കെ സുരേന്ദ്രൻ്റെ മകനെ കൊടകരകേസിൽ വലിച്ചിഴച്ചു: മനസ്സ് തുറന്ന് പി പി മുകുന്ദൻ
കൊടകര കവർച്ചക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ.കേസിലെ മുഖ്യപ്രതി ധർമ്മരാജൻ അന്വേഷണസംഘത്തിന് നൽകുന്ന മൊഴിയിൽ പരസ്പര വൈരുദ്ധ്യമുണ്ട്.സംഭവത്തിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടക്കട്ടെയെന്നും പി പി മുകുന്ദൻ പറഞ്ഞു. കെ സുരേന്ദ്രൻ്റെ മകനെ കേസിൽ വലിച്ചിഴച്ചതാണ്.ഹരികൃഷ്ണനുമായി ധർമരാജന് ബന്ധമുണ്ടോയെന്ന കാര്യത്തിലും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. എം ടി രമേശ് ബിജെപി സംസ്ഥാന പ്രസിഡൻ്റാകുമെന്നുള്ളത് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ പി പി മുകുന്ദനുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
കൊടകര ബിജെപിക്ക് തിരിച്ചടിയോ?
കൊടകര കവർച്ചാ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അന്വേഷണം നടത്തുകയാണ്.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസിൽ അന്വേഷണം നടത്താൻ തയ്യാറാണ്. കൃഷ്ണദാസ് പക്ഷം സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കൃഷ്ണദാസും ശോഭാ സുരേന്ദ്രനും ഇതിലൊരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്.പാർട്ടി ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ട്.ബന്ധപ്പെട്ടവർ അന്വേഷിച്ച് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.കൊടകര കേസിൽ ധർമ്മരാജൻ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി ഇപ്പോൾ മാറ്റി പറയുകയാണല്ലോ? ഇതിൽ രഹസ്യമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. സമഗ്രമായ അന്വേഷണം തന്നെയാണ് ആവശ്യപ്പെടുന്നത്.
പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന ആരോപണം?
പത്രിക പിൻവലിക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന വ്യക്തിക്ക് പണം നൽകിയെന്ന ആരോപണം മാധ്യമങ്ങൾ നിരന്തരം വാർത്തയാക്കുന്നുണ്ട്.സംഭവത്തിലെ നിജസ്ഥിതി മനസ്സിലാക്കണം. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടക്കട്ടെ.
ശബ്ദ സന്ദേശം പുറത്തായത് കല്ലുകടിയാകുമോ?
സംഭവത്തിൻ്റെ ശരിയും തെറ്റും പറയാൻ താൻ ആളല്ല.സി കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്ന് പറയപ്പെടുന്നതിൽ തെളിവൊന്നും നിലവിൽ കണ്ടുപിടിച്ചിട്ടില്ല. ശബ്ദ സംഭാഷണം ആർക്കും എങ്ങനെയും ഉണ്ടാക്കാം. ഇന്നത്തെ സാങ്കേതിക യുഗത്തിൽ അതൊക്കെ ആർക്കും വഴങ്ങുന്ന കാര്യമാണല്ലോ.പ്രസീതയും ദേവനുമൊക്കെ അടുത്തകാലത്ത് പാർട്ടിയിൽ വന്നവരാണ്. അവർ പാർട്ടിയെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതേയുള്ളൂ.സംസ്ഥാന സർക്കാർ അന്വേഷണം നടത്തി വാദിയെയും പ്രതിയെയും കണ്ടെത്തട്ടെ.കൃഷ്ണദാസിനോട് കൂടുതൽ ചോദിച്ചാൽ ശബ്ദ സന്ദേശത്തിലെ വിവരങ്ങൾ അദ്ദേഹത്തിന് അറിയാമെങ്കിൽ അദ്ദേഹം പറയട്ടെ. ഇത് സംബന്ധിച്ച് കൂടുതൽ പറയാനില്ല.
കെ സുരേന്ദ്രൻ്റെ മകനും പ്രതിക്കൂട്ടിലോ?
വിഷയത്തിൽ സുരേന്ദ്രൻ്റെ മകനെ വലിച്ചിഴച്ചതാണ് എന്നാണ് മനസ്സിലാക്കുന്നത്. മകനുമായി പ്രതികൾക്ക് സംസാരിക്കണമെങ്കിൽ അത്തരത്തിൽ അടുത്ത ബന്ധം വേണം. ഇതൊക്കെ ചോദ്യംചെയ്യലിലും തുടർന്ന് അന്വേഷണത്തിലും മനസ്സിലാകുമല്ലോ. കേരള പൊലീസ് മിടുക്കന്മാരാണല്ലോ. എല്ലാം വശവും പരിശോധിച്ച് തന്നെ അന്വേഷണം പുരോഗമിക്കട്ടെ. കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ തന്നെ പറയുന്നുണ്ട്. ഇതിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടിക്ക് അവരെ സംരക്ഷിക്കേണ്ട കാര്യമില്ലല്ലോ?
എംടി രമേശ് സംസ്ഥാന പ്രസിഡൻ്റാകുമോ?
മാധ്യമങ്ങൾ ഓരോരോ പുതിയ വാർത്തകൾ മെനയുന്നു. ഇന്ന് ഒരു ചാനലിൽ കണ്ടതാണ് എം ടി രമേശ് പ്രസിഡൻ്റാകുമെന്നുള്ളത്. പാർട്ടി സംസ്ഥാന,കേന്ദ്ര നേതൃത്വങ്ങൾ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. കോർ കമ്മറ്റിയിൽ എന്ത് നടക്കുന്നു എന്നുള്ളത് അതിൻ്റെ ഉള്ളറകൾ പരിശോധിച്ചു കൊണ്ട് അങ്ങനെ വെളിപ്പെടുത്തുന്നത് ശരിയല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് മാധ്യമങ്ങൾ ഓരോ കാര്യങ്ങൾ പറയുന്നത്. തീരുമാനങ്ങൾ വരുമ്പോൾ ഔദ്യോഗികമായി അറിയിക്കേണ്ടവർ തന്നെ അറിയിക്കട്ടെ - പി പി മുകുന്ദൻ വൺ ഇന്ത്യയോട് പറഞ്ഞു.
സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം
Recommended Video