ഇനി സഞ്ജുവിന്റെ വിളയാട്ടം..; ടി20 ടീമിലേക്കുള്ള മടങ്ങിവരവ് ലോകകപ്പ് വാതിലുകൾ തുറക്കുമോ..?
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഒരു മലയാളി ക്രിക്കറ്റ് താരമെന്ന നിലയിൽ സഞ്ജു ഇന്ന് ഇന്ത്യൻ ടീം വരെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ എല്ലാ ആരാധകർക്കും സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സഞ്ജു വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.
ഇത്തവണ ഏകദിനമല്ല സഞ്ജു കളിക്കാൻ പോവുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ഇടവേളയ്ക്ക് ശേഷം സഞ്ജു ടി20 ടീമിലേക്ക് എത്തി എന്നതാണ് ഇന്നത്തെ ഏറ്റവും പുതിയ വാർത്ത. അഫ്‌ഗാനിസ്ഥാനെതിരായ ടി20 ടീം ഇന്നാണ് പ്രഖ്യാപിച്ചത്. അതിലാണ് സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി ഇടം നേടിയത്.

ഈ തീരുമാനത്തിന് വലിയ പ്രസക്തി ഉണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. അതായത് ടി20 ലോകകപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്. നിലവിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യയ്ക്ക് ആവശ്യമുണ്ട് താനും. ഋഷഭ് പന്തിന്റെ മടങ്ങിവരവ് വൈകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സഞ്ജുവിന് വെല്ലുവിളി ഇഷാൻ കിഷൻ മാത്രമാണ്. ടി20യിൽ കെഎൽ രാഹുലിനെ പരിഗണിക്കാൻ സാധ്യത കുറവാണു.
അങ്ങനെയെങ്കിൽ അഫ്‌ഗാന് എതിരായ പരമ്പരയിൽ സഞ്ജുവിന്റെ പ്രകടനം നിർണായകമാകും. ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അന്തിമ വിധി എന്ന രീതിയിൽ ഐപിഎല്ലിലെ പ്രകടനം കൂടി കണക്കിലെടുത്താവും തീരുമാനം. എങ്കിലും അതിന് മുന്നോടിയായി നടക്കുന്ന പരമ്പരകളിൽ താരങ്ങളുടെ പ്രകടനം അവർ നിരീക്ഷിക്കുമെന്ന് ഉറപ്പാണ്.
അതേസമയം, കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയിൽ ഉൾപ്പെടെ സഞ്ജു സാംസൺ തന്റെ മികവ് തെളിയിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ താരം ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ നടന്ന പരമ്പരയ്ക്കുള്ള ടെസ്‌റ്റ് ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. പരമ്പര 1-1 സമനിലയിലാണ് അവസാനിച്ചത്. നിലവിൽ രഞ്ജി ട്രോഫിയിൽ കേരള ടീമിനെ നയിക്കുകയാണ് ഈ യുവതാരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സിക്‌സർ അടിച്ച് ബാറ്റിംഗ് ആരംഭിച്ച സഞ്ജുവിന്റെ ബാറ്റിംഗ് ശ്രദ്ധ നേടിയിരുന്നു.
മാർച്ചിൽ ആരംഭിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനും സഞ്ജുവാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന്റെ മികച്ച പ്രകടനത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി വലിയ പങ്കുവഹിച്ചിരുന്നു. ഇത്തവണയും മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് ആരാധകരും താരവും.












Click it and Unblock the Notifications