സൗദി പാഠം പഠിച്ചോ? ഇന്ത്യക്ക് അടക്കം നല്‍കുന്ന എണ്ണ വില കുറച്ചു, മെയ് മാസത്തില്‍ നേരിട്ടത് വന്‍തിരിച്ചടി
ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്ന ക്രൂഡ് ഓയില്‍ തരമായ അറബ് ലൈറ്റിൻ്റെ ഔദ്യോഗിക വിൽപ്പന വില കുറച്ച് സൗദി അറേബ്യ. ആരാംകോയുടെ കമ്പനി രേഖകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ജൂണിലെ വിലയിൽ നിന്ന് ബാരലിന് അര ഡോളറോളമാണ് വില കുറച്ചത്. അപ്പോഴും ഏഷ്യയിലെ ഉപഭോക്താക്കള്‍ നല്‍കുന്ന അറബ് ലൈറ്റിൻ്റെ വില ദുബായ്/ഒമാൻ മാനദണ്ഡത്തേക്കാൾ 2.40 ഡോളർ കൂടുതലാണ്.
ഏഷ്യയിൽ വിൽക്കുന്ന മറ്റ് സൗദി എണ്ണ ഗ്രേഡുകളുടെ വിലയും ബാരലിന് 0.40 ഡോളറിനും 0.60 ഡോളറിനും ഇടയിലായി കുറച്ചിട്ടുണ്ട്. അതേസമയം, യൂറോപ്പിലേക്ക് വിൽക്കുന്ന ക്രൂഡിൻ്റെ വില അരാംകോ ഉയർത്തിയിട്ടുമുണ്ട്. ജൂലൈയിൽ വടക്ക് പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഡെലിവറി ചെയ്യുന്നതിനുള്ള അറബ് ലൈറ്റിൻ്റെ ഔദ്യോഗിക വിൽപന വില ഐ സി ഇ ബ്രെൻ്റ് ബെഞ്ച്മാർക്കിന് മുകളിലായിരിക്കും. ജൂണിലെ വിലയേക്കാള്‍ ബാരലിന് 1 ഡോളറാണ് അധികമായി വർധിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം, മുൻനിര സൗദി ഗ്രേഡിൻ്റെ വില ആർഗസ് സോർ ക്രൂഡ് ഇൻഡക്‌സ് ബെഞ്ച്മാർക്കിനെക്കാൾ ബാരലിന് 4.75 ഡോളർ പ്രീമിയമായി നിലനിർത്തി. സൗദികൾ യുഎസിൽ വിൽക്കുന്ന മറ്റെല്ലാ ഗ്രേഡുകൾക്കും ഈ മാസത്തി വിലയില്‍ മാറ്റമില്ല.
അതേസമയം, മെയ് മാസത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ റഷ്യ വലിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരില്‍ ഒരാളായിരുന്ന സൗദി അറേബ്യ വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ സൗദി അറേബ്യയുടെ വിപണി വിഹിതം കഴിഞ്ഞ മാസം 11% ആയിട്ടാണ് കുറഞ്ഞത്. ഏപ്രിലില്‍ സൗദി അറേബ്യയുടെ വിഹിതം 13 ശതമാനമായിരുന്നു.
ഏഷ്യന്‍ വിതരണക്കാർക്ക് നല്‍കിയ വിലയില്‍ വരുത്തിയ വർധനവമാണ് സൗദി അറേബ്യയുടെ വിഹിതം കുറയാന്‍ ഇടയാക്കിയതെന്ന് പ്രധാനമായും വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ വില വർധനവിന് വലിയ പ്രാധാന്യമുണ്ട്. മെയ് മാസത്തിൽ, റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 1.72 ദശലക്ഷം ബാരൽ (ബിപിഡി) ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുൻ മാസത്തെ 1.78 ദശലക്ഷം ബിപിഡിയിൽ നിന്ന് നേരിയ ഇടിവ്. സൗദിയിൽ നിന്ന് ഇന്ത്യ മേയിൽ 606000 ബിപിഡി ക്രൂഡ് ഓയിൽ വാങ്ങി. ഏപ്രിലിൽ ഇത് 672000 ബിപിഡി ആയിരുന്നു.
എന്നിരുന്നാലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിച്ചതിനാൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതി ഈ മാസത്തിൽ ഏതാണ്ട് മാറ്റമില്ലാതെ തുടർന്നു. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി മെയ് മാസത്തിൽ 111000 (ഏപ്രില്‍) ൽ നിന്ന് 224000 ബിപിഡി ആയി ഇരട്ടിയായി. ഇറാഖ് ഈ മാസം 935,000 ബിപിഡി ക്രൂഡ് ഓയിൽ വിതരണം ചെയ്തു. ഏപ്രിലിൽ ഇത് 806,00 ബിപിഡി ആയിരുന്നു. യുഎഇ, വെനസ്വേല എന്നിവയുൾപ്പെടെയുള്ള മറ്റ് വിതരണക്കാരിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു.
ഇന്ത്യയുടെ മൊത്തം ഇറക്കുമതി മെയ് മാസത്തില്‍ 4.54 ദശലക്ഷം ബിപിഡി ആയിരുന്നു. ഏപ്രിലിലെ 4.58 ദശലക്ഷം ബിപിഡിയിൽ നിന്ന് നേരിയ ഇടിവ് മാത്രമാണുണ്ടായത്. സൗദിയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി കുറയുന്നതില്‍ രാജ്യം പ്രഖ്യാപിച്ച വിതരണ വെട്ടിക്കുറവിൻ്റെ പ്രതിഫലനവുമാകാം. 2024 സെപ്തംബർ വരെ 2.2 ദശലക്ഷം ബിപിഡി സ്വമേധയാ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നും അതിനുശേഷം ഒരു വർഷത്തേക്ക് വെട്ടിക്കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി നിർത്തുമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് ജൂൺ 2 ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications