഷഭരിതമായി. ഈ യുദ്ധം എട്ട് വർഷം നീണ്ടുനിൽക്കുകയും ഇറാഖിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ഈ യുദ്ധം അവസാനിച്ച് രണ്ട് വർഷത്തിന് ശേഷം 1990-ൽ ഇറാഖ് കുവൈറ്റിനേയും ആക്രമിച്ചു.
സദ്ദാമിന്റെ സകല പ്രതീക്ഷകളും തകർക്കുന്നതായിരുന്നു കുവൈത്ത് യുദ്ധം. 1991-ൽ യു എസും സഖ്യസേനയും "ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം" ആരംഭിക്കുകയും ഇറാഖ് സേനയെ കുവൈത്തില്‍ നിന്ന് തുരത്തുകയും ചെയ്തു. 2003 ല്‍ ഇറാഖിലേക്ക് അമേരിക്കന്‍ സേന കടന്നതോടെയാണ് രാജ്യത്തിന്റെ പതനം അവസാനഘട്ടത്തിലേക്ക് കടന്നത്. 20 ദിവസങ്ങൾക്കുള്ളിൽ ഇറാഖിലെ മിക്ക നഗരങ്ങളും അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. വർഷങ്ങള്‍ നീണ്ട യുദ്ധതിന് ഒടുവില്‍ 2006-ൽ സദ്ദാം ഹുസൈൻ വധിക്കപ്പെടുകയും ഒരു യുഗത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
ഇറാഖിന്റെ വീഴ്ചയോടെയാണ് മറ്റ് രാജ്യങ്ങള്‍ മേഖലയിലെ ശക്തമായ സ്വാധീന ശക്തമായി മാറുന്നത്. 2024-ൽ, വിവിധ ആഗോള സൂചകങ്ങളിൽ ശരാശരി 5.2 റാങ്കുള്ള തുർക്കിയാണ് ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക രാഷ്ട്രമായി കണക്കാക്കുന്നത്. സാമ്പത്തിക രംഗത്ത്, 2024 ൻ്റെ ആദ്യ പാദത്തിൽ 5.7% വാർഷിക ജി ഡി പി വർദ്ധനയോടെ തുർക്കി ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയും ചെയ്തു.












Click it and Unblock the Notifications