'ജീവിത ചെലവ് കുത്തനെ ഉയരുന്നു,ശമ്പളം പഴയപടി';കാനഡയിൽ സംഭവിക്കുന്നത്,ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു
ഒറ്റാവോ: വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റുകളിൽ 2 വർഷത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകുകയാണ് കാനഡ. 364,000ഓളം സ്റ്റഡി പെർമിറ്റുകളായി പരിധി നിശ്ചയിക്കുമെന്നാണ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
പാർപ്പിട പ്രതിസന്ധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താനുള്ള സർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനം. മാത്രമല്ല മേഖസയിലെ തെറ്റായ നടപടികൾക്ക് അവസാനിപ്പിക്കാനും വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും തീരുമാനം സഹായിക്കുമെന്നും അധികൃതർ പറയുന്നു.

ഇപ്പോഴത്തെ നിയന്ത്രണം എന്നത് ബിരുദ കോഴ്സുകൾക്ക് മാത്രമാണ്. പിഎച്ച്ഡി പ്രോഗ്രാമുകൾ, കൂടാതെ പ്രാഥമിക, സെക്കൻഡറി സ്കൂൾ തല കോഴ്‌സുകളും ഒഴിവാക്കിയിട്ടുണ്ട്.നിലവിൽ രാജ്യത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പരിധി ബാധകമല്ല.മാത്രമല്ല കാനഡയിൽ സ്റ്റഡി പെർമിറ്റ് നേടിയ വിദ്യാർത്ഥികളെയും പുതിയ തീരുമാനം ബാധിക്കില്ല.
അതേസമയം തീരുമാനം ഇന്ത്യക്കാരെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
കാനഡയിലെ മുഴുവൻ അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ, 37 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. പഞ്ചാബിൽ നിന്നാണ് കൂടുതലായി പേർ കാനഡയിൽ ഉന്നത വിദ്യാഭ്യാസ പഠനത്തിന് എത്തുന്നത്. പൊതുവേ പലരും പങ്കാളിക്കൊപ്പം സ്പൗസ് വിസയിൽ എത്തി താത്കാലിക ജോലി ചെയ്യുകയോ പഠനം ആരംഭിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ പുതിയ നിയമം അനുസരിച്ച് ബിരുദാനന്തര ബിരുദത്തിനോ അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്കോ എന്റോൾ ചെയ്താൽ മാത്രമേ ഓപ്പൺ വർക്ക് പെർമിറ്റ് ലഭിക്കുകയുള്ളൂ.
അതിനിടെ സർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുകയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. സ്വകാര്യ സ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥികളിൽ നിന്നും ഫീസ് പിഴിയുന്നത് അടക്കമുള്ള വിഷയങ്ങൾ പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും എടുക്കാൻ തയ്യാറായിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്‌ട്ര വിദ്യാർഥികൾ മൂലമല്ല ഭവന പ്രതിസന്ധി ഉണ്ടായതെന്നും റിയൽ എസ്റ്റേറ്റ് വിപണിയിൽ ലാഭം കൊയ്യുന്ന കുത്തക ബിസിനസുകളാണ് ഇതിന് കാരണമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.'ഉയരുന്ന പണപ്പെരുപ്പം കാരണം, റസിഡൻഷ്യൽ ഹൗസ് വാടകകൾ വർധിക്കുകയും പുതിയ കുടിയേറ്റക്കാർക്കും അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കും അവ ലഭ്യമല്ലാത്ത സാഹചര്യവും ഉണ്ടായി. വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ആരോഗ്യ മേഖലയിൽ നിന്നുള്ള മികച്ച സൗകര്യങ്ങളും ഇല്ല. പലപ്പോഴും ഇത് കാനഡയുടെ ആരോഗ്യ മേഖലയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുമുണ്ട്', വിദ്യാർത്ഥികൾ പറഞ്ഞു.
പലചരക്ക് സാധനങ്ങൾ, ദൈനംദിന സൗകര്യങ്ങൾ, വാടക എന്നിവ നാൾക്ക് നാൾ വർധിക്കുന്നു, എന്നാൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പളം പഴയത് പോലെ തന്നെ തുടരുകയാണ്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കാനഡയിൽ സമരം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കനേഡിയൻ സർക്കാർ ഗ്യാരണ്ടിഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് (ജിഐസി) തുക വർദ്ധിപ്പിച്ചു, പക്ഷേ ശമ്പളം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ല', വിദ്യാർത്ഥിയുടെ ബന്ധുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പുതിയ തീരുമാനം കനേഡിയൻ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
റീട്ടെയിൽ ജോലികൾ, ഷോപ്പുകൾ, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ നിരവധി മേഖലകൾ അന്തർദേശീയ വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ മേഖലകളെയെല്ലാം പുതിയ തീരുമാനം ദോഷകരമായി ബാധിക്കും', വിദ്യാർത്ഥികൾ വ്യക്തമാക്കി.












Click it and Unblock the Notifications