കടുപ്പിച്ച് സൗദി അറേബ്യ: ഈ ജോലികള്‍ക്ക് ഇനി പ്രവാസികള്‍ വേണ്ട; നിയമം പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി
ടൂറിസം മേഖലയില്‍ പുതിയ തൊഴില്‍ നയങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യന്‍ ടൂറിസം മന്ത്രാലയം. ലോക്കലൈസേഷൻ (സൗദിസേഷൻ) നിർദ്ദേശിക്കപ്പെട്ട ജോലികൾ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കോ തൊഴിലാളികൾക്കോ ഔട്ട്സോഴ്സ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് മന്ത്രാലയം ഉത്തരിവിറക്ക്. ഈ നിയമങ്ങൾ രാജ്യത്തെ എല്ലാ ലൈസൻസ്ഡ് ടൂറിസം സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.
സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ടൂറിസം മേഖലയിലെ പ്രാദേശിക വിദഗ്ധരെ ശക്തിപ്പെടുത്തുക, സേവന നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഔട്ട്സോഴ്സിംഗ് അനുവദിക്കുന്നത് മന്ത്രാലയം ലൈസൻസ് ചെയ്ത സ്ഥാപനങ്ങൾക്കോ മനുഷ്യ വിഭവ മന്ത്രാലയം (HRSD) അംഗീകരിച്ച സൗദി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കോ മാത്രമായിരിക്കും. പുതിയ നിയമം വിദേശ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും വലിയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ നിയമങ്ങൾ ടൂറിസം മേഖലയിലെ തൊഴിൽ രജിസ്ട്രേഷനും പ്രാദേശികവത്കരവും സംബന്ധിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ടൂറിസം സ്ഥാപനങ്ങളും തൊഴിലാളികളെ ജോലി ആരംഭിക്കുന്നതിന് മുമ്പ് HRSD-യിൽ രജിസ്റ്റർ ചെയ്യണം. സബ്‌കോൺട്രാക്റ്റഡ്, സീസണൽ, അല്ലെങ്കിൽ സെക്കൻഡഡ് സ്റ്റാഫിന്റെ കരാറുകൾ 'അജീർ' (Ajeer) പ്ലാറ്റ്ഫോമിലൂടെയോ മറ്റ് അംഗീകൃത സിസ്റ്റങ്ങളിലൂടെയോ പ്രോസസ് ചെയ്യണം. ഒന്നിലധികം ബ്രാഞ്ചുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾക്ക്, ഓരോ ബ്രാഞ്ചിന്റെയും ടൂറിസം ലൈസൻസിന് കീഴിൽ തൊഴിലാളികളെ രജിസ്റ്റർ ചെയ്യണം.
പ്രത്യേകിച്ച്, എല്ലാ ലൈസൻസ്ഡ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും പ്രവർത്തന സമയങ്ങളിൽ സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണം. ഔട്ട്സോഴ്സിംഗ് സൗദിസേഷൻ നിയമങ്ങൾക്ക് വിധേയമായ ജോലികളെ ബാധിക്കില്ലെന്നും, പ്രാഥമിക തൊഴിലുടമകൾക്ക് ഇപ്പോഴും ഉത്തരവാദിത്തം ഉണ്ടെന്നും നിയമങ്ങൾ വ്യക്തമാക്കുന്നു. പ്രാദേശികവത്കരണം നിരക്ക് 2028-ഓടെ 50% ആക്കി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നടപടികൾ. 2026 ഏപ്രിൽ 22 മുതൽ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ 40% നിരക്ക്, 2027 ജനുവരി 3 മുതൽ 45%, 2028 ജനുവരി 2 മുതൽ 50% എന്നിവയാണ് ഘട്ടങ്ങൾ.
സൗദിസേഷൻ (Nitaqat പ്രോഗ്രാം) സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതിയുടെ പ്രധാന ഭാഗമാണ്. ടൂറിസം മേഖലയിൽ 41 തൊഴിലുകളാണ് പ്രാദേശികവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തില്‍ 28 റോളുകൾ ഉൾപ്പെടുന്നു. ഇതിൽ നാല് റോളുകൾ പൂർണമായി ലോക്കലൈസ് ചെയ്യും, ബാക്കി 50-70% സൗദി തൊഴിലാളികളാകും. റിസപ്ഷനിസ്റ്റ്, ജനറൽ മാനേജർ, ഓപ്പറേഷണൽ റോളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി മന്ത്രാലയം HRSD-യുമായി ചേർന്ന് കർശനമായ നിരീക്ഷണം നടത്തും. ക്വോട്ടകൾ പാലിക്കാത്തവർക്ക് പിഴയും മറ്റ് ശിക്ഷകളും ഏർപ്പെടുത്തും. ജോലി ടൈറ്റിലുകൾ മാറ്റി നോൺ-സൗദിമാരെ നിയമിക്കുന്നത് പോലുള്ള ലംഘനങ്ങൾക്ക് കടുത്ത നടപടികൾ സ്വീകരിക്കും. എല്ലാ ടൂറിസം സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.












Click it and Unblock the Notifications