15ാമത് രാഷ്‌ട്രപതിയെ കാത്ത് രാജ്യം ; വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 15ാമത് രാഷ്‌ട്രപതിയെ ഇന്നറിയാം. പാര്‍ലമെന്‍റ് മന്ദിരത്തിലെ 63ാം നമ്പര്‍ മുറിയില്‍ രാവിലെ 11 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വൈകീട്ടോടെയാണ് ഫലപ്രഖ്യാപനം. ആദ്യം എം.എൽ.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകൾ വേർതിരിക്കും. തുടർന്ന് സ്ഥാനാർഥികളുടെ വോട്ടുകൾ പ്രത്യേകം ട്രേയിലാക്കും.
ചില പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിച്ചിരുന്നതിനാല്‍ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു ജയമുറപ്പിച്ചാണ് മത്സരത്തിനിറങ്ങിയത്. ഈ മാസം 18 നായിരുന്നു വോട്ടെടുപ്പ്. 94 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ദ്രപതി മുർമുവും സിൻഹയും മാത്രമേ മത്സരരംഗത്ത് അവശേഷിച്ചുള്ളൂ. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോദിയായിരുന്നു വരണാധികാരി.

എംപിമാരും എംഎൽഎമാരും ഉള്‍പ്പടെ ആകെ 4809 വോട്ടർമാരാണുണ്ടായിരുന്നത്. ഇതില്‍ എട്ട് എംപിമാര്‍ വിട്ടു നിന്നിരുന്നു. ബിജെപി, ശിവസേന എന്നിവയിൽനിന്ന് രണ്ടു പേർ വീതവും, കോൺഗ്രസ്, എസ്പി, ബിഎസ്പി, എഐഎംഐഎം എന്നിവയിൽനിന്ന് ഒരോരുത്തരുമാണ് വിട്ടു നിന്നത്. 140 എംഎൽഎമാർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടു ജനപ്രതിനിധികളും കേരള നിയമസഭയിൽ വോട്ടു ചെയ്തു.
എംപിയുടെ വോട്ടുമൂല്യം 700 ആയി ആണ് കണക്കാകുന്നത്.സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടുമൂല്യം 152. ആകെ വോട്ടർമാരുടെ വോട്ടുമൂല്യം 10,86,431. എൻഡിഎ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികളും മുർമുവിന് പിന്തുണ അറിയിച്ചതാണ് വലിയ നേട്ടമായത്.
വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത.മറുവശത്ത് കോണ്‍ഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്പി, ആർജെഡി, ആം ആദ്മി എന്നിവരാണ് യശ്വന്ത് സിൻഹയെ പ്രധാന പ്രതിപക്ഷ കക്ഷികള്‍.. നിലപാട് വ്യക്തമാക്കാതെയിരുന്ന ആം ആദ്മി അവസാന നിമിഷമാണ് യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications