Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഷി സര്‍ വിളിച്ചു കൊത്ത രവിയായി; ദുല്‍ഖറിന്റേത് മികച്ച പ്രൊഡക്ഷന്‍ കമ്പനി: ഷമ്മി തിലകന്‍

ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത തിയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. മലയാള സിനിമ ഇന്നേ വരെ കാണാത്ത ആക്ഷന്‍ രംഗങ്ങളും, പഞ്ച് ഡയലോഗുകളുമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ദുല്‍ഖറിന്റെ കൊത്ത രാജുവിനൊപ്പം തന്നെ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട് ഷമ്മി തിലകന്‍റെ കൊത്ത രവി.

ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിതാവായിട്ടാണ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത്. ചിത്രം കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കുമ്പോള്‍ ഷമ്മി സന്തോഷത്തിലാണ്. ഈ അവസരത്തില്‍ കിംഗ് ഓഫ്‌ കൊത്തയുടെ വിശേഷങ്ങള്‍ വണ്‍ ഇന്ത്യ മലയാളവുമായി പങ്കുവെക്കുകയാണ് ഷമ്മി തിലകന്‍.

shammi-thilakan

കിംഗ് ഓഫ് കൊത്തയിലെ കൊത്ത രവിയെ കുറിച്ച്

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നന്നായിട്ടുണ്ടെന്ന് അറിയുന്നു. ചിത്രം ഞാന്‍ കണ്ടിട്ടില്ല.

ജോഷിക്കൊപ്പം, ഇപ്പോള്‍ മകന്‍ അഭിലാഷിനൊപ്പം

ജോഷി സാറിനൊപ്പമായാലും, അഭിലാഷിനൊപ്പമായാലും സംവിധായകന് ഒരു കാഴ്ച്ചപ്പാടുണ്ട്. ആ കഥാപാത്രത്തില്‍ നിന്ന് കാര്യങ്ങള്‍ ചെയ്ത് കൊടുക്കുകയാണ് നമ്മുടെ ജോലി. അത് ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അഭിലാഷിനെയും, ജോഷി സാറിനെയും ഒരേ ബഹുമാനത്തോടെയാണ് കാണുന്നത്. അതില്‍ വ്യത്യാസമില്ല.

അഭിക്ക് വലിയ ഡെഡിക്കേഷന്‍ ഉണ്ട്. വെടിക്കെട്ടുകാരന്റെ മകനെ ഉടുക്ക് കൊട്ടി പേടിപ്പിക്കേണ്ട എന്ന് പറയും പോലെയാണ്. ഇത്രയും വര്‍ഷങ്ങളായി കണ്ടുവരുന്നതല്ലേ? അതിന്റെ ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ട്. എന്റെ സീനുകള്‍ കണ്ടിരുന്നു. അത് കൈയ്യടക്കത്തോടെ തന്നെ അഭി ചെയ്തുവെന്നാണ് മനസ്സിലായത്.

താരതമ്യങ്ങള്‍ ആവശ്യമില്ല

ആരെയും പരസ്പരം താരതമ്യം ചെയ്യരുത്. ജോഷി സാറുമായി മകനെയോ, മമ്മൂക്കയുമായി ദുല്‍ഖറിനെയോ, തിലകനുമായി എന്നെയോ താരതമ്യം ചെയ്യരുത്. അവരൊക്കെ വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സുള്ളവരാണ്. ഇവര്‍ക്കെല്ലാം അതിലേക്ക് എത്താന്‍ ഇനിയും വര്‍ഷങ്ങളുണ്ട്.

ആ രീതിയില്‍ അതിനെ കണ്ടാല്‍ മതി. ജോഷി സാറിനൊപ്പം ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം മനസ്സില്‍ കാണുന്നത് എനിക്ക് നല്‍കാന്‍ സാധിക്കും. അതെനിക്ക് ആത്മവിശ്വാസത്തോടെ പറയാനാവും.

shammi-thilakan-king-of-kotha

കൊത്തയിലേക്ക് വിളിവന്നപ്പോള്‍

ഷൂട്ട് തുടങ്ങും മുമ്പ് തന്നെ അഞ്ച് ഭാഷകളില്‍ ഇറക്കണമെന്ന് തീരുമാനിച്ചതാണ്. നല്ല ഒബ്‌സര്‍വേഷന്‍ ഉള്ളയാളാണ് അഭിലാഷ്. കിംഗ് ഓഫ് കൊത്തയിലെ കൊത്ത രവിയാവാന്‍ എന്നെ വിളിച്ച് പറയുന്നത് ജോഷി സാറാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഏല്‍പ്പിച്ചിരിക്കുന്നത് അതുപോലെ മികച്ച അഭിനേതാക്കളെയാണ്. അഭിലാഷിന് എന്തൊക്കെയാണ് വേണ്ടതെന്ന് കൃത്യമായി അറിയാം.

എന്നോട് ആവശ്യമുള്ളത് പറയും. അത് നല്‍കും. എന്റെ സീന്‍സ് എല്ലാം കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. ജോഷി സാറിനോടുള്ള കമ്മിറ്റ്‌മെന്റ് എല്ലാവര്‍ക്കുമുണ്ട്. തുടക്കത്തില്‍ ഇത്ര മികച്ച പിന്തുണ ലഭിച്ചത് ഭാഗ്യമാണ്. അതിന്റെ ഗുണം സിനിമയിലുണ്ടെന്നാണ് കരുതുന്നത്.

ദുല്‍ഖറിന്റെ നിര്‍മാണം

ദുല്‍ഖര്‍ നല്ലൊരു നിര്‍മാതാവാണ്. വേഫേറര്‍ മലയാളത്തിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസാണ്. സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല, എല്ലാ കാര്യത്തിലും അവര്‍ നല്ല രീതിയിലാണ് ചെയ്യുന്നത്. ലൊക്കേഷനില്‍ വലിപ്പ ചെറുപ്പമില്ലാതെ കാര്യങ്ങള്‍ ചെയ്ത് തരുന്നുണ്ട് വേഫേറര്‍.

ചിത്രം അതുകൊണ്ട് തന്നെ മികച്ചതായി വന്നിട്ടുണ്ടെന്ന് കരുതുന്നു. ചിത്രത്തെ കുറിച്ച് എല്ലാവരും നല്ലത് പറയുന്നതാണ് കേട്ടിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

ഡബ്ബിംഗിനോടുള്ള താല്‍പര്യം

ഡബ്ബിംഗിനോട് പ്രത്യേക താല്‍പര്യമൊന്നുമില്ല. പ്രത്യേകിച്ച് മറ്റ് നടന്മാര്‍ക്ക് ഇപ്പോള്‍ ശബ്ദം കൊടുക്കുന്നതില്‍ താല്‍പര്യമില്ല. കാരണം ഞാനും ഒരു നടനാണ്. എന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കാനാണ് താല്‍പര്യം. എന്റെ ശബ്ദമാണ് എന്റെ പ്രത്യേകത.

അത് എന്നെ ബൂസ്റ്റ് ചെയ്യാന്‍ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ സ്വാര്‍ത്ഥത ഉണ്ട്. അതുകൊണ്ട് ചിലയിടത്ത് ഡബ്ബിംഗിന് വിളിച്ചപ്പോള്‍ പോയിട്ടില്ല. ചിലത് സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളതാണ് കൂടുതലും.

ഒടിയന് ശേഷമുള്ള തീരുമാനം

ഇനിയൊരു സിനിമയില്‍ മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യില്ലെന്ന് തീരുമാനിച്ചതാണ്. ഒടിയന് ശേഷമാണ് ആ തീരുമാനമെടുത്തത്. അക്കാര്യത്തില്‍ താല്‍പര്യമില്ല എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതാണ്.

അത് ചെയ്തത് കൊണ്ട് അവാര്‍ഡ് ലഭിച്ചിരുന്നു. പക്ഷേ ചില തിക്താനുഭവങ്ങള്‍ ഉണ്ടായത് കൊണ്ട് ഇനി ഡബ്ബിംഗ് മറ്റൊരാള്‍ ചെയ്ത കഥാപാത്രത്തിന് വേണ്ടി നല്‍കുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.

വരാനിരിക്കുന്ന ചിത്രങ്ങള്‍

വിലായത്ത് ബുദ്ധയാണ് വരാനിരിക്കുന്ന ചിത്രം. പൃഥ്വിരാജിന് കാലിന് പരിക്കേറ്റതിനാല്‍ അതൊന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. ആ ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും കഴിഞ്ഞതാണ്. ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം ചെയ്തിട്ടുണ്ട്.

അതിന്റെ ഡബ്ബിംഗ് മാത്രമാണ് ബാക്കിയുള്ളത്. ജയന്‍ ചേര്‍ത്തലയുടെ ചിത്രത്തിലും, ഷാനവാസ് ബാവക്കുട്ടിയുടെ പടത്തിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ടൊവിനോയുടെ തന്നെ ഐഡന്റിറ്റിയിലും ഒരു വേഷം ചെയ്യുന്നുണ്ട്.

ഇത്തവണത്തെ ഓണം

ഓണത്തിന് ഷൂട്ടുണ്ട്. നാട്ടിലായത് കൊണ്ട് കുഴപ്പമില്ല. ഓണം ഒരു വര്‍ഷത്തിലെ എല്ലാ ദിവസവും മലയാളിക്ക് ആഘോഷിക്കാനാവട്ടെ. ചിങ്ങമാസത്തിലെ ഓണം മാത്രമായി ആഘോഷിക്കേണ്ട കാര്യമുണ്ടോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+