സൂപ്പർ എട്ടിൽ ജയ്‌സ്വാൾ ഇറങ്ങും; പിന്നാലെ രണ്ട് താരങ്ങൾ പുറത്തേക്ക് പോവും, അതിലൊന്ന് കോഹ്ലിയോ?
മുംബൈ: ടി20 ലോകകപ്പിൽ കരുത്തരായ ടീമുകൾക്കെതിരെ ഇതുവരെ കളത്തിൽ ഇറങ്ങാൻ ഇന്ത്യൻ ടീമിന് അവസരം കൈവന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ ഒഴികെയുള്ള ടീമുകൾ എല്ലാം താരതമ്യേന കുഞ്ഞന്മാർ ആയിരുന്നു. എന്നിട്ടും ആദ്യം ബാറ്റ് ചെയ്‌തപ്പോൾ ഇന്ത്യൻ ടീം പാക് ബൗളിങ് നിരയുടെ മൂർച്ഛയ്ക്ക് മുന്നിൽ ഒന്ന് ഭയന്നു. ഇതോടെ ടീമിനെതിരെ പല ചോദ്യങ്ങളും ഉയർന്നിരുന്നു.
കൃത്യമായ ഒരു വിന്നിംഗ് കോമ്പിനേഷൻ കണ്ടെത്താൻ ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന പോരായ്‌മ. എന്നാൽ ഇതുവരെ കണ്ടതായിരിക്കില്ല സൂപ്പർ എട്ട് പോരാട്ടങ്ങൾ എന്ന കാര്യം ഉറപ്പാണ്. അവിടെ ശക്തരായ എതിരാളികൾ കാത്തുനിൽക്കുമ്പോൾ പല പൊസിഷനുകളിലും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയുണ്ട്.

ഇപ്പോഴിതാ സൂപ്പർ എട്ടിലേക്ക് കടക്കുമ്പോൾ ടീം പൂർണമായി അഴിച്ചുപണിഞ്ഞേക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശരശരിയിൽ താഴെ മാത്രം പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ നിന്ന് ഇക്കുറി ഉണ്ടായതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതോടെ ബാറ്റർമാരും ഓൾറൗണ്ടർമാരും ഒക്കെ മാറി നിൽക്കേണ്ട അവസ്ഥയാണ്.
ഓപ്പണിംഗിൽ ഇതുവരെ ഇന്ത്യക്ക് കാര്യമായ ചലനം സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടില്ല. പവർ പ്ലേ പ്രധാന ഘടകമായ ടി20 ക്രിക്കറ്റിൽ അത് മുതലാക്കാൻ കെൽപുള്ള ഓപ്പണർമാരാണ് ഒരു ടീമിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ നായകൻ രോഹിത് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യുന്ന വിരാട് കോഹ്ലി ഇറങ്ങിയ മൂന്ന് കളികളിലും സമ്പൂർണ പരാജയമായിരുന്നു.
ഇതോടെയാണ് പകരക്കാരൻ എന്ന ആവശ്യം ശക്തമാവുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ ടീമിന്റെ വെടിക്കെട്ട് വീരനായ വളർന്നുവരുന്ന പ്രതിഭ യശസ്വി ജയ്‌സ്വാൾ ടീമിലേക്ക് മടങ്ങി വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കോഹ്‌ലിയുടെ സ്വതസിദ്ധമായ ശൈലി ഓപ്പണിംഗിന് അനുയോജ്യമല്ലെന്നതും സ്ട്രോക്ക് പ്ലേ നടത്താൻ കെൽപുള്ള താരമാണ് ജയ്‌സ്വാൾ എന്നതും കാര്യങ്ങൾ താരത്തിന് അനുകൂലമാക്കുന്നുണ്ട്,
കൂടാതെ ഓപണിംഗിൽ എതിർ ടീമിന് എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാക്കണമെങ്കിൽ ഇടത്-വലത് കോമ്പിനേഷൻ കൊണ്ട് വരണം എന്ന ഘടകം കൂടി ഇവിടെ ജയ്‌സ്വാളിന് ഗുണമാവും. എന്നാൽ കോഹ്ലിയെ പോലെയൊരു മുതിർന്ന താരത്തെ രണ്ട് ഇന്നിങ്‌സ് പരാജയം കൊണ്ട് എഴുതി തള്ളാനോ, പുറത്തിരുത്താനോ മാനേജ്‌മെന്റ് ഒരുക്കമല്ല.
നിലവിലെ സ്ഥിതി വെച്ച് വിരാട് കോഹ്ലി തന്റെ സ്വന്തം തട്ടകമായ മൂന്നാം നമ്പറിലേക്ക് തന്നെ മാറാനാണ് സാധ്യത. ഒപ്പം മറ്റൊരു നിർണായക മാറ്റം കൂടി ടീമിൽ ഉണ്ടാവാനിടയുണ്ട്. സ്‌റ്റാർ സ്‌പിന്നർ കുൽദീപ് യാദവ് വീണ്ടും എത്തുന്നു എന്നതാണ് അത്. ഇതോടെ രണ്ട് താരങ്ങൾ പുറത്തേക്ക് പോവേണ്ടി വരും, അതിലൊന്ന് കോഹ്ലി ആണെന്ന് പ്രചരണം ശക്തമാണെങ്കിലും അങ്ങനെ അല്ലെന്നതാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ഈ ലോകകപ്പിൽ കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കി എടുക്കാൻ സാധിക്കാത്ത താരങ്ങളായ ഓൾറൗണ്ടർമാരായ ശിവം ദുബെയും രവീന്ദ്ര ജഡേജയുമാവും പുറത്തേക്ക് പോവുകയെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. വിക്കറ്റ് ടേക്കർ സ്‌പിന്നർ റോളിൽ കുൽദീപ് എത്തുമ്പോൾ സ്‌പിൻ ഓൾറൗണ്ടറായി അക്‌സർ പട്ടേലും ടീമിൽ ഉണ്ടാവും. ദുബെയ്ക്ക് പകരമാവും ജയ്‌സ്വാൾ എത്തുക.












Click it and Unblock the Notifications