വിറ്റത് 85 ലക്ഷം ടിക്കറ്റുകൾ, സൂപ്പർ ഹിറ്റായി സൗദിയിലെ സിനിമാ വ്യവസായം; വരുമാനം 1000 കോടിയിലേക്കോ?
റിയാദ്: സൗദിയിലെ സിനിമാ വ്യവസായ മേഖല വൻ കുതിപ്പിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. സർക്കാരിന്റെ വിവിധ പദ്ധതികളും കുറഞ്ഞ ടിക്കറ്റ് നിരക്കും സിനിമാ വ്യവസായത്തെ വലിയ രീതിയിൽ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ വർഷം ആദ്യപകുതിയിൽ മാത്രം ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച വരുമാനം ആയിരം കോടി രൂപയ്ക്ക് അടുത്താണെന്നാണ് കണക്കുകൾ പറയുന്നത്.
സൗദി ഫിലിം കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രം ഏകദേശം 421.8 മില്യൺ സൗദി റിയാലാണ് (ഏകദേശം 943 കോടി രൂപ) സ്വന്തമാക്കിയതെന്ന് കണക്കുകളിൽ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ സൗദി ഫിലിം കമ്മീഷൻ സിനിമാ വ്യവസായത്തിന് താങ്ങാവുന്ന ചില പ്രഖ്യാപനങ്ങൾ നടത്തിയതിന് ശേഷമാണ് ഈ മുന്നേറ്റം എന്നതാണ് ശ്രദ്ധേയമായ കാര്യം.

ടിക്കറ്റ് നിരക്ക് കുറയ്ക്കൽ, സിനിമാ തിയേറ്ററുകളുടെ എണ്ണം വർധിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള പാക്കേജാണ് സൗദി സർക്കാർ നടപ്പിലാക്കിയത്. ഇത് വ്യവസായത്തിന് തുണയായി എന്ന് വേണം കരുതാൻ. ഏകദേശം 85 ലക്ഷം ടിക്കറ്റുകൾ ഇക്കാലയളവിൽ സൗദിയിലെ സിനിമാ തിയേറ്ററുകളിൽ നിന്ന് വിറ്റുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന ആറ് കമ്പനികൾ മേഖല വികസിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. നേരത്തെ ഭീമമായ ടിക്കറ്റ് നിരക്ക് ആളുകളെ ഇതിൽ നിന്ന് അകറ്റിയിരുന്നു. ഇതോടെയാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. നിലവിൽ സൗദിയിലെ ടിക്കറ്റ് നിരക്ക് 50-55 സൗദി റിയാൽ വരെയാണ്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 1200 രൂപയോളം വരുമെന്ന് ഓർക്കണം.
എന്നാൽ ഈ കുറവ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ ടിക്കറ്റ് നിരക്കുമായി വച്ച് നോക്കുമ്പോൾ അത്ര ഗുണകരമല്ല എന്നതാണ് വാസ്‌തവം. കാരണം ഒമാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ ഇതിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ട്. ഒമാനിൽ 800 രൂപ മുതലും ഖത്തറിൽ 1000 രൂപയിൽ താഴെയും ടിക്കറ്റ് നിരക്കിൽ സിനിമകൾ കാണാൻ കഴിയും.
വാർഷിക ബോക്‌സ് ഓഫീസ് വരുമാനത്തിൽ 1 ബില്യൺ ഡോളർ എന്ന നേട്ടമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അടുത്ത ഏഴ് വർഷത്തിനുളളിൽ രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ എണ്ണം 300 ആക്കി ഉയർത്താനും സ്‌ക്രീനുകളുടെ എണ്ണം വർധിപ്പിക്കാനും ഒരുങ്ങുകയാണ് അവർ. ഇതോടെ ടൂറിസം മേഖലയ്ക്കും കാര്യമായ ഉണർവ് ഉണ്ടാകുമെന്നാണ് സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നത്.
ഈ വർഷം ജൂൺ മാസത്തിലാണ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടായതെന്നാണ് സൂചന. സ്‌കൂൾ അവധി, വേനലിന്റെ തുടക്കം എന്നിവ ഇതിന് കാരണമായിട്ടുണ്ടാവാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഹോളിവുഡ് ചിത്രങ്ങൾ ഉൾപ്പെടെ സൗദിയിലെ വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്, ഇന്ത്യൻ സിനിമകൾക്കും ഇവിടെ ആവശ്യക്കാർ ഏറെയാണ്.












Click it and Unblock the Notifications