സൗദി അറേബ്യയിലെ ആവശ്യം കുറഞ്ഞു: വന്‍തോതില്‍ ക്രൂഡ് പുറത്തേക്ക് ഒഴുക്കാന്‍ അരാംകോ; കൂടെ വന്‍ ഓഫറും
റിയാദ്: വിവിധ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ വർധനവ് വരുത്താന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ. ഉൽപ്പാദനത്തിൽ വർധനവും ആഭ്യന്തര ഉപയോഗത്തിൽ കുറവും വന്നതിനെ തുടർന്നാണ് കയറ്റുമതിയിലെ ഈ കുത്തനേയുള്ള വർധനവ്. ജോയിന്റ് ഓർഗനൈസേഷൻസ് ഡാറ്റ ഇനിഷ്യേറ്റീവ് (JODI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ സൗദിയുടെ അസംസ്കൃത എണ്ണ കയറ്റുമതി പ്രതിദിനം 6.19 മില്യൺ ബാരലായി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.19 ശതമാനം അധികാമാണ്.
വരും മാസങ്ങളിൽ അരാംകോ വഴിയുള്ള കയറ്റുമതി പ്രതിദിനം 7.5 മില്യൺ ബാരലിലേക്ക് ഉയരുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്, ഇത് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും. സൗദി അറേബ്യയുടെ എണ്ണ ഉൽപ്പാദനത്തില്‍ സമീപ മാസങ്ങളില്‍ ശക്തമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ, OPEC+ ക്വോട്ടയേക്കാൾ 700,000 ബാരൽ കൂടുതലായിരുന്നു രാജ്യത്തിന്റെ ഉത്പാദനം. ഇതോടെ പ്രതിദിന ഉത്പാദനം 9.8 മില്യൺ ബാരലിലെത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിൽ, സ്വമേധയാ ഏർപ്പെടുത്തിയ ഉൽപ്പാദന വെട്ടിക്കുറവുകൾ പിൻവലിക്കാനുള്ള നീക്കത്തിലാണ് ഒപെക് പ്ലസ് കൂട്ടായ്മ. ജൂണിൽ മാത്രം ഒപെക് + അംഗങ്ങൾ ഉൽപ്പാദന ക്വോട്ട 411,000 ബാരൽ പ്രതിദിനം വർധിപ്പിച്ചു. ആഗോള വിപണിയിൽ മത്സരാധിഷ്ഠിതമായി വിഹിതം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർധനവ്. അതായത് എണ്ണവില 100 ഡോളർ ബാരലിന് മുകളിൽ നിലനിർത്താനുള്ള മുൻ തന്ത്രത്തിൽ നിന്ന് വിപണി വിഹിതം നേടാനുള്ള സൗദിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നു..
അമേരിക്ക പോലുള്ള ഒപെകി ഇതര ഉൽപ്പാദകരിൽ നിന്നുള്ള മത്സരവും, ചൈന പോലുള്ള പ്രധാന വിപണികളിലെ ദുർബലമായ ഡിമാൻഡും ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
കയറ്റുമതി വർധനവിന് പ്രധാന കാരണം ആഭ്യന്തര എണ്ണ ഉപയോഗത്തിലെ കുറവാണ് എന്നതാണ്. പ്രത്യേകിച്ച് വൈദ്യുതി ഉൽപ്പാദനത്തിനായുള്ള നേരിട്ടുള്ള അസംസ്കൃത എണ്ണ ഉപയോഗം അടുത്തിടെയായി വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. മേയ് മാസത്തിൽ, സൗദിയുടെ എണ്ണ ഉൽപ്പാദനത്തിന്റെ 70.44% കയറ്റുമതിക്കായി ഉപയോഗിച്ചു, ഇത് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഈ പ്രവണത വേനൽക്കാലത്തും തുടരുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര ഡിമാൻഡ് സാധാരണയായി വേനലിൽ ഉയരുമെങ്കിലും ഈ വർഷം മിതമായി തുടർന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
വേനൽ മാസങ്ങളിൽ ഉയർന്ന ആഭ്യന്തര ഉപയോഗം കയറ്റുമതി പരിമിതപ്പെടുത്താറുണ്ടെങ്കിലും, ആഭ്യന്തര ഉപയോഗം കുറഞ്ഞതോടെ, കൂടുതൽ ബാരലുകൾ ആഗോള വിപണിയിലേക്ക് എത്തിക്കാന്‍ സൗദിക്ക് കഴിയും. ഇത്, ഇസ്രയേൽ-ഇറാൻ സംഘർഷം പോലുള്ള പ്രാദേശിക പിരിമുറുക്കങ്ങൾക്കിടയിൽ വിതരണ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കും. സൗദിയുടെ കയറ്റുമതി വർധന ആഗോള എണ്ണവിലയിൽ കുറവുണ്ടാക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. . ബ്രെന്റ് ക്രൂഡ് ബാരലിന് 65.60 ഡോളറിലേക്കും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 62.05 ഡോളറിലേക്കും സെപ്റ്റംബർ ആദ്യം താഴ്ന്നു.
സൗദി അറേബ്യയുടെ ബജറ്റ് സന്തുലനത്തിന് ബാരലിന് ഏകദേശം 90 ഡോളർ വേണ്ടിവരുമ്പോൾ, നിലവിൽ 70 ഡോളറിനടുത്തുള്ള വില രാജ്യത്തെ സംബന്ധിച്ച് ചില പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ പുതിയ നീക്കം ട്രംപിന്റെ കുറഞ്ഞ എണ്ണവില എന്ന ആവശ്യവുമായി യോജിക്കുന്നു. ഇത് നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. ആഗോളതലത്തിൽ, ഉക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകാൻ എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന റഷ്യ പോലുള്ള രാജ്യങ്ങൾക്ക് വില ഇടിയുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതായത് കുറഞ്ഞ വില തുടർന്നാൽ, റഷ്യയുടെ സാമ്പത്തിക സ്ഥിരതയെ ഇത് വെല്ലുവിളിക്കും.
അതേസമയം, അടുത്ത മാസത്തെ ഏഷ്യൻ ഇടപാടുകാർക്കുള്ള എണ്ണവില കുറച്ചതിനെത്തുടർന്ന്, ഒക്ടോബറിൽ സൗദിയിൽ നിന്നും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ വിവിധ രാജ്യങ്ങളോട് അഭ്യർത്ഥിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ ആഴ്ച ആദ്യമാണ് സൗദി അറേബ്യ ഏഷ്യയ്ക്ക് വിൽക്കുന്ന അസംസ്കൃത എണ്ണയുടെ വില കുറച്ചുത് ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ഗ്രേഡിന്റെ പ്രീമിയം ഒക്ടോബറിൽ വിതരണം ചെയ്യേണ്ട ദുബായ്/ഒമാൻ മാനദണ്ഡത്തേക്കാൾ ബാരലിന് 2.20 ഡോളറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications