മേലാല്‍ ആ പണിക്ക് നില്‍ക്കരുത്; പാകിസ്ഥാന് സൗദിയുടെ മുന്നറിയിപ്പ്; 4 ലക്ഷം പിഴയും, 10 വർഷം വിലക്കും
ഇസ്ലാമാബാദ്: ഹജ്ജുമായി ബന്ധപ്പെട്ട് പാകിസ്ഥാന് കർശന മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. ഹജ്ജ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം പാകിസ്താന് മുന്നറിയിപ്പ് നൽകി. മക്ക റൂട്ട് ഇനിഷ്യേറ്റീവിന് കീഴിൽ ഇസ്ലാമാബാദിൽ നിന്ന് മദീനയിലേക്കുള്ള 442 തീർത്ഥാടകരുടെ ആദ്യ ബാച്ചിനെ അയച്ചുകൊണ്ട് പാകിസ്ഥാൻ ഔദ്യോഗികമായി ഹജ്ജ് യാത്ര ആരംഭിച്ച സമയത്ത് തന്നെയാണ് സൗദി അറേബ്യയില്‍ നിന്നും ഇത്തരമൊരു മുന്നറിയിപ്പുണ്ടാകുന്നത്.
നിയമലംഘകർക്കുള്ള ശക്തമായ പിഴ ഏപ്രിൽ 29 മുതൽ ജൂൺ 10 വരെ ഉണ്ടാകുമെന്നും സൗദി അറേബ്യന്‍ അധികൃതർ വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്നുള്ള നിയമവിരുദ്ധ ഹജ്ജ് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഹജ്ജിന്റെ സുരക്ഷയും സംഘടനയും ഉറപ്പാക്കുന്നതിനുമാണ് സൗദി അറേബ്യ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

അനധികൃതമായി തീർത്ഥാടകർ എത്തുന്നത് ഹജ്ജിന്റെ സുഖമമായ പ്രവർത്തനെ തന്നെ ബാധിക്കാറുണ്ട്. ഭിക്ഷാടനം ലക്ഷമിട്ടും ഈ സമയത്ത് വലിയൊരു വിഭാഗം സൗദി അറേബ്യയിലേക്ക് എത്തുന്നു. പ്രധാനമായും പാകിസ്ഥാനില്‍ നിന്നും മറ്റുമാണ് ഇത്തരക്കാർ എത്തുന്നത്. ഈ പ്രണതയ്ക്കെതിരെ നേരത്തെ തന്നെ സൗദി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമേയാണ് ഇത്തവണ പിഴത്തുക വലിയ തോതില്‍ ഉയർത്തിയിരിക്കുന്നത്.
ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് നടത്താനും മറ്റും ശ്രമിക്കുന്ന പാകിസ്ഥാന്‍ പൗരന്മാർക്ക് 20000 സൗദി റിയാൽ (ഏകദേശം 4.4 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. ഈ പിഴ സന്ദർശക വിസ ഉൾപ്പെടെ എല്ലാത്തരം വിസ ഉടമകൾക്കും ബാധകമാണ്, പ്രത്യേകിച്ച് മക്കയിൽ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും.
അതോടൊപ്പം തന്നെ പെർമിറ്റ് ഇല്ലാത്തവർക്ക് വേണ്ടി സന്ദർശക വിസ അപേക്ഷിക്കുന്നവർക്കോ, അവരുടെ പ്രവേശനം അല്ലെങ്കിൽ താമസം എനന്നിവയ്ക്ക് സഹായിക്കുന്നവർക്കും 100,000 സൗദി റിയാൽ (22 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ലഭിക്കും. ഹോട്ടലുകൾ, സ്വകാര്യ വീടുകൾ, അല്ലെങ്കിൽ ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സജ്ജീകരണങ്ങളിലും താമസം ഒരുക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും.
നിയമവിരുദ്ധമായി ഹജ്ജ് നടത്താൻ ശ്രമിക്കുന്നവരെ ഉടനെ തന്നെ കയറ്റി അയക്കുകയും സൗദി അറേബ്യയിൽ 10 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4700 പാകിസ്താൻ ഭിക്ഷാടകരെ സൗദി അറേബ്യ നാടുകടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ പേരും പാസ്‌പോർട്ട് വിവരങ്ങളും നോ-ഫ്‌ളയർ പട്ടികയിൽ ചേർക്കാനും സൗദി പാകിസ്ഥാനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക പെർമിറ്റ് ഇല്ലാത്തവരെ കണ്ടെത്താനുള്ള സൗദിയുടെ ശക്തമായ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഈ മുന്നറിയിപ്പ് പാകിസ്താൻ ഹജ്ജ് ഓപ്പറേഷനുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കാമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സുരക്ഷയും മികച്ച സംഘാടനവും ഉറപ്പാക്കുന്നതിന് സൗദി അധികൃതർ എല്ലാ തീർഥാടകരോടും നിയമങ്ങൾ പാലിക്കാനും ആഹ്വാനം ചെയ്തു.
അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം കഴിഞ്ഞ ദിവസം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു.
31വിമാനങ്ങളിലായി 5361 തീർത്ഥാടകാരാണ് കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. ഒന്നാമത്തെ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.20ന് പുറപ്പെടും. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. തീർത്ഥാടകരുടെ യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർത്ഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഈവർഷവും കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും ചെയർമാൻ അറിയിച്ചു.












Click it and Unblock the Notifications