കന്നി സീസണിൽ 9.5 കോടി ധോണിക്ക്, മുന്നിൽ 24.75 കോടി നേടിയ സ്‌റ്റാർക്ക്; ലേലം ഇക്കുറി 30 കോടി തൊടുമോ?
ജിദ്ദ: ഇന്ത്യൻ പ്രീമിയർ 2025 സീസണിലേക്കുള്ള താരലേലം ജിദ്ദയിൽ നടക്കാനിരിക്കുകയാണ്. അടുത്ത വർഷങ്ങളിലേക്ക് ടീമിൽ വേണ്ട താരങ്ങളെ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഫ്രാഞ്ചൈസികൾ. കണക്കുകൾ കൂട്ടിയും കിഴിച്ചും ഒക്കെ നോക്കിയാണ് ഓരോ ടീമും താരങ്ങളെ എത്തിക്കാൻ ഒരുങ്ങുന്നത്. രണ്ട് ദിവസങ്ങളായാണ് ഇത്തവണത്തെ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ച് നടക്കുന്നത്.
ആദ്യ ദിവസം വലിയ മത്സരം തന്നെ താരങ്ങൾക്ക് വേണ്ടി നടക്കുമെന്നാണ് കരുതുന്നത്. ഇന്നത്തെ ഏറ്റവും പ്രധാന ശ്രദ്ധാകേന്ദ്രം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്നെയാണ്. താരത്തെ സ്വന്തമാക്കാൻ ടീമുകൾ മത്സരിച്ച് ലേലം വിളിക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് വില പന്തിന് വേണ്ടി ചിലവഴികുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പണക്കൊഴുപ്പിന് ഒട്ടും കുറവില്ലാത്ത ലീഗാണ് ഐപിഎൽ എന്ന കാര്യം പ്രത്യേകം എടുത്ത് പാറയേണ്ടതില്ലല്ലോ. അത് താരങ്ങളെ വാരി കൂട്ടുന്നതിലായാലും പണം ചിലവഴിക്കുന്നതിലായാലും ടീമുകളുടെ രീതി കണ്ടാൽ തന്നെ നിങ്ങൾക്ക് മനസിലാവും. അങ്ങനെയെങ്കിൽ ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും വിലയേറിയ താരം ആരായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എങ്കിൽ അറിയാം ആരാണ് ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ തരാമെന്ന്.
കഴിഞ്ഞ സീസണിൽ, അതായത് 2024 വർഷത്തെ ലേലത്തിലാണ് ഇതുവരെ ഐപിഎല്ലിൽ ഒരു താരത്തിന് വേണ്ടി ലേലത്തിൽ ഏറ്റവുമധികം പണം മുടക്കിയത്. അത് ഓസ്‌ട്രേലിയൻ പേസറായ മിച്ചൽ സ്‌റ്റാർക്കിന് വേണ്ടിയായിരുന്നു. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് മിച്ചൽ സ്‌റ്റാർക്കിനെ ഇത്രയും വലിയ വില കൊടുത്ത് വാങ്ങിയത്.
സ്‌റ്റാർക്കിനെ ടീമിൽ എത്തിക്കാനായി കെകെആർ മുടക്കിയത് 24.75 കോടി രൂപയാണ്. കേവലം രണ്ട് മാസം മാത്രം നീണ്ടുനിൽക്കുന്ന ലീഗിലെ ഒരു താരത്തിനാണ് ഇത്രയധികം പ്രതിഫലം എന്നോർക്കണം.കഴിഞ്ഞ തവണത്തെ സ്‌റ്റാർക്കിന്റെ വില ഇപ്പോഴും ഐപിഎല്ലിലെ റെക്കോർഡ് തന്നെയാണ്. അതിനി റിഷഭ് പന്ത് മറികടക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
ഇനി ആദ്യ സീസണുകൾ എടുത്ത് നോക്കിയാൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമായ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു കന്നി സീസണായിലെ വിലയേറിയ താരം. ഏകദേശം 17 വർഷങ്ങൾക്ക് മുൻപ് താരത്തിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് മുടക്കിയത് 9.5 കോടി രൂപയാണ്. പിന്നീടുള്ള വർഷങ്ങളിൽ ഈ പ്രതിഫല തുക ഉയരുകയും കൂടുതൽ പണം ചിലവഴിക്കാൻ ടീമുകൾ തയ്യാറാവുകയും ചെയ്യുന്ന കാഴ്‌ചയാണ് കണ്ടത്. ഇക്കുറി മുപ്പത് കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തുമോ എന്നാണ് അറിയേണ്ടത്.












Click it and Unblock the Notifications