ഇന്ത്യൻ വിദ്യാർത്ഥികളുടെ യുടേണിൽ വിറച്ച് കാനഡയും; എട്ടിന്റെ പണികിട്ടും,എന്തുകൊണ്ട്?
ടൊറന്റോ: ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിയില്‍ ഇന്ത്യന്‍ വിദ്യാർത്ഥികളെപ്പോലെ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് കനേഡയിന്‍ സർവ്വകലാശാലകളും. പ്രതിസന്ധി രൂക്ഷമായതോടെ ഒരു വിഭാഗം വിദ്യാർത്ഥികള്‍ കാനഡയ്ക്ക് പകരം മറ്റ് രാജ്യങ്ങള്‍ ലക്ഷ്യം വെക്കാന്‍ തുടങ്ങിയതാണ് കനേഡിയന്‍ സർവ്വകലാശാലകളുടെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യന്‍ വിദ്യാർത്ഥികളുടെ വരവ് കുറവഞ്ഞാല്‍ സാമ്പത്തിക രംഗത്ത് അടക്കം കനേഡിയന്‍ സർവ്വകലാശാലകള്‍ക്ക് അത് വലിയ തിരിച്ചടിയാവും.
കാനഡയുടെ അതിവേഗം വളരുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ബിസിനസ്സിലെ ആഗോള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഉറവിടമാണ് ഇന്ത്യ. ഏകദേശം 40% സ്റ്റഡി പെർമിറ്റുകളാണ് ഓരോ വർഷവും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് കാനഡ നല്‍കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ ഓരോ വർഷവും കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 14.6 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നു. അതായത് 12000 കോടിയിലേറെ ഇന്ത്യന്‍ രൂപ.

ഇന്ത്യയിലെ കൺസൾട്ടന്റുമാരില്‍ നിന്നുള്ള കണക്കുകൾ പ്രകാരം, 100,00-ത്തിലധികം വിദ്യാർത്ഥികൾ ഇതിനോടകം തന്നെ ഐഎല്‍ടിഎസ് ഉള്‍പ്പെടേയുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും അടുത്ത വർഷം കാനഡയിൽ പഠിക്കാനുള്ള സാമ്പത്തിക സഹായം ക്രമീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. കാനഡയിലെ മുൻനിര സർവകലാശാലകൾ പ്രതിവർഷം 24 ലക്ഷം വരെ ചിലവുള്ള കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം തന്നെ കൂടുതല്‍ വിദ്യാർത്ഥികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാംനിരയിലും മൂന്നാം നിരയിലും ഉള്‍പ്പെടുന്ന കോളേജുകൾ വിദ്യാർത്ഥികള്‍ക്ക് ഫീസ് കുറഞ്ഞ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നത്. വിദ്യാർത്ഥികള്‍ ആശങ്കപ്പെടേണ്ടതായിട്ടില്ലെന്നും എല്ലാ സൌകര്യങ്ങളും തങ്ങള്‍ പതിവ് പോലെ ഒരുക്കുമെന്നും സർവ്വകലാശാലകള്‍ വ്യക്തമാക്കുന്നു.
നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ്സ് ഫോർ ഓവർസീസ് സ്റ്റഡീസ് പ്രസിഡന്റ് അശോക് കുമാർ ഭാട്ടിയ പറഞ്ഞതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പല വിദ്യാർത്ഥികളും അവരുടെ കോഴ്സ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും നിലവിലെ വിദ്യാർത്ഥികൾ ഓൺലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഒന്റാറിയോയിലെ കോനെസ്റ്റോഗ കോളേജിന്റെ പ്രസിഡന്റ് ജോൺ ടിബിറ്റ്സ് അഭിപ്രായപ്പെടുന്നത്.
"ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക ഈ അനിശ്ചിതത്വമാണ്. വിസയുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ എന്ത് നടപടി സ്വീകരിക്കും, അതിനോട് ആളുകൾ എങ്ങനെ പ്രതികരിക്കും, വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഞങ്ങൾ വർഷത്തിൽ 50 മില്യൺ ഡോളർ കോളേജിനായി ചെലവഴിക്കുന്നു." ജോൺ ടിബിറ്റ്സ് പറയുന്നു.
കാനഡയിലേക്ക് പോകുന്നവരെ മാത്രമല്ല, നിലവില്‍ അവിടെയുള്ള ഇന്ത്യന്‍ വിദ്യാർത്ഥികളേയും നിലവിലെ പ്രതിസന്ധി ആശങ്കപ്പെടുത്തുന്നുണ്ട്. ഈ വർഷമാദ്യം, തങ്ങളുടെ ഓഫർ ലെറ്ററുകള്‍ വ്യാജമാണെന്നാരോപിച്ച് പഞ്ചാബിൽ നിന്നുള്ള 700 ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു. ഭവന പ്രതിസന്ധി, തൊഴില്‍ അവസരങ്ങള്‍ എന്നിവയും ആശങ്ക വർധിപ്പിക്കുന്നു.
ടൊറന്റോ യൂണിവേഴ്സിറ്റിയും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കയിട്ടുണ്ട്. ഫലത്തില്‍ കാനഡയിലേക്ക് പോകാന്‍ കഴിയില്ലേയെന്ന് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ ആശങ്കപ്പെടുന്നത് പോലെ തന്നെയുള്ള ആശങ്ക കനേഡിയന്‍ സർവ്വകലാശാലകള്‍ക്കുമുണ്ട്. സർക്കാരും വിദ്യാഭ്യാസ മേഖലയിലെ വരുമാനം വലിയ തോതില്‍ ലക്ഷ്യമിടുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ത്യ കാനഡക്കാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടും അതുപോലുള്ള കടുത്ത തീരുമാനത്തിലേക്ക് കാനഡ കടക്കാത്തതും.












Click it and Unblock the Notifications