ഇന്ത്യയും ഓസീസും നേർക്കുനേർ; കാര്യവട്ടം ഇന്ത്യയുടെ ഭാഗ്യ വേദിയോ ? ഓസീസ് ചില്ലറക്കാരല്ല
തിരുവനന്തപുരം: ലോകകപ്പ് ആവേശം വിട്ടുമാറും മുൻപേ തുടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസീസിനെ നേരിടുമ്പോൾ ഇന്ത്യ ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യിൽ ഓസീസിനെ കീഴടക്കിയ ഇന്ത്യയ്ക്ക് ഇന്നും ജയം തുടരാനായാൽ അഞ്ച് മത്സരങ്ങളിലുടെ പരമ്പരയില്‍ വ്യക്തമായ മുൻതൂക്കം നേടാനാവും. തലസ്ഥാന നഗരിയിലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്.

മത്സരത്തിനായി ബാറ്റിംഗ് അനുകൂല പിച്ചാണ് ഒരുക്കിയതെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ എത്തുന്ന ടീമിൽ ഒരുപിടി യുവതാരങ്ങളാണ് ഉള്ളത്. എന്നാൽ മലയാളി താരവും ലോക്കൽ ബോയിയുമായ സഞ്ജു സാംസൺ ടീമിലില്ല. അതിന്റെ നിരാശ ആരാധകർക്ക് കാര്യമായുണ്ട് എന്നത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രകടമായിരുന്നു.
അതേസമയം, ആറാം അന്താരാഷ്‌ട്ര മത്സരത്തിൽ വേദിയാവുന്ന കാര്യവട്ടത്ത് ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും മുൻപ് ഉണ്ടായിരുന്ന അത്രയും ആവേശം ഇക്കുറി ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ തോൽവിയും, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ സൂപ്പർ താരങ്ങളുടെ അഭാവവും ആവേശത്തിൽ തെല്ലൊരു ഇടിവുണ്ടാക്കി എന്നാണ് കരുതുന്നത്.
കാര്യവട്ടത്ത് ഇതുവരെ നടന്നത് അഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണ്. ഇതിൽ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളുമാണ് ഉൾപ്പെടുന്നത്. 2018 നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്‌റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടിയത്.
വിൻഡീസിനെ ഇന്ത്യ ഒൻപത് വിക്കറ്റിന് തകർത്തു തുടക്കം ആഘോഷമാക്കി. കാര്യവട്ടം വേദിയായ രണ്ടാം ഏകദിനം ശ്രീലങ്കയ്ക്ക് എതിരെ ആയിരുന്നു. അതിൽ ഏകദിനത്തിലെ റെക്കോർഡ് മാർജിൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 317 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
കാര്യവട്ടത്ത് ഇതുവരെ മൂന്ന് ടി20 മത്സരങ്ങളാണ് നടന്നത്. അതിൽ രണ്ടെണ്ണമാണ് ഇന്ത്യ ജയിച്ചത്.വിൻഡീസിന് എതിരായ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നു. സൗത്ത് ആഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകൾക്ക് എതിരായ ടി20 മത്സരങ്ങളിൽ ഇന്ത്യ ജയം നേടുകയും. ആകെ ഇവിടെ കളിച്ച അഞ്ച് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നാലിലും ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.
പൊതുവെ കാര്യവട്ടത്തെ പിച്ച് ബാറ്റർമാർക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കാറാണ് പതിവ്. എങ്കിലും ഇതേ പിച്ചിൽ ഏകദിന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെ 390 റൺസ് നേടിയെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ റൺ മഴ തന്നെ ഇവിടെ ഒഴുകുമെന്നും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി ആരാധകർക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കും എന്നുമാണ് പ്രതീക്ഷ.












Click it and Unblock the Notifications