ഖത്തറിന് കുതിക്കണം; പക്ഷെ യുഎഇയും സൗദിയും വെല്ലുവിളി: ഒടുവില്‍ 3 പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു
ഗള്‍ഫ് മേഖലയില്‍ സാമ്പത്തികമായി ഏറ്റവും വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഖത്തർ. ക്രൂഡ്-പ്രകൃതി വാതക വരുമാനങ്ങള്‍ക്ക് പുറത്തുള്ള സാമ്പത്തിക സ്രോതസ്സ് വർധിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളും രാജ്യത്തെ ഭരണാധികാരികള്‍ നടത്തി വരുന്നുണ്ട്. ഇപ്പോഴിതാ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം നടത്തുന്നതിനായി രാജ്യം മൂന്ന് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഖത്തറിന്റെ വാണിജ്യ സാമ്പത്തിക വ്യസായ മന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
പാപ്പരത്വ നിയമം, പൊതു സ്വകാര്യ പങ്കാളിത്ത നിയമം, പുതിയ വാണിജ്യ രജിസ്ട്രേഷൻ നിയമം എന്നിവ ഉൾപ്പെടെ പുതിയ നിയമനിർമ്മാണം അവതരിപ്പിക്കാൻ ഖത്തർ പദ്ധതിയിടുന്നുവെന്നാണ് ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി വ്യക്തമാക്കിയത്. '500-ലധികം പ്രവർത്തനങ്ങളെ ബാധിക്കുന്ന 17 സർക്കാർ മന്ത്രാലയങ്ങളിലെ 27 നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്' അദ്ദേഹം പറഞ്ഞു.

പുതിയ പാപ്പരത്വ നിയമങ്ങളും പൊതു സ്വകാര്യ പങ്കാളിത്ത നിയമങ്ങളും മാർച്ച് അവസാനത്തിനുമുമ്പ് തയ്യാറാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ 2030 ഓടെ 100 ബില്യൺ ഡോളറിൻ്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.
100 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം എന്ന ലക്ഷ്യം കൈവരിക്കുന്നത് ഖത്തറിന് അത്ര എളുപ്പമല്ലെന്ന വിലയിരുത്തലുകളും ശക്തമാണ്. അയൽരാജ്യങ്ങളായ സൗദി അറേബ്യയെയും യു എ ഇയെയും തന്നെയാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ ഏറ്റവും വലിയ വെല്ലുവിളി. മേഖലയിലേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളില്‍ അധികവും എത്തുന്നത് ഈ രണ്ട് രാജ്യങ്ങളിലേക്കാണ്.
ദേശീയ നിക്ഷേപ തന്ത്രത്തിൻ്റെ ഭാഗമായി 2030-ഓടെ 100 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യവുമായാണ് സൗദി അറേബ്യയും മുന്നോട്ട് പോകുന്നത്. 2023 ൽ 26 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കാനും സാധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപം കണക്കാക്കുന്ന രീതിക്ക് മാറ്റം വരുത്തിയ ശേഷം യു എ ഇയും 30 ബില്യണില്‍ അധികം വരുന്ന വിദേശ നിക്ഷേപം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം 2023-ല്‍ ഖത്തറിലേക്കുള്ള എഫ് ഡി ഐ വരവ് 474 മില്യൺ ഡോളർ മാത്രമായിരുന്നു. വിദേശ നിക്ഷേപകർക്ക് അനുകൂലമായ നികുതി അന്തരീക്ഷം, ഫ്രീ സോൺ സൗകര്യങ്ങൾ, ചില ദീർഘകാല റെസിഡൻസി സ്കീമുകൾ എന്നിവ പോലെ സമാനമായ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും റെഗുലേറ്ററി പരിഷ്കാരങ്ങളുടെയും ബിസിനസ് സൗഹൃദ നിയമങ്ങളുടെയും കാര്യത്തിൽ , യു എ ഇയും സൗദി അറേബ്യയും ഏറെ മുന്നിലാണ്. ഇതിന് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തർ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications