അന്ന് ഗുസ്തി താരങ്ങൾക്ക് നീതി തേടി തെരുവിൽ, ഇന്ന് ഒളിമ്പിക്സിൽ ചരിത്രനേട്ടവുമായി വിനേഷ് ഫോഗട്ട്
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ അട്ടിമറി മുന്നേറ്റുമായി സെമിയിൽ പ്രവേശിച്ച് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ യുക്രൈന്‍ താരമായ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ടിന്റെ സെമി പ്രവേശനം. സ്കോര്‍ 7-5. ഇന്ന് രാത്രി 10.30 നാണ് വിനേഷിന്റെ സെമി പോരാട്ടം. ക്യൂബൻ താരമായ യുസ്‌നെലിസ് ലോപ്പസിനെയാണ് വിനേഷ് നേരിടുക.
നേരത്തെ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യുവി സുസാകിയെയാണ് വിനേഷ് പരാജയപെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ യുവിയെ തോൽപ്പിച്ച ആദ്യ ഗുസ്തി താരമായി വിനേഷ് ഫോഗട്ട് ഇതോടെ മാറി. മത്സരത്തിൽ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യം പുലർത്താൻ വിനേഷിന് സാധിച്ചിരുന്നു.

ഇതാദ്യമായാണ് വിനേഷ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയിൽ നടന്ന ഒളിമ്പിക്സിൽ 53 കിലോ വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. അന്ന് ക്വാർട്ടറിൽ താരം പരാജയം രുചിച്ചിരുന്നു.
നീതിക്ക് വേണ്ടി തെരുവിൽ കരഞ്ഞു; ഇന്ന് രാജ്യത്തിന് വേണ്ടി അഭിമാന പോരാട്ടം
'വാട് എ സ്റ്റേറ്റ്മെന്റ്', ഒളിമ്പിക്സിലെ അട്ടിമറി വിജയത്തിന് പിന്നാലെ വിനയ് ഫോഗട്ടിന്റെ ചിത്രം പങ്കുവെച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെയാണ്. ഒരു വർഷം മുൻപ് ലോകത്തിന് മുൻപിൽ രാജ്യത്തെ നാണം കെടുത്തിയ താരം എന്നായിരുന്നു ഫോഗട്ടിനെതിരെ ഒരുകൂട്ടം ഉന്നയിച്ച വിമർശനം. വിമർശർക്ക് അതേ നാണയത്തിലുള്ള മറുപടി കൂടിയായിരുന്നു പാരീസിൽ വിനേഷിന്റെ വിജയം.
ലൈംഗികാരോപണങ്ങളിൽ മുൻ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭുഷൺ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് മുൻനിരയിൽ നിന്നതായിരുന്നു വിനേഷ് അടക്കമുള്ള ഗുസ്തി താരങ്ങൾക്ക് പഴി കേൾക്കാൻ കാരണമായത്. വിനേഷിനെ കൂടാതെ ബജ്‍രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും പ്രതിഷേധ സമരത്തിൽ അണിചേർന്നിരുന്നു.
എന്നാൽ രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങളെക്കാൾ കേന്ദ്രസർക്കാരും സംവിധാനങ്ങളും ബ്രിജ്ഭൂഷണിനൊപ്പം നിൽക്കുന്നതായിരുന്നു കാഴ്ച.
ഇതോടെ തങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങൾ അടക്കം തിരിച്ച് നൽകി താരങ്ങൾ തെരുവിലിറങ്ങി. ഖേൽ രത്നയും അർജുന അവാർഡുകൾ തിരിച്ചുനൽകിയായിരുന്നു വിനേഷ് അന്ന് പ്രതിഷേധിച്ചത്. ഗത്യന്തരമില്ലാതെ ബ്രിജ് ഭൂഷണിനെ തത്സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റി നിർത്തി. എന്നാൽ പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിന്റെ അനുയായി തന്നെ ഫെഡറേഷന്റെ തലപ്പത്ത് എത്തി. ഇതോടെ താരങ്ങളുടെ നേതൃത്വത്തിൽ സമരം കൂടുതൽ കടുപ്പിച്ചു. ഒടുവിൽ ഗുസ്തി താരങ്ങളുടെ സമാനതകളില്ലാത്ത ആ പോരാട്ടതിന് മുൻപിൽ കേന്ദ്രസർക്കാരിന് മുട്ട് മടക്കേണ്ടി വന്നു. പുതുതായി തിരഞ്ഞെടുത്ത ഫെഡറേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ടതായി കായികമന്ത്രാലയം അറിയിക്കുകയായിരുന്നു. അതേസമയം അന്ന് തങ്ങളെ കണ്ടില്ലെന്ന് നടിച്ചവർക്ക് മുന്നിലാണ് ഇപ്പോൾ തന്റെ വിജയത്തിലൂടെ വിനേഷ് മറുപടി നൽകിയിരിക്കുന്നതെന്നാണ് കായിക പ്രേമികൾ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications