സൗദി അറേബ്യ തീരുമാനിച്ചാല്‍ ഇന്ത്യക്ക് ലോട്ടറി: ക്രൂഡ് ഓയില്‍ വില്‍പ്പന വില കുറച്ചേക്കും
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരനായ സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില്‍പ്പന വില വീണ്ടും കുറയ്ക്കുന്നു. റഷ്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നുണ്ടാകുന്ന ഡിമാന്‍ഡ് വർധനവ് വില കുറയ്ക്കുന്നതിൽ പരിമിതി സൃഷ്ടിക്കുമെങ്കിലും പ്രധാന ക്രൂഡ് ഗ്രേഡായ ആരബ് ലൈറ്റിന്റെ ഡിസംബർ ഔദ്യോഗിക വില്‍പ്പന വില ബാരലിന് 1.20-1.50 ഡോളർ വരെ കുറയുമെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അറബ് എക്സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി ഗ്രേഡുകളുടെ വിലകളും നവംബറിനെ അപേക്ഷിച്ച് ബാരലിന് 1.20-1.50 ഡോളർ എന്ന നിലയില്‍ കുറയുമെന്നാണ് പ്രതീക്ഷ. ഡിമാന്‍ഡ് ഉയരുന്നുണ്ടെങ്കിലും ഒപെക് പ്ലസ് ഉൽപ്പാദനം 2.7 മില്യൺ ബാരൽ/ദിവസം (ലോക സപ്ലൈയുടെ 2.5%) വർധിപ്പിച്ചതാണ് വില കുറയാനുള്ള പ്രധാന കാരണം. നവംബർ 2-ന് നടക്കുന്ന ഒപെക് പ്ലസ് യോഗത്തില്‍ ദിവസം 137000 ബാരൽ എന്ന ഉത്പാദനന വർധനവ് പ്രതീക്ഷിക്കുന്നു.

ചൈനയും ഇന്ത്യയും പാശ്ചാത്യ ഉപരോധം മൂലം റഷ്യൻ സപ്ലൈ നിർത്തിയതിനാൽ സ്പോട്ട് മാർക്കറ്റിൽ സൗദി ക്രൂഡിന് ആവശ്യം ഉയർന്നു. ജപ്പാനും ദക്ഷിണ കൊറിയയും ഡിസംബർ ലോഡിങ്ങിന് കൂടുതൽ സൗദി ക്രൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തിയതിയാണ് സൗദി തങ്ങളുടെ ക്രൂഡ് ഓയിലിന്‍റെ ഔദ്യോഗിക വില്‍പ്പന വില നിശ്ചയിക്കുന്നത്. ഇറാൻ, കുവൈത്ത്, ഇറാഖ് വിലകൾക്ക് ട്രെൻഡ് സെറ്റ് ചെയ്യുന്ന സൗദിയുടെ വില നിലവാരം ഏഷ്യയിലേക്കുള്ള 9 മില്യൺ ബാരൽ/ദിവസം ക്രൂഡിനെ ബാധിക്കുന്നു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ ദിവസവും 4.8 മില്യൺ ബാരലാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ സൗദി അറേബ്യയിൽ നിന്നും വരുന്നത് 18-22 ശതമാനമാണ് (ഏകദേശം 8-9 ലക്ഷം ബാരൽ/ദിവസം). റഷ്യയില്‍ നിന്നുള്ള വരവ് നിലച്ചാല്‍ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി വിഹിതം വീണ്ടും ഉയരും. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ വില്‍പ്പന വില കുറയ്ക്കുന്നത് ഇന്ത്യയ്ക്ക് നേരിട്ടുള്ള ലാഭവും സാമ്പത്തിക ആശ്വാസവും നൽകും.
സൗദി അറേബ്യ ക്രൂഡ് ഓയിൽ വില (OSP) ബാരലിന് 1.20 മുതൽ 1.50 വരെ ഡോളർ വരെ കുറച്ചാല്‍ ഇന്ത്യയ്ക്ക് ഒരു ബാരലിന് ഏകദേശം 100 -125 രൂപ വരെ കുറവ് വരും. ഇന്ത്യ ദിവസം ഏകദേശം 8.5 ലക്ഷം ബാരൽ സൗദി ക്രൂഡ് ഇറക്കുമതി ചെയ്യുന്നുവെന്നതിനാൽ, ദിവസം 8.5-10.6 കോടി വരെ ലാഭം ലഭിക്കും. അതായത്, മാസം 255-320 കോടി വരെ, വർഷം മുഴുവൻ 3100-3900 കോടി വരെ ലാഭം സൗദി ക്രൂഡ് ഇറക്കുമതിയിൽ മാത്രം. മൊത്തം ഇറക്കുമതി ചെലവിൽ 1.5% മുതൽ 2% വരെ കുറവുണ്ടാകുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ ആശ്വാസം നൽകും.
സൗദി ക്രൂഡ് ഓയിൽ വില കുറയ്ക്കുന്നത് ഇന്ത്യയിലെ റിഫൈനറികൾക്ക് (IOC, BPCL, HPCL) കൂടുതൽ ലാഭം ലഭിക്കാന് കാരണമാകും. കമ്പനികളുടെ ഈ ലാഭവർധനവ ഉപഭോക്താക്കളിലേക്ക് എത്താനിടയില്ലെങ്കിലും, ഇന്ധനവില ഉയരുന്നത് തടയാൻ ഇത് സഹായിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ പെട്രോളിന്‍റേയും ഡീസലിന്‍റേയും ചില്ലറ വില്‍പ്പന വില കുറയുകയാണെങ്കില്‍ വിലക്കയറ്റം കുറയുകയും, റിസർവ് ബാങ്കിന് പലിശനിരക്ക് കുറയ്ക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications