ഓസീസിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് കിട്ടുന്നത് കപ്പ് മാത്രമല്ല; ഈ നേട്ടവും സ്വന്തമാവും
ഏകദിന ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. അവസാന ചിരി ഇന്ത്യയുടേതാണോ, ഓസീസിന്റേതാവുമോ എന്നറിയാൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. അഹമ്മദാബാദിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പുതിയ ക്രിക്കറ്റ് ലോകത്തിന്റെ വാതിൽ കൂടി തുറന്നിടുന്ന പോരാട്ടമാകുമിത്.
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ലോകകപ്പുകളിൽ ഓസ്‌ട്രേലിയ വച്ചുപുലർത്തിയ അധീശത്വത്തിന്റെ തലയറുക്കാൻ ഇന്ത്യൻ ചുണക്കുട്ടികൾക്ക് കഴിഞ്ഞാൽ ക്രിക്കറ്റിലെ പുതുയുഗത്തിന് ആരംഭമാവുമെന്ന് ഉറപ്പാണ്. കാരണം, ഏകദിനത്തിലെയും, ടെസ്‌റ്റ് ക്രിക്കറ്റിലെയും ഓസ്‌ട്രേലിയയുടെ ആധിപത്യത്തിന് കഴിഞ്ഞ പതിറ്റാണ്ടിൽ വലിയ തിരിച്ചടി നേരിട്ട് തുടങ്ങിയിരുന്നു. അതിന് ചുക്കാൻ പിടിച്ചതാവട്ടെ ഇന്ത്യയും.

ഏഴ് തവണ ഫൈനലിലെത്തുക, അതിൽ അഞ്ച് തവണയും കിരീടം നേടുക. ഇത് ലോകത്തിലെ എത്ര ടീമുകൾക്ക് സാധിക്കാൻ കഴിഞ്ഞ നേട്ടമാണ് എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടിയില്ല. തൊണ്ണൂറുകളിൽ കുട്ടിക്കാലം ആസ്വദിച്ചവർക്ക് അറിയാം, ലോക ക്രിക്കറ്റിൽ ഓസീസ് എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നൊക്കെ.
ആ സ്വപ്‌ന തുല്യമായ അതികായരുടെ നിര പക്ഷേ ഓസ്‌ട്രേലിയക്ക് എന്നോ നഷ്‌ടമായി കഴിഞ്ഞിരിക്കുന്നു. ഇന്നവർ അതിന്റെ നിഴൽ മാത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം പൂർണമായും അവരെ കൈയൊഴിഞ്ഞപ്പോൾ ആ സിംഹാസനത്തിന് അവകാശമുന്നയിച്ച ഏറ്റവും ശക്തരിൽ ശക്തരായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം.
രവി ശാസ്ത്രിക്ക് കീഴിൽ വിരാട് കോഹ്‌ലി ക്യാപ്റ്റൻസി വഹിച്ചിരുന്ന കാലത്താണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ശരിക്കുമുള്ള പരിണാമം സംഭവിച്ചത് എന്ന് വേണം കരുതാൻ. സേന രാജ്യങ്ങളിൽ (സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്) കോഹ്‌ലി തന്റെ ആക്രമണാത്മക സമീപനം കൊണ്ട് വിജയങ്ങൾ കൊയ്‌തതോടെ ഇന്ത്യൻ ക്രിക്കറ്റ് കാര്യമായി വളർന്നു.
2011 ലോകകപ്പ് വിജയവും, പിന്നീട് സ്വന്തമാക്കിയ ചാമ്പ്യൻസ് ട്രോഫിയുമെല്ലാം ഇതിന് ആദ്യകാലത്ത് വഴിമരുന്നിട്ട നേട്ടങ്ങളാണ്. അതിന്റെയൊക്കെ ചുവട് പിടിച്ചാണ് ഇന്ത്യ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇന്ത്യയ്ക്ക് ഐസിസി കിരീടങ്ങളിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏക പോരായ്‌മ.
ഇത്തവണത്തെ ലോക കിരീടം സ്വന്തമാക്കിയത് ആ പേരുദോഷവും മാറി കിട്ടും, തകർക്കുന്നത് ഓസീസിനെയാണെങ്കിൽ അതിലുമുണ്ടൊരു കാവ്യനീതി. 2003 ലോകകപ്പ് കിരീട പോരാട്ടത്തിൽ ഇന്ത്യയെ നിർദാക്ഷിണ്യം തകർത്ത ഓസ്‌ട്രേലിയയോടുള്ള പ്രതികരവുമാകും അത്.
ഇത്രയൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇക്കുറി ലോക കിരീടം സ്വന്തമാക്കിയാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ട്രോഫിയോ, ചാമ്പ്യൻസ് പദവിയോ മാത്രമല്ലെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ പറയുന്നത്. ഒരൊറ്റ വിജയം കൊണ്ട് ഇന്ത്യയ്ക്ക് ക്രിക്കറ്റിൽ എതിരാളികളില്ലാതായി മാറും, എന്ന് മാത്രമല്ല ഒരുകാലത്ത് ഓസ്‌ട്രേലിയൻ ടീമിന് ഉണ്ടായിരുന്നത് പോലെയൊരു പേരും അവർക്ക് ലഭിക്കും.
അതിന് തക്ക കഴിവുള്ള താരങ്ങൾ തന്നെയാണ് ഇക്കുറി ഇറങ്ങുന്നതെന്ന് ഓർക്കണം. കോഹ്ലിയും, രോഹിതും ഇതിഹാസങ്ങൾ ആയി മാറുക ലോക കിരീട വിജയത്തിന്റെ മധുരം നുണഞ്ഞു കൊണ്ടായിരിക്കും. അത് കൊണ്ട് തന്നെ ഇന്ന് ഓസ്‌ട്രേലിയയെ കീഴടക്കിയത് ഇന്ത്യയ്ക്ക് ലഭിക്കാൻ പോവുന്നത് കേവലം ലോക കിരീടം മാത്രമല്ല, സമകാലിക ക്രിക്കറ്റിലെ ഏറ്റവും ശക്തർ എന്ന വിശേഷണം കൂടിയാണ്...












Click it and Unblock the Notifications