ഇതാ യുഎഇയില്‍ വമ്പന്‍ തൊഴില്‍ അവസരം: വർഷം ആയിരത്തിലേറെ നിയമനമെന്ന് ഇത്തിഹാദ് എയർവേസ്
യുഎഇയിലെ പ്രമുഖ വിമാന കമ്പനിയാണ് ഇത്തിഹാദ് എയർവേസ്. ഇന്ത്യയില്‍ അടക്കം ലോകത്ത് എമ്പാടും നിരവധി തൊഴില്‍ അവസരങ്ങള്‍ ഇതിനോടകം തന്നെ നല്‍കുന്ന കമ്പനി പുതുതായി വലിയൊരു പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. അടുത്ത വർഷങ്ങളില്‍ ആയിരത്തിലേറെപ്പേരെ പുതുതായി നിയമിക്കുമെന്നാണ് കമ്പനി.
സമീപഭാവിയിൽ തന്നെ കമ്പനി വലിയ രീതിയില്‍ വിപുലീകരണം നടത്തുമെന്നാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അന്റൊണാൾഡോ നെവ്‌സ് ദുബായ് എയർഷോയുടെ രണ്ടാം ദിവസത്തില്‍ വെളിപ്പെടുത്തിയത്. "അടുത്ത ഏഴ് വർഷത്തേക്ക് ഞങ്ങൾ എല്ലാ വർഷവും 800 മുതൽ 1000 വരെ ആളുകളെ നിയമിക്കാൻ പോകുന്നു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ തൊഴിലാളികളുടെ വലിപ്പം ഇരട്ടിയാക്കാനാണ് പദ്ധതി. ഇത് കമ്പനിക്ക് വളരെയധികം മൂല്യം സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അന്റൊണാൾഡോ നെവ്‌സ് പറഞ്ഞു.

"വ്യവസായം നല്ല നിലയിലാണ്, കോവിഡിൽ നിന്ന് ഈ മേഖല എങ്ങനെ കരകയറി എന്ന് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകത്തിന്റെ പല പ്രദേശങ്ങളിലും നമ്മൾ മികച്ച രീതിയില്‍ മുന്നേറുന്നു എന്നത് ശ്രദ്ധേയമാണ്. ഈ സമയത്ത് ഞങ്ങള്‍ മികച്ച ഉപഭോക്തൃ അനുഭവങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്നു. ഇതിനായി കൂടുതല്‍ ആളുകളെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യും" അദ്ദേഹം പറഞ്ഞു.
അതേസമയം, എയർഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന യു എ ഇയുടെ ദേശീയ വിമാനക്കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ബോയിംഗ് 787-9 ഷോയില്‍ പ്രദർശിപ്പിച്ചു. എയർലൈൻ ഈ വർഷം 12 പുതിയ സർവ്വീസുകള്‍ കൂടി പ്രഖ്യാപിച്ചതിനാല്‍ പുതിയ വിമാനം ഇത്തിഹാദിന്റെ വളർച്ചാ പദ്ധതികൾക്ക് ഊർജം പകരും.
വരും മാസങ്ങളിൽ, ഇന്ത്യയിലെ പുതിയ റൂട്ടുകളിലും ബോസ്റ്റണിലും നെയ്‌റോബിയിലും പ്രവർത്തനം ആരംഭിക്കാൻ എയർലൈൻ ഉദ്ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഉള്‍പ്പെടേ പുതിയ നിയമനങ്ങള്‍ നടന്നേക്കും. ഈ വർഷം 35 ശതമാനം വളർച്ച കൈവരിച്ച കമ്പനി, അധിക ഫ്ലൈറ്റ് ഫ്രീക്വൻസികളും നെറ്റ്‌വർക്കിലുടനീളം മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ഉപയോഗിച്ച് അടുത്തിടെ ഒന്നിലധികം മേഖലകളിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുകയായിരുന്നു.
അതേസമയം, സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 2025 മധ്യത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമയാന മേഖലയില്‍ ജോലി നോക്കുന്നവർക്ക് റിയാദ് എയറിലും നിരവധി അവസരങ്ങള്‍ ഒരുങ്ങുന്നുണ്ട്. വിവിധ തസ്തികകളിലായി നൂറുകണക്കിന് ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായിൽ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.
"ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിന്റനൻസ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. ഈ വർഷം അവസാനം ദുബായ്ക്ക് പുറമെ, പാരീസ്, സൗദി അറേബ്യ എന്നിവിടങ്ങളിലായിട്ടായിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുക. 2024 അവസാനത്തോടെ 300 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. "റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പീറ്റർ ബെല്ല്യൂ വ്യക്തമാക്കി.












Click it and Unblock the Notifications